Saturday, December 31, 2005

വന്മരങ്ങൾ വീഴുമ്പോൾ

ഹാവൂ
പല സംഘങ്ങളായിപ്പിരിഞ്ഞ്‌ പലയിടങ്ങളിൽ തമ്പടിച്ച്‌ നിത്യവൃത്തിക്കായുള്ള അഭ്യാസം നടത്തുന്നവരാകയാൽ ആഡിറ്റ്‌ ഉഴൈപ്പാളർ പലരും ഒരേ ആപ്പീസിൽ നിന്നും ശമ്പളവും ബത്തയും പറ്റുന്നവരാകിലും പരസ്പരം അറിയില്ല. ശിവസുബ്രഹ്മണ്യ അയ്യരും ദേവരാഗവും അങ്ങനെ പരസ്പരം അറിയാതെ ഒരേ മുതലാളിക്കുവേണ്ടി പണിയെടുത്തിരുന്നവരായിരുന്നു. പഠാൺചേരു എന്ന ഓണംകേറാമൂലയിൽനിന്നും ഹൈദരാബാദില്‍ മേവും പുലികള്‍ ഞങ്ങളെ താണുവണങ്ങി കമ്പനി കനിഞ്ഞു തരുന്ന സർവ്വാണി സദ്യ (ആംഗലേയത്തില്‍ ബുഫേ എന്നു പറയും) കഴിക്കാൻ സംഘാംഗമായെത്തുമ്പോളാണ്‌ ചെറുപട്ടരും ഞാനും ആദ്യമായി മുട്ടിയത്‌. സീനിയർ, വലിപ്പം കൂടിയവൻ എന്നൊക്കെ ചില്ലറ ജാഡ ഞാൻ കാട്ടിയോ? ഇല്ലെന്ന്‌ ഉറപ്പിച്ച്‌ പറയവയ്യ.

സംഘദ്വയസംഗമം അന്നു വൈകുന്നേരം ഒരു ഹിന്ദി സിനിമക്കു പോകാൻ തീരുമാനിച്ചു . മർദ്ദം എന്ന അമിതഭക്ഷൺ-അമൃതസിംഹിനി ജോഡി അടിനയിച്ച ടെൻഷനോവിഷൻ ചിത്രത്തിലെ നായകൻ ഒരു വിമാനത്തിന്റെ വാലിൽ കൌ ബോയ്‌ കുരുക്ക്‌ ഇട്ടു തെങ്ങിൽ‍ കൊണ്ട്‌ കെട്ടി സായിപ്പിനെ തോല്‍പ്പിക്കുന്ന രംഗം കണ്ട ശേഷം ഇനിയൊരിക്കലും ഹിന്ദി കാണുകയോ കാണുന്നവനെക്കാണുകയോ ചെയ്യില്ല എന്നു തീരുമാനിച്ചിരുന്ന ഞാൻ ഇത്തരം
മൃഗീയഭൂരിപക്ഷഭോഷ്കിനെതിരേ ആകെ എനിക്കവകാശപ്പെട്ട പ്രതിഷേധമായ വാക്കൌട്ട്‌ നടത്താൻ തീരുമാനിച്ചു. അയ്യർ ഹിന്ദി നമുക്കും അലർജിയെന്നു പറഞ്ഞ്‌ എന്റെ കൂടെ ഇറങ്ങിവന്നു.

കുഞ്ഞയ്യർ , ഞാന്‍, നടുവില്‍ അപരിചിതത്വം പശ്ചാത്തലത്തില്‍ ഹിന്ദിയും തെലുങ്കും പാട്ടുകളും - ആകെ ഒരു സുഖമില്ലാത്ത വൈകുന്നേരം. നടന്നെത്തിയത്‌ ബിർളാ മന്ദിറില്‍ (അയ്യരുമാർ എല്ലാം മഹാ ഭക്തർ എന്ന ഒരു തെറ്റിദ്ധാരണയിലാണ്‌ ഞാൻ സാധനത്തിനെ വെങ്കിടീസന്നിധിയിലെത്തിച്ചത്‌)

കാറ്റൊക്കെ കൊണ്ട്‌ പടികേറി മുകളിലെത്തി. വെറുതേ കുറെ നേരം മുകളിൽ നിന്നു. രൂക്ഷമായ ജമന്തിപ്പൂക്കളുടെ മണം സഹിക്കവയ്യാതെ താഴേക്കിറങ്ങാൻ തൂടങ്ങുമ്പോളാണ്‌ ഉന്തിത്തള്ളി ഞങ്ങളുടെ പിന്നില്‍ പടിയിറങ്ങുന്ന ഒരു സ്ത്രീയെക്കണ്ടത്‌-ആരോ ശ്രദ്ധിക്കുന്നല്ലോ എന്ന്‌ ആറാം ഇന്ദ്രിയം പറഞ്ഞപ്പോൾ അറിയാതെ നോക്കിപ്പോയതാണ്‌. അവർ ചിരിച്ചു. ഞാനും. പക്ഷേ ഒരു പരിചയവും തോന്നുന്നില്ലല്ലോ.

"ശിവസുബ്രഹ്മണ്യം, ഒരു സ്ത്രീ നോക്കി ചിരിക്കുന്നല്ലോ, നിങ്ങളെയാണോ?"
ചിന്നമ്പി സൂക്ഷിച്ചു നോക്കി.

"നല്ല പരിചയം. എന്റെ കൂടെ പഠിച്ച ഭാഗ്യശ്രീയുടെ ഒരു ചേച്ചി ഹൈദരാബാദിലാണെന്ന്‌ പറഞ്ഞിരുന്നു. അവരായിരിക്കും"
ആണെന്നെനിക്കും തോന്നി, കാരണം അവര്‍ ഞങ്ങളുടെ നേരേ നടന്നു വരികയാണ്‌. പക്ഷേ...ഒരു ജാതി ചിരി. ഏയ്‌ എന്റെ മനസ്സു ചീത്തയായോണ്ടാ.. ആണോ... അല്ലേ?

ബിർളാവിന്‍ ശമ്പളം വാങ്ങും ഒരു സെക്യൂരിറ്റി ഗാർഡ് അടുത്തുവന്ന്‌ എന്നോട്‌ തെലുങ്കിൽ എന്തൊക്കെയോ പറഞ്ഞു. ഒരക്ഷരം തിരിഞ്ഞില്ലെങ്കിലും ആ വാക്കുകളെ അനുഗമിച്ച കടക്കെടാ പുറത്ത്‌ എന്ന ആംഗ്യത്തില്‍ നിന്നും എനിക്കെല്ലാം തെളിഞ്ഞു കത്തി.

"ഡോ, ഇതു മറ്റേതാ" (ശിവസുബ്രമണ്യം എന്ന എന്റെ കനം കയറ്റിയ വിളി വിളിക്കാന്‍ ടെന്‍ഷനില്‍ മറന്നു)

"മറ്റേതോ?" നിഷ്ക്കളങ്കപ്പട്ടർ
"അതൊരു കാൾ ഗേൾ ആണെന്ന്‌"
"അയ്യോ ദേവാ നമ്മളു ചിരിച്ചത്‌ അബദ്ധമായല്ലോ" (ഒരു നിമിഷം മുന്നെ വരെ ഞാൻ സീനിയര്‍ മിസ്റ്റർര്‍ ദേവ്‌ ആയിരുന്നു)

"വലിയാം, സ്പീഡിൽ നട ശിവാ"

ആൾത്തിരക്കിൽ സ്പീഡിനു പരിമിതിയുണ്ടല്ലോ. അവരും സ്പീഡ്‌ കൂട്ടി ഞങ്ങൾക്കൊപ്പമെത്താൻ നോക്കുകയാണ്‌. തിരക്കുള്ള കസ്റ്റമർഎന്നു കരുതിയിട്ടുണ്ടാവും.

പാഞ്ചാലിയുടെ മാനം രക്ഷിക്കാൻ കൃഷ്ണന്‍ കണ്ടിന്യുവസ്‌ സ്റ്റേഷനറിപോലെ തീരാച്ചേലയയച്ചെന്ന്‌ ആ മുക്കുവച്ചെക്കൻ എഴുതിയത്‌ സത്യമാണെന്ന്‌ തോന്നുന്നു, കാരണം ഞങ്ങളുടെ മാനം കാക്കാൻ ബിർളാമന്ദിരേശൻ ഒരു ബീർ പാർലർ‍ പ്രത്യക്ഷമാക്കിത്തന്നു മുന്നിൽ. ഓടിക്കേറി. തിരിഞ്ഞു നോക്കി. ബാറിംഗ്‌ നടത്താൻ മാത്രം തറ ആയിരുന്നില്ല ധർഷിണീജ്ഞേയസുന്ദരി. ഹാവൂ.

സുരാസുരം
സുരശാലക്കുള്ളിൽ ഞാനും ശിവനും പരസ്പരം കണ്ണിൽ നോക്കി നിന്നു.
"ശിവാ യക്ഷിയെപ്പേടിച്ച്‌ പനയിൽ കയറി. ഇവിടെയിരുന്ന്‌ പാലുകുടിച്ചാലും..."
ഐസ്‌ ഞാൻ തന്നെ പൊട്ടിച്ചു.

"ഞാനും അതു തന്നെ ആലോചിച്ചത്‌. ഓരോന്നടിക്കാം? പക്ഷേ ഞാനിന്നൊന്നും കഴിച്ചിട്ടില്ലല്ലോ?" ബ്രാഹ്മണർക്ക് ഒരു നിശ്ശത്തിന്റേ കൂടെ ഒരു സംശ്യം ഒറപ്പാന്നു പണ്ടു ആറ്റുവാശ്ശേരി തിരുമേനി പറഞ്ഞതെത്ര സത്യം.

"സർക്കാർ‍ ഭോജനം വേണ്ടെന്നു വച്ച്‌ ശാപ്പാടും ഇവിടാക്കാം ശിവാ" ഞാൻ ഉറപ്പിച്ചു.
ഇരുന്നു.
കഴിച്ചു- കടായി വെജിറ്റബിള്‍സ്‌, ആലു പറണ്ടാ.
കുടിച്ചു- ഹേയ്‌വാർ‍ഡ്‌സ്‌ 2000

രാത്രി പത്തു മണി. ഇറങ്ങി നടന്നു. എന്തത്ഭുതം, ഒരൊറ്റ ഓട്ടോ പോലും ഈ നഗരത്തിന്റെ ഹൃദയത്തിന്റവുത്തില്ല പത്തുമണിയെന്ന യുവനിശാവേളയില്‍. പുല്ലാ, പുല്ല്‌. നീട്ടി നടന്നു ഹോട്ടലിലെത്തി.

അത്യാഹിതം
ഗോസായിഭക്തർ റൂമില്‍ത്തന്നെയുണ്ട്‌.
"എന്തരേ പയലുകളേ റ്റിക്കറ്റ്‌ കിട്ടിയില്ലേ?" ഞാന്‍ അന്വേഷിച്ചു
"നിങ്ങളിതെവിടെയായിരുന്നു, ഞങ്ങളാകെ പേടിച്ചുപോയല്ലോ" എന്നു സിനിമകാണാത്തവർ
ഞാൻ കാര്യമെന്തെന്ന് തിരക്കി.
രാജീവ്‌ ഗാന്ധി മരിച്ചു, മദ്രാസിനടുത്ത്‌ പുലികൾ ബോംബ്ബു വച്ചു കൊന്നതാ.
"ങേ?" ഞാനും ശിവനും ഡി എസ്‌ പിയെക്കാൾ ശക്തിയില്‍ ഞെട്ടി.

പിന്നെ വിശദവിവരങ്ങളറിയാൻ‍ റ്റീവീ വച്ചു.. ങേ ഹേ. ആറ്റം പോലെ ഓടുന്ന വെള്ളപ്പൊട്ടുകൾ മാത്രം. ദുഷ്പ്രസരണം നിറുത്തിവച്ചിരിക്കുന്നു.

ശിവനടങ്ങുന്ന പഠാണിച്ചെരുവുവാസികൾക്ക് അടുത്ത ദിവസം ആക്ച്വലി ആക്ച്വറിയുമായി ഒരു മീറ്റിംഗ്‌ ഉണ്ട്‌. ആരു മരിച്ചെന്നു പറഞ്ഞാലും അവിടെത്തിയേ പറ്റൂ. രാത്രി കിട്ടിയ റ്റാക്സി വിളിച്ചു. റോഡുകൾ അടയും മുന്നേ അവർ നഗ്ഗരം വിട്ടു. അടുത്ത ദിവസം ബന്ദ്‌ ഉറപ്പ്‌. പരേതന്റെ കാര്യം കഷ്ടമാണെന്ന്‌ പ്രമേയം പാസ്സാക്കിയിട്ട്‌ ഞങ്ങള്‍ അലാറം വയ്ക്കാതെ കിടന്നു.

ആവണക്കിൻകുരുവും മാണിഭദ്രവുമില്ലാതെ
രാത്രി ഒരു വെടിയൊച്ച കേട്ട്‌ ഞാനുണർന്നു. ഹേയ്‌. ബോംബു വാർത്ത് കേട്ടുകൊണ്ട്‌ ഉറങ്ങാൻ കിടന്നിട്ടാവും. വീണ്ടും കിടക്കാനൊരുങ്ങുമ്പോൾ രണ്ടെണ്ണം കൂടി കേട്ടു. ജനാല തുറന്നു. തൊട്ടടുത്ത ചേരി നിന്നു കത്തുന്നു. നാലഞ്ചുവാൻ പോലീസുമുണ്ട്‌ റൈഫിൾ‍ ധാരികളായി. ഇത്തരം സാഹചര്യം കണ്ടാൽ "നൂറേൽ പാഞ്ഞോണം മോനേ" എന്നാണ്‌ തമസ്സ്‌ എന്ന നോവലിൽ ഭീഷ്മ സാഹ്നി പറഞ്ഞിട്ടുള്ളത്‌. ഞാൻ‍ വേഗം ബാൽക്കണി അടച്ചു. ലൈറ്റ്‌ അണച്ചു.

രണ്ടിനു പോകാൻ തോന്നി- അയ്യേ ഞാനെന്തൊരു പേടിത്തൊണ്ടൻ, ഒരു വെടി കാണുമ്പോഴേക്ക്‌ എന്ന് ആലോചിക്കാൻ തുടങ്ങുംപ്പോളേക്ക്‌ അതിശക്തമായി രണ്ടാമതും മുട്ടി. ഇടുക്കി ഡാംവാൾ എന്തുമാത്രം മർദ്ദം അനുഭവിക്കുമോ അത്രയും ഊക്കിൽ ..പിന്നെതർക്കം പറഞ്ഞില്ലയോമലാൾ.. ഓടിക്കയറി ബാത്‌റൂമിൽ. വെപ്രാളത്തിൽ ലൈറ്റ്‌ ഇടാൻ മറന്നു. ഒരതിപ്പ്രാചീന തമിഴ്‌ വാക്ക്‌ ഉച്ചരിച്ച്‌ തിരിച്ചിറങ്ങിവന്നു ലൈറ്റിട്ടു, വീണ്ടും കയറി.

തെരുവുലഹളയോടുള്ള പ്രതികരണമല്ല, ബാറിലെ ഭക്ഷണം ചതിച്ച ചതി.

കുറെ നേരം കഴിഞ്ഞു പുറത്തിറങ്ങി. ഇറങ്ങിയപാടെ വീണ്ടും കയറി.
ഇറങ്ങി, കയറി, ഇറങ്ങി.

വീണ്ടും കയറിയപ്പോൾ ഇ. ഡബ്ലിയു. കണ്ഡിഫ്‌ , റിച്ചാറ്‍‍ഡ്‌ സ്റ്റിൽ, നോർമൻ‍ ഗോവണി എന്നിവർ ചേർന്നു രചിച്ച ഡിസിഷൻസ്, സ്റ്റ്റാറ്റജീസ്‌ ആൻഡ് കേസസ്‌ എന്ന യമകണ്ടൻ പുസ്തകവുമെടുത്ത്‌ കയറി. പുലരേ വരേ വായിക്കാനുള്ള വകുപ്പുണ്ട്. വെളുക്കുംവരെ അങ്കം കണ്ടു, താളിയുമൊടിച്ചു.

റൂം സർവീസ്‌ തുടങ്ങിയ നിമിഷം കട്ടൻ ചായയും നാരങ്ങയും വിളിച്ചു പറഞ്ഞു. ഈ സാധനങ്ങളും സഹതാപവും കൊണ്ട്‌ വന്ന വെയിറ്റര്‍ ഒരു ചൂടുള്ള വാർത്തയും സൌജന്യമായി എത്തിച്ചു തന്നു.

നാരായൻ ഗുഡ എന്ന സ്ഥലത്ത് രാജീവിന്റെ പടം വച്ച്‌ മാലയിട്ടിരുന്ന ഒരു ട്രാഫിക്‌ റൌണ്ടിലേക്ക്‌ കുടിച്ച്‌ ബോധമില്ലാതെ ഒരുത്തൻ ട്രക്ക്‌ ഓടിച്ച്‌ കയറി. ജനങ്ങളുടെ കഷ്ടകാലത്തിന്‌ റൌളിന്റെയും ബിയൻകയുടെയും പിതാവെന്ന്‌ മാമ്മോദീസാ വെള്ളമിറ്റിച്ചുകൊടുത്ത അതേ നാവുകൊണ്ട്‌ ആറെസ്സെസ്സുകാര്‍ രാജീവ്‌ രത്ന ഫിറോസ്‌ ഗാന്ധിയെന്ന തച്ചോളി വർഗ്ഗീസ് ചേകവരെ തൽക്കാലം ഹിന്ദുവാക്കി, കാരണം ട്രക്കോടിച്ച കുടിയൻ ഡൈവർ ഒരു മുസ്ലീമായിരുന്നു.

തൽഫലമായി ഹൈദരാബാദ്‌ നഗരം കത്തിയെരിഞ്ഞു. രാത്രി വീട്ടിൽ ചുമ്മാ കിടന്നുറങ്ങിയ മുസ്ലീങ്ങളായ അഞ്ചുപേരെ ചേരിക്കകത്ത്‌ സനാതന ഹിന്ദു ധർമ്മം പുലരാനായി പെട്രോൾ ഒഴിച്ച്‌ തീവച്ചു കൊന്നു. പകരം വീട്ടാൻ മലേറിയാ പിടിച്ച്‌ ആശുപത്രിയിൽ‍ കിടന്ന അഞ്ച് ഹിന്ദുക്കളുടെ തല വെട്ടി പാലത്തിൽ നാട്ടി മറ്റവർ കണക്കു ടാലിയാക്കി.

പത്രം വെണ്ടക്കായുമായി എത്തി. ഹൈദരാബാദ്‌ നഗരതില്‍ വർഗ്ഗീയ ലഹള, സൈന്യം ഫ്ലാഗ്‌ മാർച്ച് നടത്തുന്നു. നഗരത്തിൽ കണ്ടാലുടൻ വെടിവയ്ക്കാൻ ഉത്തരവ്‌.

പിറകേ തെരുവിൽ നിന്നും ഉച്ചഭാഷിണിയും മുഴങ്ങി. പൊതുജനം തെരുവിലിറങ്ങരുത്‌, ജനാലകൾ തുറക്കരുത്‌, ബാൽക്കണിയില്‍ നിൽക്കൽ‍ കർശ്ശനമായും അരുത്‌. ഭാഗ്യം കക്കൂസിൽ പോകരുതെന്ന്‌ പട്ടാള ഉത്തരവില്ല. അല്ലെങ്കിൽ കുഴഞ്ഞേനേ. ഞാനെന്റെ പുസ്തകവുമായി ശൌചഗേഹത്തിലേക്ക്‌ തിരിച്ചുപോയി. അവധിയായകാരണം എന്നെ അവിടെന്നിറക്കാൻ ഭൈമീകാമുകര്‍ ആരുമെത്തിയില്ല. പാപികൾ സുഖമായി കിടന്നുറങ്ങി.

ഉച്ചക്ക്‌ പഠാൺചേരുവില്‍ വിളിച്ചു. അവിടെ വർഗ്ഗീയ പ്രശ്നമൊന്നുമില്ലാത്തതിനാൽ ശിവൻ രാവിലെ തന്നെ ആശുപത്രിയിലെത്തി- ആകെയുണ്ടായിരുന്നത്‌ ഒരു ഡെന്റിസ്റ്റ്‌. അദ്ദേഹം വയറിളക്കത്തിനു ചികിത്സിച്ചു മുൻ പരിചയമില്ലേങ്കിലും ശിവനു മരുന്നു കൊടുത്തു, അതേറ്റു. പട്ടര്‍ മുന്നെത്തെക്കാളും ഉഷാറില്‍ തൈര്‍ സാദം കഴിക്കുന്നു, ഭാഗ്യവാനെന്നേ പറയാവൂ.

ശിവൻ എന്നോടും ഡോക്റ്ററെക്കാണാൻ പറഞ്ഞു.
പുറത്തിറങ്ങിയാൽ പട്ടാളം കൊല്ലുമെന്ന്‌ പറഞ്ഞില്ല ഞാൻ പകരം
"ഈ തൂറ്റൽ ഞാൻ തൂറിത്തീർക്കും" ഞാന്‍ സമരപ്രഖ്യാപനം നടത്തി, അല്ല പിന്നെ
"ഈ തൂറ്റൽ തൂറി താൻ തീരും എന്നു പറ" പട്ടരു കരിനാക്കെടുത്ത്‌ പറഞ്ഞു

കൂട്ടപ്പട്ടിണി
ദിവസം ഒന്നു കഴിഞ്ഞു. രണ്ടാം ദിവസവും പഴയതുപോലെ ആയപ്പോഴേക്ക്‌ ഹോട്ടലിൽ ഭക്ഷണം തീർന്നു. റേഷനായി പഴമൊക്കെ കൊണ്ടു തന്നിരുന്നതും നിറുത്തി. പുറത്തുനിന്നും സാധനം വാങ്ങാൻ പോകാവുന്നതുവരെ പട്ടിണി.
ദിവസം മൂന്ന്‌- ഡീ ഹൈഡ്രേഷനും പട്ടിണിയും കൊണ്ട്‌ എനിക്കു 10 കിലോ തൂക്കം കുറഞ്ഞുകഴിഞ്ഞു. ഇനിയും തൂറിത്തീർക്കാൻ ശ്രമിച്ചാൽ അപകടമെന്നു കണ്ട്‌ നേരേ റിസപ്ഷനിസ്റ്റ്‌ സതീഷിനെ വിളിച്ചു. സതീഷ്‌ റായിഡു വര്‍ഷങ്ങൾ കൊണ്ടറിയാവുന്നൊരു പരിചയക്കാരനാണ്‌.

സതീശനു പ്രശ്നത്തിന്റെ ഗൌരവം മനസ്സിലായി, പക്ഷേ പുറത്തിറങ്ങിയാലല്ലേ ആശുപത്രിയിൽ പോകാൻ കഴിയൂ.

ഒരു കാര്യം ചെയ്യാം, പിറകിലെ ഓടപ്പുറത്തുകൂടി നടന്നാൽ കവിതാ മെറ്റേണിറ്റി ആശുപത്രിയിലെത്താം. എന്റെ ചേച്ചിയാണു ഡോ. കവിത. സതീശൻ പറഞ്ഞു. ഞാൻ ചേച്ചിയെ വിളിച്ചു പറഞ്ഞേക്കാം.

അതു പറ്റില്ലെന്നും സതീഷില്ലാതെ പേറ്റിച്ചിയെക്കാണുന്ന പ്രശ്നമില്ലെന്നുമായി ഞാൻ ഒടുക്കം അയാള്‍ ഒരുമണിക്കൂർ അവധിയെടുത്തു, എന്റെ കൂടെ
ഓടചാടിക്കടന്നു.


ഡോ. കവിത എന്നെ പരിശോധിച്ചു. നിങ്ങൾക്ക് നല്ല ഡീഹൈഡ്രേധനുണ്ട്‌. ഉടനേ ഡ്രിപ്പിടണം. ഇതൊരു പ്രസവാശുപത്രിയാണെന്നറിയാമല്ലോ, ഉടനടി പുരുഷന്മാരെ ചികിത്സിക്കുന്ന എവിടെയെങ്കിലും അഡ്മിറ്റാകണം

സതീഷറായിഡു തന്റെ സഹോദരിയോട്‌ ദീർഘനേരം തെലുങ്കിൽ കെഞ്ചി. ഉരുപ്പടിയെ കൊണ്ടുകളയാൻ വേറേ ഇടമില്ലെന്നും തന്റെ പണിസ്ഥലത്തു കിടന്നു മയ്യത്തായാൽ പിന്നെ പൊല്ലാപ്പാകുമെന്നുമാണ്‌ ആ പറയുന്നതെന്ന്‌ ഞാൻ ഊഹിച്ചു. നടകീയ മുഹൂർത്തങ്ങൾക്കവസാനം ഞാന്‍ കവിതാ മെറ്റേണിറ്റി ക്ലിനിക്കിൽ അഡ്മിറ്റായി.

നിറവയറും ഒഴിവയറും
കവിതാ ക്ലിനിക്കിന്‌ ആകെ ഒരു ജനറൽ വാർഡേ ഉണ്ടായിരുന്നുള്ളു നിറചനയുള്ള നീൾലോചനകൾക്കു നടുവിൽ ഞാനും ഒരു കിടക്കയിലെറിയപ്പെട്ടു. സ്ത്രീകൾ ഒന്നടങ്കം എന്നെ പ്രാകി, സ്വൈരമായി പ്രസവിക്കാനും സമ്മതിക്കാത്തെ പണ്ടാറക്കാലൻ ഇവിടെ വന്നുകിടക്കുന്നു.

സ്ത്രീകൾ മാത്രം പ്രവേശിക്കുന്ന കെട്ടിടമായോണ്ടാണോ എന്തോ ആകെയുള്ള കുളിമുറി കം ഒണ്‍ പ്ലസ്‌ റ്റൂവിനു ഒരു തുണിക്കർട്ടൻ മാത്രമേയുള്ളു. അതാകട്ടെ വാർഡിലെ ഫാനിന്റെ കാറ്റിൽ പാറിക്കളിക്കുകയാണ്‌. മുത്തയ്യാ മുരളീധരന്റെ (ക്രെഡിറ്ററിയാൻ ഇവിടെ ഞെക്കുക)
മുഖഭാവവും അമർത്തിയ ആക്രോശങ്ങളുമായി ഇളകുന്ന തിരശീലക്കു പിന്നിൽ ആളിരിക്കുന്ന രംഗം കണ്ടാൽ കിർമ്മീരവധത്തിന്റെ തിരനോട്ടമെന്നേ കഥകളി കണ്ടിട്ടുള്ള ആരും കരുതൂ.

എനിക്കു പോകാൻ പറ്റുന്നില്ല. ഉള്ളിൽ ഖരമായിരിക്കേണ്ടത് ദ്രവരൂപത്തിലും വായുരൂപത്തിലുമായി ആന്തരികസമ്മർദ്ദം ചെലുത്തുന്നതിനാൽ പോകാതിരിക്കാൻ ഒട്ടും പറ്റുന്നില്ല. ഓന്തിനു മൂക്കിപ്പൊടി കൊടുത്തപോലെ ഞാൻ‍ പ്രസവവാർഡിൽ നെട്ടോട്ടവും കുറിയോട്ടവുമോടി. എന്റെ പ്രാണവേദന കണ്ട്‌ ആശുപത്രിയിലെ ഏക പുരുഷ ജോലിക്കാരൻ വാച്ചർ‍ കെട്ടിടത്തിനോട്‌ ചേർന്നുള്ള തന്റെ പുരയിലെ കക്കൂസ്‌ ഉപയോഗിക്കാൻ എനിക്കനുവാദം തന്നു. ഞാന്‍ എന്റെ ജീവിതത്തിൽ ഇത്രയും മനസ്സു നിറഞ്ഞ്‌ നന്ദി ആരോടും പറഞ്ഞിട്ടുണ്ടാവില്ല. ഒരു കയ്യിൽ ഗ്ലൂക്കോസ്‌ ഡ്രിപ്പിന്റെ കുപ്പിയും കയ്യിലേന്തി ഞാൻ വാച്ച്‌ മാന്റെ വീട്ടിലേക്കും ‍ അവിടെന്നു തിരിച്ചും നിറുത്താതോടുന്ന കാഴ്ച്ച കണ്ട സ്ത്രീകൾ‍ അവരുടെ തുറുപ്പു ചീട്ടായ പ്രസവ വേദനയെക്കാൾ‍ വലുതാണ്‌ എന്റെ വേദനയെന്നു തോ‍ല്വി സമ്മതിച്ച് എന്നോട്‌ സഹതപിച്ചു കൂട്ടുകൂടി . നിറവയറും താങ്ങി അവർ എനിക്കു ചായയിട്ടു തന്നു. വെള്ളം ചൂടാക്കി ഹോട്ട്‌ വാട്ടർ ബാഗിലാക്കി തന്നു. എനിക്കറിയാവുന്ന മുറിത്തെലുങ്കിൽ ഞാൻ‍ തീസ്കുനാരാ ബാവുന്നേനു എന്നൊക്കെ പറയുന്നത് നന്ദിയായി വരവു വച്ചുതന്നു. സ്ത്രീകൾ എത്ര ലോല മനസ്കരാണ്‌.

അങ്ങനെ രണ്ടു ദിവസം കഴിഞ്ഞു. വിച്ചുവിനു സുഖ പ്രസവം, പെൺ കുഞ്ഞിനെക്കിട്ടി. നീരജക്കു സിസേറിയനായിരുന്നു. ഇരട്ട ആൺട്ടികൾ. മിസ്സിസ്‌ ( ഫോമിൽ പ്രിന്റ്‌ ചെയ്തിരിക്കുന്ന ഭാഗം) ദേവൻ, നോൺ ഒബസ്റ്റ്ട്രിക്കൽ പേഷ്യന്റ്‌ എന്ന ഡിസ്ചാര്‍ജ്ജ്‌ കാർഡും വാങ്ങി പോകാനിറങ്ങവേ ഇത്രയും തവണ വയറൊഴിഞ്ഞിട്ടും ദൈവം ഒന്നിനെപ്പോലും എന്റെ കയ്യിൽ തന്നില്ലല്ലോ എന്നോർത്തുപോയി.

33 comments:

രാജ് said...

എന്റെ ദൈവമേ...

viswaprabha വിശ്വപ്രഭ said...

നിറചനയുള്ള നീൾലോചനകൾ!

സിദ്ധാര്‍ത്ഥന്‍ said...

വൈമാനിക കൂട്ടിക്കിഴിക്കലുകള് നിര്ത്തിക്കളഞ്ഞു് അനക്കിതൊക്ക്യായിട്ടു് അങ്ക്ടു് കൂടിയാലെന്താ ദേവാ. നടവരവു് ചെലവിനെക്കളും കുറയില്ല. നാലാളെ രസിപ്പിച്ച സുകൃതോം കിട്ടും.

Cibu C J (സിബു) said...

ഇത്രയും മനോഹരമായ ഒരു പോസ്റ്റിന് നന്ദി. സംഭവത്തിന്റെ തിരിവുകള്‍ വിസ്മയകരം.

aneel kumar said...

മാസത്തെയും വര്‍ഷത്തെയും കൊട്ടിയടയ്ക്കാനുള്ള തത്രപ്പാടിനിടയിലും മുറിമുറിയായി ഇതു വായിച്ചനുഭവിച്ചിപ്പോ തീര്‍ന്നു.
അപാരം!സുന്ദരം!

evuraan said...

നന്നായിരിക്കുന്നു. ആഡിറ്റർമാരെക്കുറിച്ചുള്ള പരാമർശം കണ്ടപ്പോൾ ഓർമ്മ വന്നത് പൊറ്റെക്കാടിന്റെ ഒരു ദേശത്തിന്റെ കഥയിലെ ഒരു ചെറു കവിതയാണ്. ഇങ്ങിനെയാണെന്ന് തോന്നുന്നു അതിന്റെ പോക്ക്:

“കന്നിമാസത്തിലെ ശ്വാവും ആഡിറ്ററുമൊരേ തരം,
ചുവന്ന പെൻസിലും കൂർപ്പിച്ചങ്ങുമിങ്ങും പായുന്നവർ”

Kuttyedathi said...

എന്റൊടേതമ്പുരാനേ... കിടിലോല്‍ക്കിടിലം!!!

ന്താ ഒരു ഭാഷ!!!

ദെങ്ങനാപ്പൊ ഇങ്ങനൊക്കെ എഴുതാന്‍ പറ്റുകാ ??

നിറുത്തി.. ഇന്നത്തോടെ നിറുത്തി....ഇനി മുതല്‌ ബ്ലോഗെഴുത്തില്ല..

എന്നെങ്കിലുമൊക്കെ പോസ്റ്റ്‌ ചെയ്യാമെന്നോര്‍ത്ത്‌ എഴുതി തുടങ്ങിയ ചവറൊക്കെ ഇപ്പോള്‍ തന്നെ ഷിഫ്റ്റ്‌ ഡിലീറ്റ്‌ ചെയ്യുന്നൂ. ഈ മാസ്റ്റര്‍പീസുകളൊക്കെ വായിച്ച്‌ തീര്‍ത്താല്‍ പോരേ ജീവിതം ധന്യമാവാന്‍ ???

ഭൂലോകത്തിലെ സകല നിവാസികള്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കും എന്റെയും മന്‍ജിത്തിന്റെയും hannah മോളുടെയും നന്മ നിറഞ്ഞ പുതുവല്‍സരാശംസകള്‍ !!!

സു | Su said...

:)

ചില നേരത്ത്.. said...

കിടിലോല്‍ക്കിടിലം!!!

Achinthya said...

തിരുവില്വാമലെന്ന്‌ ഇറങ്ങ്യേ ഒരു മനുഷ്യൻ നേരെ പോയി ഒരു കൊല്ലംകാരന്റെ മേൽ ആവേശിക്കും ന്നു ആരറിഞ്ഞ്നൂ വിഭോ !!!!!!!!

ഏതു കാട്ടുമാടം വനാലും ഈ പരകായപ്രവേശം ചെയ്ത മഹാൻ അവിടന്നു ഇറങ്ങാണ്ടിരിക്കട്ടെ.

ഹൈദ്രാബാദ്‌-ഗുജരാത്ത്‌ - ദൈവങ്ങൾ കാത്തോളും ന്നു പഠിപ്പിച്ചിട്ടിപ്പൊ ദൈവങ്ങളെ കാക്കാനുള്ള യുദ്ധമുറകൾ പഠിപ്പിക്ക്യ.

അതുല്യ said...

പിന്നെതർക്കം പറഞ്ഞില്ലയോമലാൾ.. ....

കൊച്ചിയിലെ ഓഡിറ്റർ രാമസ്വാമിയേ ആണു എനിക്കോർമ്മവന്നത്.

നല്ല പോസ്റ്റ്. ന്യൂയിർ .. ഇനി എന്നും എങ്ങനെ തന്നെയാവുമല്ലോ അല്ലേ?

Visala Manaskan said...

ഇത്‌ പരകായപ്രവേശം താൻ.

പെർസണലായിട്ടു പറയുവാ... താങ്കൾ ഒരു പുലിയാണെന്നെനിക്കാറിയാന്മേലാഞ്ഞിട്ടല്ലാ... എന്നാലും ഇങ്ങിനെയൊക്കെ സൂപ്പറായിട്ടെഴുതിയാലെങ്ങിനെ..? ഇതൊന്നും ചോദിക്കാനും പറയാനും ആരുമില്ലേ ഇവിടേ? നിങ്ങൾക്കൊക്കെ തോന്നിയ പോലെ ഗംഭീരമായി എഴുതുവാൻ ഇതെന്താ കലാകൌമുദിയോ മാതൃഭൂമി ആശ്ചപ്പതിപ്പോ മറ്റോ ആണോ?

ഈ പോസ്റ്റും എനക്ക്‌ വയങ്കര ഇഷ്ടായി സേട്ടാ..

കണ്ണൂസ്‌ said...

ദേവോ കലക്കി!!!!

സ്വന്തമായി ഒരു ബൂലോഗം ഇല്ലാത്തതു കൊണ്ടും ഉണ്ടെങ്കില്‍ തന്നെ അതു നിറക്കാന്‍ ഉള്ള ഭാവന ചിറകൊട്ടിപ്പിടിച്ചു കിടപ്പായതു കൊണ്ടും ഒരു കുഞ്ഞു ഓര്‍മ കൂടി ഇവിടെ എഴുതട്ടെ:

1991 മേയ്‌ 21 അതായത്‌ രാജീവ്‌ ഗാന്ധി വധിക്കപ്പെട്ട ദിവസം ആയിരുന്നു ഞങ്ങളുടെ പഴഞ്ചന്‍ uptron B & W TV ക്കു പകരം പുതു പുത്തന്‍ neighbours envy, owners pride സാധനം വാങ്ങിച്ചത്‌. അതിന്റെ ആന്റീനെയും അങ്കിള്‍നെയും കുന്തവും കുടചക്രവും ഒക്കെ ഫിറ്റ്‌ ചെയ്യാന്‍ വന്നതാകട്ടെ ജനിച്ച ദിവസം മുതല്‍ ഉറച്ച കോണ്‍ഗ്രസ്സ്‌ അനുഭാവിയും, വി.എസ്‌. വിജ്യരാഘോട്ടന്റെ സ്വന്തം ആളും ആയ കുഴല്‍മന്ദംകാരന്‍ ചന്ദ്രേട്ടനും. കോളേജില്‍ അല്‍പ സ്വല്‍പം S.F.I പ്രവര്‍ത്തനവും രക്തത്തില്‍ McDowell spirit-ഇനെക്കാള്‍ വീര്യത്തില്‍ പതഞ്ഞൊഴുകുന്ന വിപ്ലവവും ഒക്കെയായി നടന്ന ഞാന്‍ election പാശ്‌ഛാത്തലത്തില്‍ അങ്ങേരുമായി ഒരു വാഗ്വാദത്തില്‍ ഏര്‍പ്പെട്ടത്ത്‌ തികച്ചും സ്വാഭാവികം....

ചന്ദ്രേട്ടന്റേയും കാഴ്‌ച്ച കാണാന്‍ എത്തിയ മറ്റൊരു കോണ്‍ഗ്രസ്‌ അനുഭാവിയുടേയും വാദമുഖങ്ങളില്‍ മലര്‍ത്തി അടിക്കപ്പെടും എന്ന നിലയായപ്പ്പ്പോള്‍ ഞാന്‍ സ്വയ രക്ഷക്ക്‌ ഒരു തുരുപ്പ്‌ ചീട്ടെടുത്ത്‌ കളിച്ചു.

"നിങ്ങള്‍ കോണ്‍ഗ്രസ്സുകാര്‍ നാണവും മാനവും ഇല്ലാത്തവരാണ്‌. ഇന്നു രാജീവ്‌ ഗാന്ധി മരിച്ചാല്‍ നിങ്ങള്‍ നാളെ സോണിയാ ഗാന്ധിയെ പിടിച്ചു പാര്‍ട്ടി പ്രസിഡന്റ്‌ ആക്കിക്കളയും"

"അതു ഞങ്ങളുടെ കാര്യം.. നിങ്ങള്‍ക്കെന്തു വേണം" എന്ന ചന്ദ്രേട്ടന്റെ ചോദ്യത്തിനു മുന്നില്‍ വാളും പരിചയും വെച്ച്‌ കീഴടങ്ങി ഞാന്‍ പിന്‍വാങ്ങി.

അന്നു രാത്രി രാജീവ്‌ വധിക്കപ്പെടുന്നു.. അതിന്റെ ബന്ദും ഹര്‍ത്താലും ഒക്കെ കഴിഞ്ഞ്‌ ആകസ്മികമായി ചന്ദ്രേട്ടനെ പാലക്കാടു വെച്ച്‌ കാണാന്‍ ഇടയായപ്പോള്‍ അങ്ങേര്‍ ഓടി വന്നു എന്റെ കൈ കൂട്ടിപ്പിടിച്ചു..

"കുട്ട്യെ.. അന്ന് ഞാന്‍ അങ്ങനെ നിങ്ങന്റടുത്‌ പറഞ്ഞാ കൂടി ഇവരു ഇപ്പണി ചിയ്യും വിചാരിചില്ല്യാ കണ്ടാ.. അയമ്മക്ക്‌ വിവരം ഇള്ളതോണ്ട്‌ ഒന്നും വേണ്ടാ പര്‍ഞ്ഞു.. ഇന്നാലും ഇനി ഞാന്‍ കയ്യില്‍ കുത്തില്ല്യാ കണ്ടാ.. ഇനി നമ്മന്റെ വോട്ട്‌ അരിവാളിനന്നെ..."

അങ്ങിനെ ചന്ദ്രേട്ടനും ഒരു കോണ്‍ഗ്രസുകാരനെ പാര്‍ട്ടി മാറ്റിയ ചാരിതാര്‍ത്ഥ്യവുമായി എന്റെ ആദ്യ വോട്ട്‌ ഞാനും അരിവാളില്‍ ആഞ്ഞു കുത്തിയിട്ടും അന്ന് വി.എസ്‌. വിജ്യരാഘോട്ടന്‍ തന്നെ ജയിച്ചു.. എനിക്കു പിന്നെ അധികം കുത്താന്‍ അവസരം കിട്ടിയിട്ടില്ല.. ചന്ദ്രേട്ടന്‍ ഇന്നും അരിവാളില്‍ കുത്തുന്നുണ്ടാവുമോ?? എന്തോപ്പാാാ.....

വര്‍ണ്ണമേഘങ്ങള്‍ said...

ഈശോയേ..
എന്നാ എഴുത്താന്നേ..
അടിപൊളി..!


പ്ല്കൊിബി

Kalesh Kumar said...

ദേവാ, അടിപൊളി!
നോൺ “മറ്റേ“ണിറ്റി പേഷ്യന്റിന്റെ ഗതികേടോർത്ത് ചിരിച്ചു വശക്കേടായി! ഭാഷയും സൂപ്പർ!

rathri said...

മനോഹരം. അചിന്ത്യ പറഞ്ഞതുപോലെ തിരുവില്യാമല ഇറങ്ങി വന്നതു തന്നെ :) അനുഭവങ്ങളുടെ വജ്രപേടകം ഒരോന്നായി തുറക്കുന്നതു കാത്തിരിക്കുന്നു.

Happy New Year

Kumar Neelakandan © (Kumar NM) said...

കുറച്ചു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നാണ് ബ്ലോഗുപാടത്ത് തിരിച്ചെത്തിയത്. ആദ്യം വായിച്ചത് ഇതും. ഉള്ളുനിറഞ്ഞു, ഈ പുതുവർഷത്തിൽ.

ഒറ്റവാക്കിൽ പറഞ്ഞാൽ “തൃഴ്‌ടാന്തം!”

myexperimentsandme said...

കുന്തം.... ഇതുപോലുള്ള അടിപൊളി എഴുത്തുകൾക്ക് കമന്റെഴുതാൻ‌കൂടി വല്ലാത്തൊരു അപകർഷതാബോധക്ഷയം.. എഴുതുന്നവർക്ക് വെറുതെയിരുന്നിങ്ങിനെ എഴുതിയാൽ മതിയല്ലോ.. കമന്റുന്നവരെപ്പറ്റി അവർക്കൊന്നും ഓർക്കുകകൂടി വേണ്ടല്ലോ.. ഇതിപ്പോ ആരോടാ, എന്തിനോടാ ഉപമിക്കേണ്ടതെന്നു ചോദിച്ചാൽ അതും അറിയില്ല.. ആയകാലത്ത് വായിച്ച ഗ്രന്ഥങ്ങൽ കാനം, മുട്ടെടുത്തു വർക്കി.... അതുപോലൊന്നുമല്ല. പലരും പറയുന്നു വീക്കെയെന്നാണെന്ന്... എന്നാ ശരി അതു തന്നെ.

ദേവേട്ടോ അടിപൊളി എഴുത്ത്... കുമാർ പറഞ്ഞ ആ വാക്ക് ഞാനും പറയുന്നു (അത് പറഞ്ഞ് നാക്കുളുക്കിയെന്നത് വേറേ കാര്യം).

ദേവന്‍ said...

എല്ലാരുംകൂടി പറഞ്ഞതു കേട്ടെനിക്കു വട്ടായിപ്പോയി...

കുട്ട്യേടത്തി എഴുത്ത് കൂടുതൽ ശക്തമാക്കണം പുട്ടുവിപ്ലവത്തിനു തുടക്കമിട്ടയാളെന്ന നിലക്ക് ഞങ്ങൾ വലിയ വലിയ കാര്യങ്ങൾ പ്രതീക്ഷിച്ചിരിക്കുകയാണ്. (കുട്ട്യേട്ടന് പ്രോത്സാഹനത്തിന്റെ ഡെഫിഷ്യൻസിഅനുഭവപ്പെടുന്നുണ്ട്, നോവൽ രണ്ടാമധ്യായമിറങ്ങാൻ വൈകുന്നു- ഉടനടി വേണ്ടത് ചെയ്യുക)

വരവോ സിദ്ധാർത്ഥാ? കവനത്തിനു കാശുവേണം പോൽ- ശിവനേ സാഹിതി തേവിടിശ്ശിയെന്നോ?
ബ്ലോഗ് ഫ്രീ ഹോസ്റ്റിൽ, വരമൊഴി ഫ്രീവെയർ (സിബുവില്ലെൻകിൽ ഞാൻ അനന്തമായി മംഗ്ലീഷുമിംഗ്ലീഷുമെഴുതിയേനേ, കാരണം പേപ്പരിൽ പേനകൊണ്ടെഴുത്ത് എനിക്കു പണ്ടേ പറ്റില്ല, മലയാളം തീരെയെഴുതിയിട്ടില്ലാത്തതുകൊണ്ട് ഒട്ടും പറ്റില്ല.)പുട്ടിനും കടലക്കുമുള്ള കാശു മേലിലും സർക്കാരിനെ പറ്റിച്ചെടുത്തോളാം സിദ്ധോ.

കണ്ണൂസു പറഞ്ഞാൽ അറം പറ്റുമല്ലേ എന്നാൽ “ ഞാൻ ഒരു ബ്ലോഗ്ഗുണ്ടാക്കി അതിൽ തകർത്തെഴുതിയെന്നു വിചാരിക്കുക” എന്നൊന്നു പറഞ്ഞേ.

സിദ്ധാര്‍ത്ഥന്‍ said...

ബ്ലോഗ്ഗു സാഹിതീ കാളിയന്റെ മേലുള്ള അവിടുത്തെ താണ്ഡവം കണ്ടു പറഞ്ഞു പോയതാണേ.

വേശ്യാ സ്ത്രീ ദര്ശനം പുണ്യം
സ്പര്ശനം പാപനാശനം
ചുംബനം കോടി തീര്ത്ഥനം
മൈഥുനം മോക്ഷസാധനം(കം?) എന്നു ഗംഗയെപറ്റി പറയാമെങ്കില് സാഹിതിയെ തേവിടിശ്ശിയാക്കുന്നതിലും അടിയനു ശങ്കയൊന്നുമില്ല. തീര്ന്നില്ല സാഹിതിയുടെ കാര്യത്തിലീ വ്യഭിചാരം സര്വഥാ അംഗീകരിക്കപ്പെട്ടിരിന്ക്കുന്നു താനും. സ്വന്തം സാഹിത്യം വായിച്ചു രസിക്കാന് ആര്ക്കാണു കഴിയുക?

ദേവന്‍ said...

ശ്ലോകം കൊള്ളാല്ലോ സിദ്ധാർത്ഥാ (ഞാനാദ്യമായി കേൽക്കുകയാ)അപ്പോ ഫെഡെക്സ് ഫോർ സിക്സ്ത് ചെയ്തപോലെ സൈറ്റ് “പണം നൽകി ഉപയോഗിക്കാവുന്ന ശൌചഗേഹം” ആക്കാമെന്നോ?
പണം, കള്ള്, കോഴി, മീൻ, നെല്ല് തുടങ്ങി എന്തയച്ചാലും ഞാൻ കൈപറ്റിക്കോളാം. നന്ദിവാക്കോ നന്ദിക്കുറിപ്പോ അയച്ചും തരാം! പക്ഷേൻകിൽ ആരെൻകിലും തരണ്ടേ..

സിദ്ധാര്‍ത്ഥന്‍ said...

എന്നിട്ടും കാലണക്കു മുകളിലാണല്ലോ കാലാ നിന്റെ ദൃഷ്ടി! പ്രകടനപ്പാലമൃതു് അനവരതം നുകരണമെന്നേ ആശിച്ചുള്ളൂ ഉദ്ദേശിച്ചുള്ളൂ പരാമറടിച്ചുള്ളൂ.

എന്റെ കീമാന്റെ പെന്സില് എക്സ്പ്ലോററില് ഈയിടെയായി പിടിക്കുന്നില്ല സോദരരേ. കീമാനെ ഉച്ഛാടനം ചെയ്യനും പുന:പ്രതിഷ്ഠിക്കാനും കേമന് പറഞ്ഞതും ചെയ്തു. രക്ഷയില്ല! ആരെങ്കിലും എന്തെങ്കിലും വഴി പറഞ്ഞു തരണേ!

myexperimentsandme said...

എന്റെ കീമാനും എന്തോ ഒരു അസ്കിത. ഒന്നു ഞെക്കി, രണ്ടു ഞെക്കി, മൂന്നു ഞെക്കി, ഒരനക്കവുമില്ല. സോപ്പിട്ടു നോക്കി, പഞ്ചാരേ, ചക്കരേ എന്നൊക്കെ വിളിച്ചു, പക്ഷേ കഷിക്കു പിന്നെയും പരിഭവം... എന്തുണ്ടുതാന്‍ വഴികള്‍ ബ്ലോഗോല്‍കരേ???

Unknown said...

ദേവരാഗമേ...

ഞാനീ അനന്തമായ ബ്ലോഗല്‍ പ്രപഞ്ചമാകെ അലഞ്ഞു തിരിഞ്ഞ്‌, വഴി തെറ്റിയും തെറ്റാതെയും, ചിലതു വായിച്ചും വായിക്കാതെയും ചിലത്‌ കണ്ടും, കാണാതെയും അങ്ങനെ നടക്കുമ്പോള്‍ ദാ വരുന്നു കൂമപ്പള്ളി ചരിതം.

രസിച്ചു വായിക്കുകയും, പിന്നീട്‌ ഓര്‍ത്ത്‌ രസിക്കുകയും ചെയ്യാന്‍ പ്രേരിപ്പിച്ചിരുന്ന നാണ്വാരുടെ രചനാ വൈഭവം അനുസ്മരിപ്പിക്കുന്നു ഈ ചരിതം...

ഇനിയുമെത്രയോ വായിച്ചു തീര്‍ക്കുവാനുണ്ട്‌. ഞാന്‍ നടന്നു നീങ്ങട്ടെ. രാഗമിനിയും എഴുതു... മീണ്ടും സന്ധിക്കും വരൈ വണക്കം!

പോകുന്ന പോക്കില്‍ ഒരു ചെറിയ സംശയം: ചില ബ്ലോഗന്മാരുടെ (ദേവരാഗമുള്‍പ്പെടെ) "ചില്ലക്ഷരങ്ങള്‍" എന്റെ സ്ക്രീനില്‍ ചില്ലിട്ട്‌ പ്രതിഷ്ഠിച്ചതുപോലെ പൊള്ളയായ ചതുരാകൃതിയില്‍ കാണപ്പെടുന്നു. "അഞ്ജലി" കൂപ്പി വണങ്ങാത്തതിന്റെ കുഴപ്പമാണോ? അതോ യൂണിക്കോടന്‍ കുതന്ത്രമോ? ഇതിനൊരു പരിഹാരമെന്ത്‌?

myexperimentsandme said...

മൊഴിയണ്ണോ,
എനിക്കിതിൽ എക്സ്പ്പാർട്ടില്ല, വൈപ്പാർട്ടില്ല, ഇസഡ്(അമേരിക്കക്കാരന്റെ റ്റ്സീ)പ്പാർട്ടില്ല. എനിക്കുള്ളത് രാജാപ്പാർട്ട് മാത്രം. എന്നാലും മൊഴിയുന്നു:

ഇന്ദ്രൻസ്‌നെറ്റെക്സ്പ്ലോറേട്ടന്റെ ടൂൾസിൽ പോയി ഇന്ദ്രൻസ്‌നെറ്റോപ്‌ഷൻസെടുത്ത്, ഫോണ്ടിൽ ക്ലിക്കി ലാംഗ്വേജ് സ്ക്രിപ്റ്റ് മലയാളമെടുത്ത് വെബ് പേജ് ഫോണ്ടിൽ അഞ്‌ജലിയൊന്നു കൂപ്പിവണങ്ങിനോക്കി ശരിയായില്ലെങ്കിൽ അയാം വെരി വെരി സോറി..

Unknown said...

വാക്കാരിമഷ്ടാ,

നന്ദി വേണോ, പണം വേണോ എന്ന് ചോദിച്ചാല്‍ പണം വേണമെന്നു പറഞ്ഞാല്‍ ഞാന്‍ പിച്ചയെടുക്കുമെന്നുള്ളതിനാല്‍ ബലത്തില്‍ ഒരു നന്ദി പിടിക്കു.

പറഞ്ഞതെല്ലാം വള്ളിയും കയറും വിടാതെ പ്രയോഗിച്ച് ഫലം കാ‍ണാതെ ഒടുവില്‍ സാക്ഷാല്‍ വരമൊഴി ഫാക്കില്‍ ചെന്ന് സാഷ്ടാംഗം നമസ്കരിച്ചപ്പോള്‍ വൈദ്യന്‍ മൊഴിഞ്ഞത് ഇങ്ങനെ..

പഴകിപ്പൊളിഞ്ഞ അഞ്ജലിയാക്കും, കൂപ്പി വണങ്കമാട്ടേന്‍, ചില്ലുകള്‍ ചില്ലിട്ട് വയ്പ്പേന്‍, എന്നാല്‍ മുടിയാത് തമ്പി...

ഒടുവില്‍ പഴയത് ഉച്ചാടനം ചെയ്ത് ശുദ്ധി നടത്തി, പഴയ പേരില്‍ തന്നെയെങ്കിലും പുതു പുത്തനെന്ന് ലക്ഷണമൊത്ത അഞ്ജലിയെ ആവാഹിച്ച് കുടിയിരുത്തിയപ്പോള്‍ ചില്ലുകൂട് വിട്ട് ചില്ലുകള്‍ ചില്ലായി നിരക്കുന്നു. എന്തൊരല്‍ഭുതം! അറിയാതെ സിബുവേ നമഃ ബ്ലോഗായ നമഃ എന്നുരുവിട്ടു പോയി..

നമോവാകം

ദേവന്‍ said...

യാത്രാമൊഴിയേ,
കൂമന്‍പള്ളിവരെ നടന്നെത്തിയതിനു നന്‍ട്രി.

ചില്ലില്ലാത്ത പ്രശ്നം വക്കാരി പരിഹരിച്ചല്ലോ (അല്ലെങ്കിലും ജപ്പാങ്കാരു നല്ല മര്യാദയുള്ള മനുഷ്യരാ). അഞ്ജലി കൂപ്പുന്ന കണക്കില്‍

അഞ്ജലിയൂടെ പിതാശ്രീ കെവിന്റെ വീട്ടിലോട്ടുകൂടെ
ഒരു കൂപ്പു കൂപ്പാൻ മറക്കല്ലേ.

അഞ്ജലി കൂപ്പി ചൊല്ലേണ്ടും
ഉമേശവിരചിതകീർത്തനം
“വരമൊഴിയുടെ മേന്മ നമ്മളെല്ലാ-
വരുമറിയും, സിബുവെന്തറിഞ്ഞു പാവം!
മരുമകനറിയും സുതയ്ക്കു വായ്ക്കും
സുരതപടുത്വ, മതച്ഛനെന്തറിഞ്ഞു?“

ഇതു ചൊല്ലിത്തീരുന്നതോടെ സിംബലടിച്ച മാതിരി ചില്ല് എന്നൊരു ശബ്ദത്തോടെ ചില്ലുകൾ തെളിഞ്ഞുവരും

reshma said...

നോൺ ഒബസ്റ്റ്ട്രിക്കൽ മിസ്സിസ് ദേവാ, ഒഴുക്ക് നിറുത്തരുതേ!

myexperimentsandme said...

ദേവേട്ടാ, ഓസിനു കിട്ടുന്ന ഒന്നും, കോമ്പ്ലിമെന്റുൾപ്പടെ, തിരിച്ചുകൊടുക്കുന്നതല്ല. മൊഴിയണ്ണന്റെ പ്രശ്നപരിഹാരം എന്നിൽക്കൂടിയല്ലാ, പകരം പഴയ അഞ്ജലിയെ പുരാവസ്തുക്കാർക്ക് കൊടുത്തിട്ട് ബ്രാൻഡ് ന്യൂ അഞ്ജലിച്ചേച്ചിയെ കുടിയിരുത്തിയതിൽക്കൂടിയാണെന്ന് തോന്നുന്നു.

മൊഴിയണ്ണോ, നാനി വേണോ, മാനി വേണോ എന്ന് സായിപ്പ് ചോദിച്ചപ്പോൾ മാനിയേക്കാളും കൂടിയ സാധനമായിരിക്കും നാനിയെന്ന് വിചാരിച്ച് നാനിമതിയെന്ന് ചാടിക്കയറിപ്പറഞ്ഞ വള്ളക്കാരൻ “ടാങ്ക്സ്” എന്ന് സായിപ്പ് പറഞ്ഞതുംകേട്ട് അന്തംവിട്ടിരുന്നതുപോലെ ഇരിക്കാൻ ഞാൻ തയ്യാറല്ലാത്തതിനാൽ മാനി മതി. അത് ദീദിയായോ, ചെക്കനായോ, കല്ലുപോലത്തെ കാശായോ രൊക്കമായോ ചില്ലറയായോ തവണകളായോ....

Promod P P said...

ഷെടാ.. ഇതൊക്കെ വായിക്കാന്‍ ഞാന്‍ ഒരുപാട്‌ വൈകിയല്ലൊ എന്റെ മാങ്ങോട്ട്‌ മുത്തി..

ഇത്‌ വായിച്ചപ്പ്പ്പോളാണ്‌ ഒരു കാര്യം ഓര്‍മ്മ വന്നത്‌.

വന്‍ നേതാക്കള്‍ മരിച്ചതത്രയും ഞാന്‍ മദ്യപിച്ച്‌ മദോന്മത്തനായി ഇരുന്ന ദിവസങ്ങളിലായിരുന്നു.

ഞാന്‍ പ്രീ ഡിഗ്രീക്ക്‌ പഠിക്കുന്ന സമയത്ത്‌,നെന്മാറ n.s.s. കോളേജിന്റെ പണി പൂര്‍ത്തിയായിട്ടില്ലാത്ത ലേഡീസ്‌ ഹോസ്റ്റെലിനുള്ളില്‍(പേടിക്കേണ്ട ആള്‍ താമസം തുടങ്ങിയിരുന്നില്ല) ഞാനും വേലായുധന്‍കുട്ടിയും,പയസ്സും,രാജരാജ വര്‍മ്മ എന്ന ഒരു രാജ്യകുടുംബാംഗവും ഹെര്‍ക്കുലീസ്‌ റമ്മ്‌ പച്ച വെള്ളം ചേര്‍ത്തടിച്ച്‌ പുറത്തിറങ്ങിയ ഒരു കത്തുന്ന മദ്ധ്യാഹ്നത്തിലാണ്‌ ഇന്ദിരാഗാന്ധി വധിക്കപ്പെട്ടത്‌(അതായിരുന്നു എന്റെ ആദ്യത്തെ മദ്യപാനം)

പാലക്കാട്‌ കണ്ടാത്ത്‌ ഇന്‍ എന്ന ഹോട്ടെലില്‍ ഞാനും സജി സക്കറിയയും പോള്‍ ഈപ്പനും,എന്‍ജിനീറിംഗ്‌ കോഴ്സ്‌ അവസാനിച്ചതിന്റെ ദു:ഖം തീര്‍ക്കാന്‍ ഒത്ത്‌ ചേര്‍ന്ന് അടിച്ച്‌ പൂക്കുറ്റിയായി,സുല്‍ത്താന്‍ പേട്ട ജങ്ങ്ഷനിലെ നായര്‍ ഹോട്ടെലില്‍ നിന്ന് ഇഢലിയും കഴിച്ച്‌ കോളേജ്‌ റോട്ടിലൂടെ താമസ സ്ഥലത്തേക്ക്‌ നടന്ന് പോകുമ്പോഴാണ്‌ രാജീവ്‌ ഗാന്ധി കൊല്ലപ്പെട്ട വാര്‍ത്ത വരുന്നത്‌( അത്‌ ഒരു ലോക സഭാ ഇലക്ഷന്‍ കാലമായിരുന്നു)


കോഴിക്കോട്‌ അളകാപുരി ബാറില്‍ ഉച്ചമുതല്‍ ഞാനും ഒമര്‍ ഷരീഫും ശരത്തും ഇരുന്ന് മദ്യപിച്ച്‌ വശംകെട്ട്‌ ഞാന്‍ താമസിച്ചിരുന്ന മഹാറാണി ഹോട്ടെലിലേക്ക്‌ നടന്ന്‌ പോകുമ്പോളാണ്‌ ഇ.എം.എസ്‌ മരിച്ച വിവരം അറിയുന്നത്‌..


(എന്‍.എസ്‌.മാധവന്റെ തിരുത്ത്‌ എന്ന കഥയിലെ ചുല്ല്യാറ്റിനോട്‌ ഇതിനെ കൂട്ടിവായിക്കാം "ചരിത്ര സന്ധികളിലൊക്കെ ചുല്യാറ്റിന്‌ പനിയായിരുന്നു എന്നു പറഞ്ഞ പോലെ )

sreeni sreedharan said...

ഇപ്പോഴാ കണ്ടേ; പുലിയാണല്ലേ??
:)

ആഷ | Asha said...

എന്താ എഴുത്ത് :)
സമയമെടുത്ത് മറ്റു പോസ്റ്റുകളും വായിക്കണം.
അപ്പോ ഹൈദരാബാദ് ഉള്ളിലും പുറത്തും കത്തിയമരുകയായിരുന്നല്ലേ ;)

simy nazareth said...

:) എന്താ പറയേണ്ടെ.