Tuesday, March 21, 2006

Police Story 1 - അതിദ്രുതം

"മാത്തച്ചായോ മ്മടെ കടമ്പനാട്ടെ വല്ലിമ്മച്ചി തൂങ്ങിച്ചത്തു"
നൈറ്റു കഴിഞ്ഞ്‌ 5 കിലൊമീറ്റര്‍ സൈക്കിളും ചവിട്ടി കൊച്ചുവെളുപ്പാങ്കാലത്തു വീട്ടിലെത്തി മാത്തച്ചന്‍ ഒരു പോള കണ്ണൊന്നടച്ചതേയുള്ളു, കേട്ടു പൊറത്തൊരു അലമ്പന്‍ ചെക്കന്റെ വിളി. എന്തൊരു കഷ്ടമാ.

കടമ്പനാട്ടു ചെല്ലമ്മ അമ്മൂമ്മ സര്‍ ഡൊണാള്‍ഡ്‌ ബ്രാഡ്മാന്‍ നാണിക്കുന്ന നിശ്ചയദാര്‍ഢ്യത്തോടെ സെഞ്ച്വറിയിലേക്ക്‌ നീങ്ങുകയായിരുന്നു. തള്ളേടെ സ്റ്റേറ്റ്‌ ഓഫ്‌ അഫൈര്‍സ്‌ കണ്ട ആ വാര്‍ഡിലെ ചാവാടിയന്തിര വിദഗ്ദ്ധര്‍ "ഇത്തള്ളേടെ വക ഇഡ്ഡലി അടുത്ത ഒരിരുപത്‌ വര്‍ഷത്തേക്കു പ്രതീക്ഷിക്കേണ്ട" എന്നു എഴുതി തള്ളിയതുമാണ്‌. ഹുല്ലാ ഹൂപ്പ്‌ നൃത്തക്കാരിയെപ്പോലെ 84 വാര്‍ഷിക വളയങ്ങളെ ചുറ്റും ഇട്ടു തുള്ളിക്കളിച്ച ഇവര്‍ക്ക്‌ പെട്ടന്നിപ്പോ ഇതെന്താ തോന്നിയെ? മാത്തച്ചന്‍ പോലീസ്‌ ഒരു കാക്കി സുപ്രഭാതം ഉരുവിട്ടു കണ്ണു തിരുമ്മി എഴുന്നേറ്റു.

മൂപ്പര്‍ക്ക്‌ ഡ്യൂട്ടിയൊന്നുമില്ല അന്ന്- തലേന്ന് ഉത്സവ ബന്തവസ്സിലായിരുന്നു, ഇളമ്പള്ളൂര്‍ക്കാവില്‍. ഉത്സവത്തിരക്കില്‍ അമ്പലത്തിനടുത്ത ഷാപ്പില്‍ "മിക്സിങ്ങ്‌" കണക്കു തെറ്റി കണ്ട തൊട്ടിക്കെല്ലാം കണക്ഷന്‍ ഷോര്‍ട്ടായി ആള്‍ക്കൂട്ടത്തിനെടേല്‍ക്കിടന്ന് എന്തൊരു ഊദാരി ആയിരുന്നു! എളമ്പള്ളൂക്കാവാണോ, ഓച്ചിറപ്പടനിലമാന്നോ, കൊടുങ്ങല്ലൂര്‍ക്കാവാണോ എന്നറിയാതെ അവന്മാരു പടയെടുപ്പും പൂരപ്പാട്ടും തുടങ്ങിയതോടെ മാത്തച്ചനു ഇടിയൊന്നു നിറുത്തി കെ എസ്‌ ചിത്രയുടെ പാട്ടൊന്നു കേള്‍ക്കാന്‍ കൂടി സമയം കിട്ടിയില്ല. ആ ക്ഷീണത്തില്‍ വന്നു കിടന്നപ്പോഴാ ചെല്ലമ്മച്ചേച്ചിടെ തൂങ്ങല്‍. അമ്മച്ചീടെ വല്യ ദോസ്സായിരുന്നു ഇച്ചത്തവര്‌, സ്നേഹം കാണിക്കണമല്ലോ. മൂപ്പര്‍ കട്ടിലില്‍‍ അഞ്ചാറുരുണ്ട്‌ മയക്കമൊന്നു കളഞ്ഞെഴുന്നേറ്റു. യൂണിഫോമിന്റെ ഷര്‍ട്ടും ഒരൊറ്റമുണ്ടും എടുത്തുടുത്ത്‌ ചാക്കാലവീട്ടിലോട്ട്‌ നടന്നു.

സ്റ്റേഷനിലെ പഴേ നീല വില്ലീസ്‌ അവിടെത്തിക്കഴിഞ്ഞിരുന്നു . പുതിയ സീ ഐ ഒരു ഉത്സാഹക്കാരന്‍ കൊച്ചനാ. മീശപോലും ആയി വരുന്നേയുള്ളു. എഞ്ചിനീറിങ്ങും കഴിഞ്ഞ്‌ എസ്സൈ സെലെക്ഷന്‍ എഴുതീതാ. ഇത്ര വെക്കം സര്‍ക്കിളുമായി. എത്തറ പെന്‍ഷന്‍ വാങ്ങിക്കാം.

ചെറുക്കനാണേലും എഞ്ജിനീയറാണേലും സര്‍ക്കിളല്യോ, ബഹുമാനിച്ചു. അയ്യാള്‍ടെയൊരു ജാഡ! പോ പുല്ല്‌ന്ന് വച്ചു മാത്തച്ചന്‍ തെങ്ങുമ്മൂട്ടിലോട്ട്‌ മാറി നിന്നു. സീ ഐ ചോദ്യം ചെയ്യുന്നു, കെളവി തൂങ്ങി നിക്കുന്ന പടമെടുക്കുന്നു ഫോട്ടോഗ്രാഫറ് കോവന്‍, മ്മടെ സുര ഇരുന്ന് എഫ്ഫൈയ്യാറു കുറിക്കുന്നു. നടക്കട്ട്‌.

ഉറക്കക്ഷീണം തെളിയുന്നില്ല. മദ്യപാനം, പുകവലി, വ്യായയ്മമില്ലായ്മ തുടങ്ങി ലക്ഷണമൊത്ത പോലീസ്‌ ജീവിതം നയിക്കുന്നയാളായതുകൊണ്ട്‌ ഇങ്ങേരു ബൂട്ട്‌ വൈറസ്‌ പിടിച്ച കമ്പ്യൂട്ടര്‍ പോലെ വളരെ പതുക്കയേ മൊത്തമായി ഉണരൂ. ഡ്രൈവര്‍ വാസുദേവന്‍ പിള്ളയോട്‌ ഒരു ബീഡി വാങ്ങിച്ച്‌ മാത്തന്‍ ജീപ്പിനു മറഞ്ഞു നിന്നു വലിച്ചു. ചോക്ക്‌ പിടിച്ചടിച്ച വില്ലീസ്‌ പോലെ മാത്തച്ചന്‍ സ്റ്റാര്‍ട്ടായി.

ചെല്ലമ്മച്ചീടെ ജഡം താഴെയിറക്കുന്നു- കൂഴച്ചക്ക കയറേക്കെട്ടി ഇറക്കുമ്പോലെ. എസ്സൈയും സീയൈയ്യും ഒരേ ഡിസ്കഷന്‍- അതു കണ്ടാത്തോന്നും ചത്തവരെ എഴുന്നേൽപ്പിക്കാനുള്ള വഴിയാലോചിക്കുകയാണെന്ന്. പോലീസ്‌ സര്‍ജ്ജനെ ഇങ്ങോട്ടു കൊണ്ടു വന്ന് കീറിക്കാന്‍ എമ്മെല്ലേ ശുപാര്‍ശ ചെയ്തിട്ടുണ്ട്‌, ആമ്പുലന്‍സിന്റെ കാശു ലാഭിക്കാമല്ലോ. "ഹെനിക്കെന്റമ്മേക്കീറുന്നതു കാണാന്‍ മേലേ" എന്നൊരലര്‍ച്ചയോടെ ചെല്ലമ്മച്ചേച്ചിയുടെ മോള്‍ ലീല ഒരാട്ടോയും വിളിച്ചു വന്നു കയറി. കാണാമ്മേലെങ്കി പിന്നെന്തിനാ നാവായിക്കൊളത്തു ജോലിക്കു നിക്കുന്നിടത്തുന്നു ആട്ടോയും വിളിച്ചിവരു പാഞ്ഞു കേറി വന്നത്‌? ചെല്ലമ്മച്ചേച്ചിടെ ജഡം പായില്‍ കിടത്തി. കൈലി മുണ്ടു മാറി ഒരു വെള്ളമുണ്ടുടുപ്പിക്കാന്‍ തുടങ്ങുകയായിരുന്നു. ബീഡി വലിച്ചുകയറ്റുന്നതിനനുസരിച്ച്‌ സിഗ്‌മോമാനോമീറ്ററില്‍ മെര്‍ക്കുറി കയറുമ്പോലെ ബോധം കേറിക്കേറി വന്നുകൊണ്ടിരുന്ന മാത്തച്ചനു അതും നോക്കി നില്‍ക്കവേ ഇടി ചായ്ച്ചപോലെ പെട്ടെന്ന് ഒരൊറ്റ വെളിപാടുണ്ടായി.


"ആരാ യെവരു തൂങ്ങി നില്‍ക്കുന്നതാദ്യം കണ്ടെ?“
ബീഡി ദൂരെയെറിഞ്ഞ്‌ മാത്തച്ചന്‍ മുന്നോട്ടു ചെന്ന് ഉറക്കെ ചോദിച്ചു. എസ്സൈയും സീയൈയും മാത്തചനെ ദേഷ്യത്തില്‍ നോക്കി. ഒരൌചിത്യബോധമില്ലാതെ കിടന്നലക്കുന്നു.

"ദേ ചെല്ലമ്മച്ചേച്ചീടെ കൊച്ചുമോന്‍ ഈ രതീഷാണ്‌ ഇവരു തൂങ്ങിച്ചത്തു നിക്കുന്നത്‌ കണ്ട്‌ നിലവിളിച്ചാളെ കൂട്ടിയത്‌ സാറേ"
ഒരു ഇരുപതു വയസ്സുള്ള ചെക്കന്‍ വലിയവായിലേ നിലവിളിച്ചുകൊണ്ട്‌ നില്‍ക്കുന്നിടത്തേക്ക്‌ കൈ ചൂണ്ടി ചായക്കട കുട്ടമ്പിള്ള പറഞ്ഞു.

മാത്തച്ചനും രതീഷും കണ്ണില്‍ കണ്ണില്‍ നോക്കി .

ധിം. രതീഷിന്റെ പുറത്ത്‌ മാത്തച്ചനൊന്നു വീക്കിയതിന്റെ ഒച്ച ബുദ്ധവിഹാരത്തിലെ മണി മുഴക്കം പോലെ നീണ്ടുമുഴങ്ങി. ചാക്കാല നടക്കുന്നേടത്ത് ?! ജനം പലവട്ടം ഞെട്ടി. ഞെട്ടി ഞെട്ടി പലരുടെയും ജെട്ടി പൊട്ടി. അടി തടുക്കാന്‍ ചാടിയ സീയൈയെ "സാറു മാറ്‌" എന്നാജ്ഞാപിച്ച്‌ മാത്തമ്പോലീസ്‌ ശിലയാക്കി.

"പറയെടാ, എന്തിനാ നീ നിന്റെ അമ്മൂമ്മേ കൊന്നതെന്ന് പറയാന്‍"
വീണ്ടും തന്റെ നേരേ കൈയ്യുയരുന്നതു കണ്ട രതീഷ്‌ തോല്വി സമ്മതിച്ചു.

"പൊന്നു സാറെ ഇനിയടിക്കല്ലേ . ഞാന്‍ ഒരു റ്റീ വീ വേടിക്കാന്‍ കാശു ചോദിച്ചിട്ട്‌ ഇവരു തന്നില്ല, അങ്ങനെ അകത്തിരിക്കുന്ന കാശെടുക്കാന്‍ പോയപ്പോ യെവരു വന്നു പിടിച്ച്‌. ഉന്തും തള്ളുമായി. ഞാനവരുടെ കഴുത്തിനിട്ടൊന്നു കുത്തി പിടിച്ച്, പയ്യെപ്പിടിച്ചാലും കൊരവള്ളി പൊട്ടുവെന്ന് അറിഞ്ഞില്ല സാറേ. അമ്മുമ്മ ചത്തെന്നു കണ്ടപ്പോ ഞാന്‍ കയറേ തൂക്കിയതാ."

ആരും പറയാതെ തന്നെ രതീഷ്‌ ജീപ്പില്‍ കയറി. റിസര്‍വ്ഡ് ഫോര്‍ കുറ്റവാളീസ് സീറ്റായ വണ്ടീടെ പ്ലാറ്റ്ഫോമില്‍ ചമ്രം പടിഞ്ഞിരുന്നു.എഞ്ജിനീര്‍ റ്റേര്‍ണ്ഡ്‌ ഏമാന്റ്റെ മനസ്സില്‍ താന്‍ കോളേജില്‍ പഠിക്കുമ്പ്പോള്‍ കണ്ട സിനിമയിലെ നായകനു ഷോണ്‍ കോണറിയുടെ ഛായ മാഞ്ഞ്‌ മാത്തമ്പോലീസിന്റെ രൂപം വന്നു തുടങ്ങി.

" കൊന്നതാണെന്നും ഇയാളാണു പുള്ളിയെന്നും എങ്ങനെ മനസ്സിലായി ചേട്ടാ?" പ്രോട്ടോക്കോളുകള്‍ മറന്ന് വീഡിയോ ഗെയിം രാജകുമാരിയെ മോചിപ്പിച്ച വല്യ കളിക്കാരനെ നോക്കുന്ന നോവിസിനെ പോലെ നോക്കിക്കൊണ്ട്‌ സീ ഐ തിരക്കി.

" മുണ്ടു മാറിയപ്പോ അവരുടെ ജഡത്തിലു കണ്ടില്യോ സാറേ ‍ മുതുക്‌ മൊത്തം ഉരഞ്ഞ പാട്‌. തൂങ്ങാന്‍ പോകുന്നവര്‍ മലര്‍ന്നു നിരങ്ങിയാണോ പോകുന്നത്‌? തൂക്കിയവനോ നാലുപേരു കണ്ട്‌ ആത്മഹത്യയെന്നു പറഞ്ഞാലല്ലാ ഒരു മനസ്സമാധാനം വരുവൊള്ള്‌? അതോണ്ട്‌ അവനായിരിക്യേം ചെയ്യും ആദ്യം ആളെ കൂട്ടാന്നോക്കുന്നത്‌. അല്ലാതെന്ത്വാ."

സീന്‍ ഒഫ് ക്രൈമിനു പുറന്ത്തിരിഞ്ഞ് വികാരരഹിതമായൊരു മുഖഭാവവുമായി മെല്ലെ നടന്നു നീങ്ങുന്ന പോലീസിനെ കണ്ടു നിന്ന ഒരു സൈക്കിള്‍ ജാക്സന്‍ ചെറുക്കനു ആ രംഗത്തിനു മുന്നേ കുറേ വളയങ്ങള്‍ ഓടി കളിച്ചിരുന്നെന്നും അവയ്ക്കു നടുവിലൂടെ നടന്നു വരുമ്പോ മാത്തച്ചന്‍ പെട്ടെന്നു തോക്കെടുത്ത്‌ ഒരു വെടി വച്ചുകൊണ്ടാണു കയറി വന്നതെന്നും തോന്നിപ്പോയി.

ഠെ- ഠെ- ഠെ- ഠെണാങ്ങ്‌ ണാങ്ങ്‌ എന്നൊരു ശബ്‌ ദം അപ്പോള്‍ കേട്ടതുപോലെ തോന്നി ആട്ടോക്കലാധന്‌‌. കുട്ടമ്പിള്ള ചായക്കടയില്‍ സീ ബീ ഐ ഡയറിടെ ശബ്ദരേഖ ഇട്ടതാണോ?

സമര്‍പ്പണം - ചുമ്മാതിരുന്ന എന്നെക്കൊണ്ട് ഒരെപ്പിഡോസ് എഴുതിച്ച് നിങ്ങളെ കൊലക്കു കൊടുത്ത നമ്മുടെ അരവിന്ദിന്‌

Thursday, March 09, 2006

സാഹിത്യമോക്ഷണം

ഈ സാറിന്റെ മുടിഞ്ഞ പേര്‌ ഞാനെപ്പോഴും മറന്നുപോകുന്നല്ലോ. എന്തുവാടേയത്‌?"
വെട്ടിയും തിരുത്തിയും ഒരു കമ്പനിയുടെ ആസ്തിബാദ്ധ്യതകളെ കൂട്ടി മുട്ടിച്ചുകൊണ്ട്‌ ഷീബ ചോദിച്ചു. എഴുതിക്കുത്തിയ കുന്തം കൊണ്ടു കൊടുക്കാന്‍ ഓഫീസില്‍ ചെല്ലുമ്പോ പ്രിന്‍സിപ്പലിനോട്‌ തന്നെപ്പഠിപ്പിക്കുന്ന പേരോര്‍മ്മയില്ലാത്ത സാറിനെക്കാണണമെന്ന് പറയാന്‍ പറ്റുമോ?അവളെയല്ല, മലയാളം അറിയാതെയെങ്ങാന്‍ പറഞ്ഞുപോയാല്‍ കുട്ടികളെ ശൂലത്തില്‍ കയറ്റുന്ന ഇക്കാലത്ത്‌ ട്യൂട്ടോറിയല്‍ വാദ്ധ്യാരായി ജോലി നോക്കാന്‍ അവതരിച്ച സ്വജനു പുരന്ദരന്‍ എന്നു പേരിട്ട അച്ഛനെയാണ്‌ പറയേണ്ടത്‌. അങ്ങേരെയും പറയേണ്ടതുണ്ടോ? 20 വര്‍ഷം പ്രാര്‍ത്ഥിച്ച്‌ കിട്ടിയ ഉരുപ്പടിക്ക്‌ താനെന്നും വിളിക്കുന്ന രണ്ടുമൂന്നു ദൈവങ്ങളുടെ പൊതുവായൊരു പേരിടണമെന്നാഗ്രഹിച്ചത്‌ തെറ്റാണോ?

അവളുണ്ടാക്കിയ കണക്കു പകര്‍ത്തിയെഴുതിക്കൊണ്ടിരുന്ന ശ്രീകുമാര്‍ സാറിന്റെ പേരു പറഞ്ഞുകൊടുത്തു. ഷീബയത് രണ്ടുമൂന്നു തവണ ഉറക്കെയുരുവിട്ട്‌ കാണാപ്പാഠം പഠിച്ചു. ഇതു കേട്ട റസ്റ്റ്‌ ഓഫ്‌ ദീ ക്ലാസ്സില്‍ മിക്കവരും ഞെട്ടി ,ഞെട്ടാത്തവന്‍ തൊട്ടി:- അവനും മനസ്സിലായില്ലല്ലോ ശ്രീകുമാരന്‍ കുത്തിയ വാരിക്കുഴി‌.

സ്വതേ പരുങ്ങല്‌റാണിയായ അവള്‍ ഉത്തരമെഴുതിയ ബുക്കുമായി മീന്‍ വെട്ടുന്നയിടത്ത്‌ പൂച്ചവരുമ്പോലെ പമ്മി പമ്മി സ്റ്റാഫ്‌ ഷെഡ്ഡിലെത്തി. പാരലല്‍ കോളേജ്‌ പ്രിന്‍‌സിപ്പലായിപ്പോയെങ്കിലും ഉത്തരാധുനിക സാഹിത്യമെഴുത്തിലെ എണ്ണം പറഞ്ഞ കിടമത്സരക്കാരനെന്ന ഉയരത്തിലേക്ക്‌ പറന്നു കയറാനുള്ള പരിശ്രമത്തില്‍ വാക്കിലും നോക്കിലുമെല്ലാം വേദനയും പുശ്ചവും നിരാശയും നീരസവുമെല്ലാം തേകിനിറക്കല്‍ ജീവിതചര്യയാക്കിയ ശ്രീമന്‍ കാജാബീഡി വലിച്ചുവലിച്ച് ബാസ്സ്‌ കൂട്ടിയെടുത്ത ശബ്ദം സ്ലോമോഷനില്‍ പുറത്തേക്കുവിട്ട്‌ "എന്താ" എന്നു തിരക്കി

"ഭഗന്ദരന്‍ സാറിനെക്കാണാന്‍ വന്നതാണ്‌ . ബുക്കു കാണിക്കാന്‍"
മീശമുളച്ചകാലം മുതല്‍ പ്രിന്സ്ജി നോമ്പുനോറ്റ്‌ ആധുനികവല്‍ക്കരിച്ച മുഖഭാവം ഊരി താഴെ വീണു പൊട്ടിപ്പോയി.

"എന്തു കാണാനെന്ന്?"
" ഭഗന്ദരന്‍ സാറിനെ ‍ .."

പ്രിന്‍സേട്ടന്‍ അലറിച്ചിരിച്ചെഴുന്നേറ്റു
"തന്റെ ഭഗന്ദരം എന്തിനാ സാറിനെ കാണിക്കുന്നത്‌ ഷീബേ, ഒരു ഡോക്റ്ററെ കൊണ്ട്‌ കാണിക്ക്‌"
ഭഗന്ദരദര്‍ശനം നല്‍കിയ ബോധോദയത്തില്‍ എഴുത്തും താടിയും കുടിയുമുപേക്ഷിച്ചയദ്ദേഹമിന്ന് ഓലക്കോളേജും വിട്ട് വലിയ ഉദ്യോഗസ്ഥനായി അന്തസ്സായി മൂന്നു പിള്ളേരുടെ അച്ഛനായി ജീവിക്കുന്നു.

ഒരു ആധുനികബാധയില്‍ നിന്നും മലയാള സാഹിത്യത്തെ രക്ഷിച്ച, അതോടൊപ്പം ഒരു താടിയറ്റാക്കില്‍നിന്നും പാവം പ്രിന്‍സിപ്പലിനെയും രക്ഷിച്ച ശ്രീകുമാറും പുരന്ദരന്‍ സാറും ഷീബയും തങ്ങളില്‍ത്തങ്ങളില്‍
ആലുവാ മണപ്പുറത്തു വച്ചു കണ്ട ഒരു പരിചയം ഉണ്ടായിരുന്നത്‌ അന്നത്തോടെ മറന്നുപോയി.

Wednesday, March 08, 2006

കാമ്യവരദം

പന്തുകളിയിൽ തല്ലും പിടിയും സാധാരണമാണല്ലോ. കുട്ടിക്കളിയിൽ പ്രത്യേകിച്ചും. പെരിനാട് ജൂനിയേർസ് വേർസസ് കൈതാകോടി ചെറുക്കൻസ് മാച്ചിനിടയിലും തല്ലു നടന്നു. കൂട്ടത്തിലൊരുത്തൻ പാറക്കല്ലിനു ചുറ്റുമുള്ളവരെ ഇടിക്കുന്നതു കണ്ട ഒരു പെരിനാടൻ സീനിയർ പത്തലൊടിച്ച് അവനെ വീക്കി. “വീട്ടിപ്പോടാ പിള്ളേരേ“ എന്ന് 144-‍ം വകുപ്പനുസരിച്ച് ഒരു നിരോധനാജ്ഞയും പുറപ്പെടുവിച്ച് ബാലജനക്കൂട്ടത്തെ പിരിച്ചുവിട്ടു. ശുഭം.

ഉച്ചക്കു തുടങ്ങി എതാണ്ട് രാത്രി എട്ടുമണിവരെ നീണ്ട ശുഭം അവസാനിച്ചത് എട്ടുപത്തുപേരുടെ പണ്ടം കുത്തി പുറത്തെടുത്തവനും വെറുതെ വിട്ടതും വിചരാണ അനന്തമായി നീളുന്നതും ചേർത്ത് പലതരം കേസിൽ പ്രതിയും ഒക്കെയായ കൈതാകോടി പാപ്പൻ‍ ചെറിയ ചാറ്റൽ മഴയത്ത് ചന്തക്കവലയിലെത്തിയപ്പോഴാണ്.

“എതു പെരിനാട്ടുകാരൻ ‍‍‍‍‍‍........ ആണെടാ എന്റെ മോനെ പത്തലിനടിച്ചത്? മഴ കൊള്ളാതെ കടവരാന്തകളിൽ അഭയം തേടിയ കുടരഹിതരെ പൊതുവായി നോക്കി അയാൾ ചോദിച്ചു.
ഉത്തരമായി ഒന്നു രണ്ട് കടയുടെ ഷട്ടർ വീണ ശബ്ദം മാത്രം.

“ഇറങ്ങിവരിനെടാ കൂ.. മക്കളേ, രണ്ടിലൊന്നറിഞ്ഞേ ഞാൻ പോകൂ.“
ഇത്തവണ വെറും നിശബ്ദതയായിരുന്നു പകരം കിട്ടിയത്.

“ആണായിട്ടൊരുത്തനുമില്ലേടാ ഇന്നാട്ടിൽ? പാപ്പന്റെ മോനെയടിച്ച... എന്തിയേടാ?”
സോഡാക്കടയിൽ ഗ്യാസ് നിറച്ചുകൊണ്ടിരുന്ന ഉണ്ണൂണ്ണിമാപ്ല ഇറങ്ങിവന്നു.
“പൊന്നച്ചായാ ക്ഷമിച്ചുകള. പിള്ളേരു കളിക്കുമ്പോ എതാണ്ട് നടന്നെന്നുവച്ച്....”
“അവന്‍റമ്മച്ചീടെ മദ്ദ്യസ്സം പറച്ചില്” എന്ന നിരീക്ഷണത്തോടൊപ്പം പാപ്പന്‍ ഉണ്ണൂണ്ണിയെ പുറങ്കാലിനടിച്ച് തെറിപ്പിച്ചു.
ഏറുകൊണ്ട പട്ടിയെപ്പോലെ ഞരങ്ങിക്കൊണ്ട് പാവം ഉണ്ണൂണ്ണി ഫെയ്ഡൌട്ടായി.

“ഫൂ ചെറ്റകളേ, ഇറങ്ങി വരിനെടാ, കൈതാവടിപ്പാപ്പന്‍റെ മോനെയടിക്കാന്‍ ധൈര്യം കാണിച്ചവന്മാരെ ഒന്നു കാണാന്‍ തന്നെയാടാ ഞാന്‍ വിളിക്കുന്നത്”
വായനശാലക്കകത്ത് ഞങ്ങള്‍ പെരിനാടന്‍ ചുണക്കുട്ടന്മാര്‍ പരസ്പരം നോക്കി. ആറടി ഉയരത്തില്‍ കാരിരുമ്പില്‍ തീര്‍ത്ത ഈ ഭയങ്കരനെ- നൂറുകിലോ കുടവയറിനു മാത്രം തൂക്കമുള്ള ഉണ്ണൂണ്ണി മാപ്ലയെ തൊഴിച്ചോടിച്ച രാക്ഷസ്സനെ, ഒറ്റക്കോ ഒന്നിച്ചോ നേരിടാന്‍ മാത്രം ചങ്കൂറ്റം ഞങ്ങള്‍ക്കില്ല.

“ആരുമില്ലേടാ ഷണ്ണന്മാരേ?” ഓരോ വെല്ലുവിളിയിലും പാപ്പന്‍ ശബ്ദം കൂടുതല്‍ ഉയര്‍ത്തി. അതിനനുപാതമായി അഭിമാനോമീറ്ററില്‍ പെരിനാടിന്‍റെ റീഡിങ് താഴോട്ടു താഴോട്ടിറങ്ങിവന്നു. കൈതാകോടിയുടെ വെന്നിക്കൊടി പുളകാതിരേകത്താല്‍ പുളഞ്ഞു.

അപ്പോഴതു സംഭവിച്ചു- ഹിരണ്യന്‍റെ മാറുപിളര്‍ക്കാന്‍ നരസിംഹം തൂണുപിളര്‍ന്ന് അവതാരം കൊണ്ടപോലെ ഷാപ്പിന്‍റെ ചെറ്റ തള്ളിത്തുറന്ന് വരദനാശാന്‍ ഒരു മാലാഖയെപ്പോലെ പ്രത്യക്ഷപ്പെട്ടു. മാലാഖയെപ്പോലെ എന്നു പറഞ്ഞത് ആലങ്കാരികമായല്ല. സൂപ്പര്‍സ്റ്റാര്‍ കൃഷ്ണന്‍ കുട്ടി നായരെ പതിനാറായി കീറിയതില്‍ ഒരു കഷണം വൈറ്റ് വാഷ് ചെയ്ത പോലത്തെ വെള്ളയീര്‍ക്കിലിക്കളേബരം മൂടുന്ന വെളുത്ത ഷര്‍ട്ടും മുണ്ടും. അപ്പൂപ്പന്‍ താടി പോലെ സില്‍ക്കി ഹെയര്‍. മുട്ടനൊരു വെള്ളക്കൊമ്പന്‍ മീശ. കാലിലെ വെള്ള ലൂണാറിലേക്ക് കയ്യിലെ ന്യൂസ് പേപ്പര്‍ പൊതി മഴയത്ത് അലുത്തുപോയതില്‍ നിന്നും പഞ്ചസാര ഒരു കൊച്ചുവെള്ളച്ചാട്ടം പോലെ തൂര്‍ന്നുവീണുകൊണ്ടേയിരിക്കുന്നു. ഷാപിന്‍റെ വാതില്‍ മലര്‍ക്കെ തുറന്നപ്പോള്‍ ഉള്ളിലെ പെട്രോമാക്സിന്‍റെ വെളിച്ചം പുറത്തേക്ക് ഉജ്ജ്വലപ്രഭയുള്ളൊരു വെള്ളിപ്പരവതാനി വിരിച്ചതിലേക്ക് വരദനാശാന്‍ ആടിയാടി നടന്നിറങ്ങി. റോഡിലെത്തി രംഗ നിരീക്ഷണം നടത്തിയ അദ്ദേഹം കാറ്റൊഴിഞ്ഞ ബലൂണ്‍ പോലെയായ കൈയ്യിലെ പഞ്ചസാരപ്പൊതി ഓടയിലെറിഞ്ഞ് ഒരിഷ്ടിക കഷണമെടുത്ത് ടാറിട്ടതിനു കുറുകേ ഒരു വര വരച്ചു.
“ടാ വരത്തന്‍ പ-- - പൂ-- മോനേ, നീ തന്തക്കു പെറന്നതാണെങ്കില്‍ ഈ വര കടന്നു കേറിവാടാ. കൈതാവടീല്‍ ആണുങ്ങളുണ്ടെന്ന് പെരിനാട്ടുകാര്‍ സമ്മതിച്ചു തരാമെടാ ക- കാ- മോനേ“

പൂവായി തുടങ്ങി കായിലവസാനിച്ച ലക്ഷണമൊത്ത ചലഞ്ച്. പെരിനാടിന്‍റെ റെപ്രെസെന്‍റേറ്റീവായി കരിക്കാടിക്കൊഞ്ചു പോലെ കൂനിയ ഒരു 70 വയസ്സുകാരന്‍ കുടിയന്, മഹാ റൌഡികള്‍ക്കു പേരുകേട്ട കൈതാകോടിയുടെ അഭിമാനത്തിനു നേരേ ഉയര്‍ത്തിയ ആ വെല്ലുവിളി പാപ്പനെ ഭയങ്കരമായി ഉലച്ചുകളഞ്ഞു. ഇടി തട്ടിയതുപോലെ കുലുങ്ങിപ്പോയ റൌഡി ലക്ഷ്മണരേഖക്കു നേരേ ഒരടി വച്ചു. വരദനാശാനും ഒരു ചുവട് മുന്ന്നോട്ടു നടന്നു. പാപ്പന്‍ അരയില്‍ നിന്നും ഒരു കഠാരിയൂരി- സാദാ മടക്കുപിച്ചാത്തിയൊന്നുമല്ല, അടിതടക്കാര് ഉപയോഗിക്കുന്ന പിടിക്കു ഗാര്‍ഡും അലകിനു സൂചിയുടെ മുനയുമുള്ള അസ്സല്‍ ലാന്‍സലോട്ട് . ഇന്നേവരെ പാക്കുവെട്ടാന്‍ പോലും ഒരു കത്തി തൊട്ടിട്ടില്ലാത്ത വരദനപ്പൂപ്പന്‍ പകരം എന്തോന്നൂരാന്‍ ഷര്‍ട്ടല്ലാതെ? ഷര്‍ട്ടൂരി റോഡരികിലേക്ക് ഒറ്റയേറ്‌. കൈതാകോടി വാര്‍ഡ് കത്തി നീട്ടിക്കൊണ്ട് ഒരു ചുവടു കൂടെ അഡ്‍വാന്‍സ് ചെയ്തു . വെറും കൈ വീശിക്കൊണ്ട് പെരിനാടും ഒരു കാല്‍ വച്ചു.

അടുത്ത മൂന്നു സെക്കന്‍ഡ് ഫ്രീസ് ഷോട്ട്. “പക്ഷികള്‍ പാടിയില്ലാടിയില്ലാലില ഇക്ഷിതി തന്നെ മരവിച്ചപോലെ..“ എന്നൊക്കെ ജി എഴുതിയത് ഇജ്ജാതി ഷോട്ട് കണ്ടിട്ടാവും.

കൈതാകോടി പാപ്പന്‍ ഒരു ചുവട് പിന്നോട്ടു വച്ചു!!. വാടാ -- എന്നു വിളിച്ച് വരദനപ്പൂപ്പന്‍ മുന്നോട്ടെന്നു കരുതി ഇടത്തോട്ടൊരടി കൂടി നടന്നു. “ നിന്നെ ഞാനെടുത്തോളാമെടാ” എന്ന് പാപ്പന്‍ ട്രൂസ് പ്രപ്പോസ് ചെയ്യുന്നതിനെ തടസ്സപ്പെടുത്തിക്കൊണ്ട് പാണ്ടിത്തൈരു കയറ്റിയ ഒരു ലോറി അവര്‍ക്കിടയിലൂടെ പാഞ്ഞു പോയി. ഹെഡ് ലൈറ്റടിച്ച ഫ്ലാഷാലെ മഞ്ഞളിച്ച കണ്ണു തിരുമ്മി നോക്കിയ ഞങ്ങള്‍ രണ്ടു പിന്‍ വശങ്ങള്‍ മാത്രം കണ്ടു:
പാണ്ടിലോറിയുടെ ചുവന്ന പിന്‍ വെളിച്ചത്തിലൂടെ ദൂരേക്കു മറയുന്ന പാപ്പന്‍റേറ്തും ലോറി പോയ കാറ്റടിച്ച് ഓടയിലേക്കു മറിയുന്ന വരദനാശാന്‍റേതും.

(നിത്യയശ:ശ്ശരീരനായ ഞങ്ങളുടെ വരദനാശാനെ
നെടുമങ്ങാടന്‍ കണ്ണന്‍കോവിക്ക് സമര്‍പ്പിക്കുന്നു.)

Friday, March 03, 2006

ലതെഴുത്ത്

ഗുഹ്യാലേഖം

The CI of Police,
RC Puram, BHEL.

Dear Sir,

Sub: Dying Statement
Should there be any casuality or dubious abscence of any or all of us, please take cognizance of the fact that Mahindra, Sekhar Rao and PVR Raju of ...Ltd. are responsible for any act of crime that has caused such casuality or abduction.

This holographic inscription of Dev may please be concerned as our dying statement for all evidence purposes.

In witness of the rest of the undersigned, we have signed the statement.
Dev (s/d)
Rajesh (s/d)
Deepak
Kuruvilla (s/d)


"ഇതെന്തുവാടേ???"
സ്റ്റോക്ക്‌ ഇന്‍സ്‌പെക്ഷനു പോയിരുന്ന ദീപക്‌ വൈകുന്നേരം തിരിച്ച്‌ ഗസ്റ്റ്‌ ഹൌസിലെത്തിയപ്പോള്‍ മറ്റു മൂന്നുപേര്‍ ചേര്‍ന്നു നീട്ടിയ പേപ്പറാണ്‌. എങ്ങനെ അന്തം വിടാതിരിക്കും?

"ദീപു, ഒരാള്‍ മരിക്കുമ്പോ മൊഴി കൊടുത്തിട്ടില്ലെങ്കില്‍ അവസാനം എഴുതിയത്‌ തെളിവായി എടുക്കണമെന്നാണല്ലോ.. " രാജേഷ്‌ വിശദീകരിച്ചു തുടങ്ങിയതിനെ ദീപു ഇടക്കു തന്നെ തടുത്തു

"എവിഡന്‍സ്‌ ആക്റ്റ്‌ നീയെന്നെ പഠിപ്പിക്കണ്ടടേ. മഹീന്ദ്രയും ശേഖറുമൊക്കെ നമ്മളെക്കൊല്ലുന്നതെന്തിനാണെന്നാ ചോദിച്ചത്‌"

അതു പറയാം ആദ്യം നീ ഒപ്പിട്‌, നേരം പോകുന്നു. കുരുവിള പറഞ്ഞു. മറ്റു റ്റീം അംഗങ്ങളില്‍ അചഞ്ചലവിശ്വാസമുള്ള ദീപു ഒപ്പിട്ടു. ഞാന്‍ കത്ത്‌ പെട്ടിയിലൊളിപ്പിച്ചു. പെട്ടി പൂട്ടി താക്കോലുമൊളിപ്പിച്ചു. ഞങ്ങളെക്കൊല്ലുന്നവര്‍ ചിലപ്പോ രേഖകള്‍ക്കായി തിരച്ചില്‍ നടത്തിയേക്കും.

"ഇനിയെങ്കിലും പറയിനെടാ തെണ്ടികളേ" ദീപുവിന്റെ ക്ഷമ നെല്ലിപ്പടി താണ്ടി കീഴോട്ടു പോയി.

തെണ്ടികള്‍ രഹസ്യത്തിന്റെ ചുരുള്‍ നിവര്‍ത്തു.

പെറ്റിപിടി
ഈ ട്രിപ്പില്‍ ആഡിറ്റന്മാരു അരിച്ചു പെറുക്കിയിട്ടും ഒന്നും കിടച്ചിട്ടില്ലായിരുന്ന്നു. അങ്ങനെ വെറും കൈയ്യോടെ തിരിച്ച്‌ പോകാന്‍ മടിയായിട്ട്‌ ചുമ്മാതിരുന്ന ചിലതിലൊക്കെ ചുണ്ണാമ്പിട്ടു നീറ്റിയതാണ്‌ - വന്നപാടേ ക്യാഷ്‌ വേരിഫിക്കേഷനൊക്കെ കഴിഞ്ഞെങ്കിലും പോകുന്ന ദിവസം രാജേഷൊരു സര്‍പ്രൈസ്‌ വേരിഫിക്കേഷന്‍ കൂടി നടത്തി.

അതാ കുരുങ്ങി വലയില്‍- ഒരു കൊഞ്ചിന്റെ കുഞ്ഞ്‌. പെറ്റി ക്യാഷില്‍ ഇരുന്നൂറു രൂപാ കുറവ്‌. ക്യാഷ്യറേട്ടന്മാര്‍ അത്യാവശ്യം പെറ്റി ക്യാഷെടുത്ത്‌ അരിയോ മണ്ണെണ്ണയോ വാങ്ങുകയോ കാപ്പി കുടിക്കുകയോ സാധാരണയാണ്‌- സെറ്റില്‍ ചെയ്യുന്ന സമയത്തോ പീരിയഡ്‌ എന്‍ഡിലോ തിരിച്ചു വച്ചാല്‍ മതിയല്ലോ. വലിയ തുകയൊന്നുമല്ലതാനും.

സാധാരണ ചെയ്യാറുള്ളതും എന്നാല്‍ ഗുരുതരവുമായ കുറ്റം- എം പി 3 പാട്ടുകള്‍ കൂട്ടുകാര്‍ക്കയച്ചുകൊടുക്കുന്നതു പോലെ.

കാഷ്യര്‍ മഹീന്ദ്രയെ വിളിപ്പിച്ചു. ഒരത്യാവശ്യത്തിനെടുത്തെന്നും ഉടനേ തന്നെ തിരിച്ചിട്ട്‌ പ്രശ്നം തീര്‍ക്കാമെന്നുമായി മഹാവേന്ദ്രന്‍. രാജേഷ്‌ വഴങ്ങിയില്ല. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കണം. അതിപ്പോ ഉപ്പുമാങ്ങ തിന്നവനായാല്‍പ്പോലും.

ഹൈ. മാറീല്ലോ തെലുങ്കന്റെ ഭാവം
"എന്റെ കഞ്ഞിയില്‍ കല്ലിട്ടാല്‍ നിന്റെയൊക്കെ പണ്ടത്തില്‍ ഡെക്കാണ്‍ പീഠഭൂമിയിലെ എക്കല്‍ മണ്ണു പറ്റും" എന്നാണു പോലും അവന്‍ രാജേഷിനോട്‌ ഹിന്ദിയില്‍ ബോല്‍ത്തിയത്‌.

"ഭാ പോടാ വിന്ധ്യന്റെ മോനേ വന്ധ്യാ" എന്നു പറഞ്ഞ്‌ ഞങ്ങളുമെഴുന്നേറ്റു പോന്നു.

ആഹവഭേരി
മഹീന്ദ്രനുയര്‍ത്തിയ ഭീഷണി ഒരു ചുമ്മാ പറച്ചിലെന്നേ കരുതിയുള്ളു . പക്ഷേ പുറത്തിറങ്ങിയതും ആളുകള്‍ കൂടി - സാറേ വേഗം സ്ഥലം വിട്ടോ. നക്സല്‍ യൂണിയനായ ....... ന്റെ വലിയ പ്രവര്‍ത്തകനാണ്‌ അയാള്‍. കമ്പനിയിലെ യൂണിയന്‍ നേതാക്കള്‍ ശേഖറും രാജുവും ഭാവിയിലെ സീതാരമയ്യയും കോട്ടേശ്വരറാവുമുമാണ്‌. ഇവിടെയിനി നിന്നാല്‍ നക്സലൈറ്റുകള്‍ സാറന്മാര്‍ടെ തലകൊണ്ട്‌ ഫൂട്ട്ബാള്‍ കളിക്കും. തടി കേടാകാതെ വേഗം മാറിക്കോ..

മാനേജുമെന്റിലാരും പട്ടിക്കാട്‌ ബ്രാഞ്ചില്‍ അന്നില്ല- തൊട്ടടുത്ത ദിവസം ഹോളിയായതുകൊണ്ട്‌ ഒക്കെയും നഗരത്തിലായിരുന്നു. ബി എച്‌ ഈ എല്‍ ടാക്‌സി സ്റ്റാന്‍ഡില്‍ വണ്ടി ഒറ്റയെണ്ണം പോലും മിച്ചമില്ല. ഹോളി ഹോളീ ഡേ. കമ്പനി വണ്ടികളില്‍ കയറിയാല്‍ നേരേ യൂണിയനാപ്പീസിലേക്ക്‌ അവരെത്തിക്കാനാണ്‌ സാധ്യത. സിറ്റി ഓഫീസില്‍ വിളിച്ചു. രണ്ടു മണിക്കൂര്‍ എടുക്കും വണ്ടി അറേഞ്ച്‌ ചെയ്യാന്‍, മീതെ സിറ്റിയില്‍ നിന്നും രണ്ടുമൂന്നു മണിക്കൂര്‍ എടുക്കും ഈ കാട്ടിലെത്താന്‍. വഴിയില്‍ ഹോളിക്കാര്‍ വല്ല ജാഥയോ മറ്റോ നടത്തിയിട്ടുണ്ടെങ്കില്‍ കൂടുതല്‍ താമസിക്കും. ഇറങ്ങി പ്രാണനും കൊണ്ടോടാന്‍ പോലും വയ്യ. നാലുവശവും വെറും ചതുപ്പാണ്‌. ഗസ്റ്റ്‌ ഹൌസിന്റെ ചുറ്റും ജോലിക്കാരുടെ കോളനിയാണ്‌. അതു കടന്ന് ഓടി രക്ഷപെടാമെന്ന് ഒരു പ്രതീക്ഷയും വേണ്ടാ.

പുരകത്തുമ്പോള്‍..
ഒരു കുഴപ്പവുമില്ലാതിരുന്ന ഞങ്ങളെങ്ങനെ ആസന്നമരണരായെന്ന കഥ കേട്ട്‌ ദീപു ഒരു സിഗററ്റ്‌ കത്തിച്ച്‌ അങ്ങ്നോട്ടും ഇങ്ങോട്ടും നടന്നു.
"എടാ ദ്രോഹികളേ, ഇതൊക്കെ നടക്കുമ്പോള്‍ ഞാന്‍ പ്ലാന്റിലല്ലായിരുന്നോ? ഞാനെന്തിനാടാ നിന്റേയൊക്കെ കൂടെ ചാകുന്നത്‌? എനിക്കിതിലൊന്നും പങ്കില്ലെന്ന് പറഞ്ഞാല്‍ പോരേ?"

റ്റീമില്‍ ആരെങ്കിലും മാപ്പുസാക്ഷിയാകാന്‍ ശ്രമിച്ചാല്‍ അവനെക്കൊല്ലുന്നത്‌ നക്സലായിരിക്കില്ല, ഞാനായിരിക്കും." രാജേഷ്‌ ഉഗ്രശാസനം പുറപ്പെടുവിച്ചു.

"എന്നാല്‍ പിന്നെ കൊലയാളി ലിസ്റ്റില്‍ പ്രൊഡക്ഷന്‍ മാനേജര്‍ സുബ്ബരാമയ്യായുടെ പേരുകൂടെ വയ്ക്കാമോടേ?" ദീപു അന്വേഷിച്ചു

"അതെന്തിനാ?"
"ആങ്ങ്‌.. എനിക്കയാളെ ഒട്ടും ഇഷ്ടമല്ലെടേ. ഒരുമാതിരി വൃത്തികെട്ട സ്വഭാവമാ അയ്യാള്‍ക്ക്‌. എതായാലും നമ്മളു തൊലഞ്ഞ്‌. അവനിട്ടൊരു പണികൂടെയിരിക്കട്ടെന്നേ."

"സാമദ്രോഹീ. ചാകാന്‍ നേരത്തും മനസ്സില്‍ ദുഷ്ടത്തരമാ അല്ലേടോ? മരണമൊഴീല്‍ മായം ചേര്‍ക്കാന്‍ നീയാരു വടക്കന്‍ വീരഗാഥയിലെ ആരോമല്‍ ചേകവരോ?. നിന്റെയൊക്കെ ദുഷ്ടചിന്ത കൊണ്ടാണെടാ വല്ല നാട്ടിലും വന്ന് അടി കൊണ്ട്‌ ചാകേണ്ട ഗതി വന്നത്‌"

"കിടന്നടികൂടാതെ നമ്മുടെ ടാക്സി വേഗം വരാന്‍ പ്രാര്‍ത്ഥിക്കെടേയ്‌" - രാജേഷ്‌ പറഞ്ഞു.

കുരുവിളക്ക്‌ മരണഭയം താങ്ങാന്‍ വയ്യാ. ധൈര്യത്തിന്‌ ഒരു കുപ്പിയോര്‍ഡര്‍ ചെയ്തോട്ടേ എന്നന്വേഷിച്ചു

"നീ കുറച്ച്‌ ടെന്‍ഷനടിച്ചാലും വേണ്ടില്ല, ഇപ്പോ കള്ളു തൊട്ടുപോകരുത്‌. അടിപിടിയോ ഓടേണ്ട സാഹചര്യമോ വന്നാല്‍ പാമ്പായിരിക്കുന്ന നീ ഒരു പ്രശ്നമാകും" ഞാന്‍.

"പേടിച്ചിട്ടാണേ. കള്ളില്ലേല്‍ വേണ്ടാ, ഒരു ബീര്‍ പറഞ്ഞോട്ടേ"
"വേണ്ടാ"
"എന്നാലിത്തിരി വൈന്‍"
"നോ!"
കുരുവിള ഇന്റര്‍കോം എടുത്തു
"ശംഭൂ, ഏക്‌ ചായ്‌"
പാവം അവന്റെ അന്ത്യാഭിലാഷമായിരിക്കുമോ ഇത്തിരി കള്ളുകുടിക്കാന്‍? എങ്കില്‍ എനിക്കു പരലോകത്തും സമാധാനം കിട്ടില്ലല്ലോ എന്റീശ്വരാ.


തീവ്രാദികളുടെ വരവ്‌.
ടാക്സിയും കാത്ത്‌ ഞങ്ങളിരുന്നു. മുന്നിലെ വര്‍ക്കേഴ്സ്കോളനിയില്‍ ആളുകള്‍ രണ്ടും മൂന്നുമായി സംസാരിച്ചു നിന്നിരുന്നത്‌ മിന്നല്‍ വേഗത്തില്‍ വലിയ ഒരൊറ്റ കൂട്ടമായി. സംസാരം നിലച്ചു. അവര്‍ ഒരോപ്പറേഷന്‍ പ്ലാന്‍ ചെയ്യുകയാണെന്ന് ഞങ്ങള്‍ക്കു തോന്നി. ഒരാട്ടോറിക്ഷാ വന്നു നിന്നു. സാധാരണ കമ്പനിയുടെ ഉടമസ്ഥതയിലല്ലാത്ത വാഹനങ്ങളെ ഗേറ്റിനകത്തു വിടാറില്ല- കമ്പനിക്ക്‌ ഓട്ടോറിക്ഷയില്ലല്ലോ.

രാജേഷ്‌ അടുക്കളയില്‍ നിന്നൊരു ചെറിയ കറിക്കത്തി ഇടുപ്പില്‍ തിരുകി
"ഇനിയിപ്പോ ടാക്സി വന്നാലും നമുക്കു രക്ഷയില്ല. ഞാന്‍ റെഡിയാ ചാകാന്‍. പക്ഷേ ആദ്യം എന്റെ ദേഹത്തു കൈ വയ്ക്കുന്നവന്റെ കൊടലും കൊണ്ടേ ഞാന്‍ പോകൂ." അപ്പോഴത്തെ സാഹചര്യത്തില്‍ എടുക്കാവുന്നതില്‍ വച്ച്‌ ഏറ്റവും നല്ല തീരുമാനമാണെന്ന് എനിക്കും തോന്നി. ഞാനുമെടുത്തു ഒരു കത്തി. കുരുവിളയും ദീപുവും ഓരോന്നെടുത്തു. കുക്ക്‌ ശംഭൂ മഹാരാജ്‌ അന്തം വിട്ടു നോക്കി നിന്നു.

വലിയ ആള്‍ക്കൂട്ടത്തില്‍ നിന്നും എട്ടുപത്തു പേരുടെ ഒരു ചെറിയ കൂട്ടം അടര്‍ന്നു. അതു ഗസ്റ്റ്‌ ഹൌസിനു നേരേ നീങ്ങിത്തുടങ്ങി. ഞങ്ങളെ വകവരുത്താന്‍ ഇത്രപേര്‍ മതിയെന്നാവും. ഞങ്ങള്‍ മുഖത്തോട്‌ മുഖം നോക്കി. "ല്ലെ എഴുത്തിട്ട പെട്ടി പൂട്ടിയോടേ? അവന്മാര്‍ക്കതു കിട്ടരുത്‌" കുരുവിള എന്റെ ചെവിയില്‍ ചോദിച്ചു. ഞാന്‍ തല കുലുക്കി.

ആഗതര്‍ ഗസ്റ്റ്‌ ഹൌസിന്റെ റിസപ്ഷനില്‍ വന്നപ്പോഴേക്ക്‌ ഞങ്ങളും അവിറ്റെയെത്തി. പിഞ്ഞിത്തുടങ്ങിയ പാന്റും ആര്‍മി ഗ്രീന്‍ ടീ ഷര്‍ട്ടും ധരിച്ച മെലിഞ്ഞ ഒരു ചെറുപ്പക്കാരന്‍ മുന്നോട്ടു വന്നു.

"ആഡിറ്റിനു വന്നവര്‍ നിങ്ങളാണോ?? എനിക്കല്‍പ്പം സംസാരിക്കണം" ഇംഗ്ലീഷിലായിരുന്നു

ഞങ്ങള്‍ ഊരും പേരും സഹിതം പരിചയപ്പെടുത്തി. വന്നയാള്‍ അതു ശ്രദ്ധിച്ചില്ല. ഇങ്ങോട്ടാരെയും പരിചയപ്പെടുത്തിയുമില്ല. അത്യാവശ്യമുള്ള കാര്യങ്ങള്‍ മാത്രം അയാള്‍ പറഞ്ഞു- “മഹീന്ദ്ര ഒരു തെറ്റു ചെയ്തു. കുറ്റകൃത്യമെന്നോ ആരും ചെയ്യാത്തതെന്നോ പറയാവുന്ന കാര്യമല്ല. എങ്കിലും അതൊരു തെറ്റാണ്‌ എന്നതില്‍ തര്‍ക്കവുമില്ല. ഇനിയവന്‍ അതാവര്‍ത്തിക്കില്ലയെന്ന് ഉറപ്പു തരുന്നു. അവന് മാത്രമല്ല ഞാനും‍ ഉറപ്പു തരുന്നു. മേല്‍ നടപടികളെടുക്കേണ്ട ആവശ്യമുണ്ടോ? അവനൊരു കുടുംബമുണ്ട്‌, അമ്മയുണ്ട്‌, ഭാര്യയുണ്ട്, കുട്ടിയുമുണ്ട്‌. “

“ഞങ്ങളുടെ കണ്ടെത്തലുകള്‍ ഓഫീസിനു കൈമാറുന്നതോടെ തീരുന്നതാണ്‌ അധികാര പരിധി. ആരെയും ശിക്ഷിക്കാന്‍ അധികാരമുള്ളവരല്ല ഞങ്ങളെന്ന് താങ്കള്‍ക്കറിയാമല്ലോ“.. ഞാന്‍ ഒരനുനയ സ്വരത്തിലും എന്നാല്‍ അയാളുടെ ഉപദേശത്തിനു വഴങ്ങുന്നയാളല്ലെന്നു ധ്വനിപ്പിച്ചും പറഞ്ഞു .

“എനിക്കറിയാമത്‌. നേതാവു പറഞ്ഞു. നിങ്ങളുടെ ഓഫീസ്‌ ഇതു മാനേജുമെന്റിനെ അറിയിച്ചാല്‍ ഒരു യൂണിയന്‍ പ്രവര്‍ത്തകനെന്ന വിരോധം വച്ച്‌ വ്യക്തിവിരോധം തീര്‍ക്കാന്‍ അവര്‍ അത് പയോഗിക്കുമെന്നാണ്‌ ഞാന്‍ പറഞ്ഞത്‌. “

“ഇങ്ങനെയൊരു സംഭവം ഉണ്ടായെന്നും അതിനിയാവര്‍ത്തിക്കില്ലയെന്ന് യൂണിയന്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ഞങ്ങളുടെ ഓഫീസിലറിയിക്കാം ഞങ്ങള്‍ എന്നാല്‍, ഉചിതമായ ഒരു തീരുമാനം അവരെടുക്കുമെന്നാണ്‌ എന്റെ വിശ്വാസം“- ദീപു പറഞ്ഞു.

“ശരി.“ തീവ്രന്‍ സാര്‍ എഴുന്നേറ്റു. “നിങ്ങള്‍ക്കു ചെയ്യാവുന്നത്‌ ചെയ്യു. മാനേജുമന്റ്‌ ഇയാളെ അളവില്‍ കൂടുതല്‍ ശിക്ഷിച്ചാല്‍ ഞങ്ങള്‍ തടഞ്ഞോളാം, അനിഷ്ടമായി ഒന്നും കമ്പനിയില്‍ സംഭവിക്കാന്‍ നിങ്ങളെപ്പോലെ തന്നെ ഞങ്ങള്‍ക്കും ആഗ്രഹമില്ല. “ഇടുപ്പില്‍ ഒന്നു തപ്പിക്കൊണ്ടാണ്‌ എഴുന്നേറ്റതെന്നെനിക്ക്‌ തോന്നി. തോക്കവിടെയുണ്ടോ എന്നു നോക്കിയതാണോ? നക്സലുകള്‍ തന്നെ അങ്ങോട്ടുമിങ്ങോട്ടും കൊല്ലുന്നത്‌ ആന്ധ്രയില്‍ സര്‍വ്വ സാധാരണമാണ്‌.

റീജോയിസ്‌ വിത്ത്‌ ബിജോയിസ്‌.
കള്ളേതാ ഉള്ളത്‌ ശംഭൂ? കുരുവിള ചോദിച്ചു


"ബിജോയിസ്‌, സാബ്‌"

"ഒഴി മൂന്നു നാലെണ്ണം എനിക്ക്‌"

"മൂന്നോ നാലോ, സാബ്‌?"

നിനക്കിഷ്ടമുള്ളയത്രയും. എനിട്ട്‌ ഇഷ്ടമുള്ള പൈസാ വാങ്ങിക്കൂ"
ശംഭു ചിരിച്ചുകൊണ്ട്‌ പോയി. ഞങ്ങള്‍ ബാക്കിയുള്ളവര്‍ മുഖത്തോട്‌ മുഖം നോക്കി വെറുതേയിരുന്നു. കൂറേ കഴിഞ്ഞപ്പോള്‍ ശംഭു കാപ്പിയും ഉഴുനുവടയും
കൊണ്ടു തന്നു - ഓണ്‍ ദ ഹൌസ്‌.

രണ്ടു മണിക്കൂര്‍ കഴിഞ്ഞ്‌ ടാക്സി വന്നു. ഞങ്ങള്‍ പെട്ടിയും വട്ടിയുമൊക്കെ അര പാക്ക്‌ഡ്‌ കണ്ടീഷനില്‍ വാരിയിട്ടു.

കുരു സാബ്‌ ....... ശംഭൂ പറഞ്ഞു. ഞാനെഴുതാത്ത ഭാഗം എനിക്കു മനസ്സിലാകാത്ത വാക്കുകള്‍. മനസ്സിലാകാത്തത്‌ എങ്ങനെ ഓര്‍ത്തിരിക്കും? കുരുവിളയിലെ ‘ള‘ വഴങ്ങാത്തതു കാരണം നാക്കുവടിക്കാക്കുക്ക്‌ ശംഭു വിള കളഞ്ഞ്‌ ഉരുപ്പടിയെ കുരു സാബ്‌ ആക്കി. കുരുവംശത്തില്‍പ്പെട്ടതാണെന്ന് വിചാരിക്കുന്നുണ്ടാവും.

ക്യാ?

കുരുസാബ്‌ ഉധര്‍ ....

മനസ്സിലായി. കുരു പാമ്പായിരിപ്പുണ്ട്‌ എടുത്തുകൊണ്ട്‌ പോകാന്‍ മറക്കരുതെന്നാണ്‌ ഇവന്‍ പറയുന്നത്‌.

ഡൈനിംഗ്‌ ഹാളില്‍ റ്റീവിയുടെ മുന്നിലെ സോഫായില്‍ കുരുവിള കണ്ണും പൂട്ടി കിടപ്പുണ്ട്‌.

"ഡോ, വാ പോകാം" ഞാന്‍ തട്ടി വിളിച്ചു.

"ങേ?"

"പോകാം. കൊണ്ടു പോകാന്‍ ആളുവന്നെന്ന്."

"കൊണ്ടു പോകാന്‍ ആളു വന്നോ? ലത്‌ എഴുതിയിട്ട പെട്ടി പൂട്ടിയോ?"

"നാശം. ഡോ, അടിക്കാന്‍ കൊണ്ടു പോകാനല്ല. സിറ്റിയില്‍ കൊണ്ടു പോകാന്‍, ഒന്നെണീറ്റേ"

ആന്റി ക്ലൈമാക്സ്‌
നാട്ടിലെത്തി. റ്റീമിന്റെ വര്‍ക്കിംഗ്‌ പേപ്പറുകള്‍ ഓഫീസിനു കൈ മാറവേ പെറ്റി ക്യാഷിലെ കുറഞ്ഞ ഇരുനൂറു രൂപയുടെ കാര്യം ആഡിറ്റ്‌ സീനിയര്‍ വര്‍ഗീസ്‌ ഈപ്പനെ മഹാകാര്യമായി പറഞ്ഞപ്പോള്‍‍ കിട്ടിയ മറുപടി:
"ഓ, എന്തുവാടോ ഇത്‌? ശകലം പെറ്റിക്യാഷ്‌ അങ്ങോട്ടോ ഇങ്ങോട്ടോ മറിക്കുന്നത്‌ മലമറിക്കുന്നതുപോലത്തെ
കാര്യമല്ലല്ലോ. നീയൊക്കെ ഒരുമാതിരി കാറുമോഷണം കാണാതെ ലൈറ്റില്ലാത്ത സൈക്കിളുകാരനെ പിടിച്ച്‌ സ്റ്റേഷനിക്കൊണ്ടുവരുന്ന ചില ഊച്ചാളിപ്പോലീസുകാരെപ്പോലെ. കള"