Monday, June 30, 2008

Police Story 5- വകുപ്പ്

ചുമ്മ ഇറങ്ങി നടന്നു. (എല്ലാ പണിക്കും ചുമ്മ എന്ന പ്രിഫിക്സ് വയ്ക്കാന്‍ പറ്റുന്ന സമയമാണല്ലോ അവധിക്കാലം.) മുന്നില്‍ വന്നു പെട്ടത് വകുപ്പ് വാസുവണ്ണന്‍. പുള്ളിയും ചുമ്മ നടക്കുവാണത്രേ, കഴിഞ്ഞ മാസം അടുത്തൂണ്‍ പറ്റി. സ്വസ്ഥം.


വകുപ്പ് വാസുവണ്ണന്റെ റിട്ടയര്‍മെന്റ് കേരളാ പോലീസിനൊരു തീരാനഷ്ടമാണെന്ന് ഞാന്‍ വേലിപ്പത്തലില്‍ പിടിച്ച് ആണയിട്ട് പറഞ്ഞു. പുള്ളി മര്യാദച്ചിരി ചിരിച്ചെങ്കിലും ഞാന്‍ പറഞ്ഞത് കാര്യമായിത്തന്നെയായിരുന്നു. വാസുവദ്യമല്ല, വാസുസാറല്ല, വാസുപ്പോലീസല്ല, വാസുവണ്ണനാണ്‌- ജെന്റില്‍മാന്‍ കണ്‍സ്റ്റബിള്‍. ഇടിയന്‍ വാസുവണ്ണനല്ല, തെറിയന്‍ വാസുവണ്ണനല്ല, അഞ്ഞൂറാന്‍ വാസുവണ്ണനുമല്ല, ആള്‍ വകുപ്പ് വാസുവണ്ണനാണ്‌- വകുപ്പുകളുടെ കൃത്യതയാലെ പാറപോലെ ഉറച്ച കേസ്സുകള്‍ എഴുതി കൃത്യമായി കുറ്റവാളിയെ കോടതി ജയിലിലും നിരപരാധിയെ കുടുംബത്തും പറഞ്ഞു വിടുമെന്ന് ഉറപ്പാക്കുന്ന കര്‍മ്മകുശലന്‍.

വാസുവണ്ണന്റെ സര്‌വീസ് സ്റ്റോറി എഴുതിയാല്‍ അലാസിനിയുടെ ശിവകാശികളെക്കാള്‍ വലിപ്പമുണ്ടാകമ്മെന്നതിനാല്‍ ഞാന്‍ അതിനു മുതിരുന്നില്ല, എങ്കിലും ആളെ ഒന്നു പരിചയപ്പെടേണ്ടേ?

***********
രാവിലേ അടാപിടി മഴ, നീളന്‍ കാലന്‍ കുടയും ചൂടി സ്റ്റേഷനിലേക്ക് മെല്ലെ നടന്നു പോകുന്നവഴി കവലയില്‍ ജാഥ പോയ വകുപ്പില്‍ ട്രാഫിക്ക് ബ്ലോക്കും. ഗതാഗത നിയന്ത്രണം റൈറ്ററുടെ പണിയല്ലെന്ന് തള്ളാവുന്നതേയുള്ളു, എന്നാലും നമ്മുടെ സ്വന്തം കവലയല്ലേ, നമ്മുടെ സ്വന്തം സ്റ്റേഷനതിര്‍ത്തിയിലെ പ്രജകള്‍ രാവിലേ ജോലിക്കു പോകാന്‍ കിടന്നു തള്ളുന്ന തള്ളല്ലേ. വാസുവണ്ണന്‍ നടുക്കോട്ടു കയറി വണ്ടികളെ അച്ചടക്കം പഠിപ്പിക്കാന്‍ തുടങ്ങി.

ഒന്നൊഴിഞ്ഞു വന്ന ഗ്യാപ്പിലൂടെ ദാ പാഞ്ഞു പോയി ഒരു ബീക്കണ്‍ വച്ച അംബാസഡര്‍. പോയിക്കഴിഞ്ഞപ്പോഴാണ്‌ ഐ ജിയാണെന്നു പോലും മനസ്സിലായത്. ഷിറ്റ്. സാരമില്ല, ഒരബദ്ധം ഏതു പോലീസുകാരനും പറ്റും.

വൈകിട്ട് മൂന്നരയോടെ എവിടെയോ പോയ ഐജി റിട്ടേണ്‍ ട്രിപ്പില്‍ സ്റ്റേഷനില്‍ കയറിച്ചെന്നു. രാവിലെ കവലയില്‍ ആരായിരുന്നെന്ന് തിരക്കി. വാസുവണ്ണന്‍ ഹാജരാക്കപ്പെട്ടു.

"ഔട്ട് ഡോര്‍ ഡ്യൂട്ടി ടൈമില്‍ മഴയാണെങ്കില്‍ എന്തു ചെയ്യണം?" ഐജി ആളു നേരേവാ നേരേ പോ ആണല്ലോ.
"സര്‍. റെയിന്‍ കോട്ട് ധരിക്കണം സര്‍." വാസുവണ്ണന്‍ തറപ്പിച്ചു.
"റെയിന്‍ കോട്ട് എടുത്തില്ലെന്നു വയ്ക്കുക, കുട പിടിച്ചു നിന്ന് ജോലി ചെയ്യാമോ?"
"റെയിന്‍ കോട്ട് ഇല്ലെങ്കില്‍ നനയണം സര്‍. ഡ്യൂട്ടിയില്‍ കുട ഉപയോഗിക്കരുതെന്ന് റൂളുണ്ട് സര്‍."
" ആ റൂള്‍ നല്ലതുപോലെ അറിയാം അല്ലേ?"
"യെസ്സര്‍."
"എന്നിട്ടാണോ നിങ്ങള്‍ രാവിലെ കുട പിടിച്ച് ജം‌ഗ്ഷനില്‍ നില്‍ക്കുന്നത് കണ്ടത്?"
"കുട? ഓഹ്! ഞാന്‍ രാവിലേ സ്റ്റേഷനിലേക്ക് വരുമ്പോള്‍ കവലയില്‍ നിന്നും ഒരു നിവര്‍ത്തിയ കുട കളഞ്ഞു കിട്ടി സര്‍. ഉദ്ദേശം പത്തരമണിക്ക്, ആരുടെയോ കയ്യില്‍ നിന്നും പറന്നു വന്നതായിരിക്കും. പത്ത് അമ്പത്തഞ്ചിനു ഞാന്‍ അത് ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് രെജിസ്റ്ററില്‍ ചേര്‍ത്തിട്ടുണ്ട് സര്‍. ഒരു മിനുട്ട്.."വാസുവണ്ണന്‍ പോയി ജെരിസ്റ്ററുമായി വന്നു.

"18/04/1981- സെന്റ് ജോര്‍ജ്ജ് ജെന്റ്സ് അംബ്രല്ല സിംഗിള്‍ ഫോള്‍ഡ്." ഇതല്ലേ സാറു കണ്ടത്, അടുത്ത ലോട്ടില്‍ കോടതില്‍ കൊടുക്കാനുള്ളതാണു സര്‍, കുട ഇപ്പോള്‍ ഇവിടെയിരിപ്പുണ്ട്."

ഐജി പുറകോട്ട് ചാഞ്ഞു.
"എന്താ പേര്‌?"
"വാസുദേവന്‍ എന്നാണ്‌ സര്‍"
"നിങ്ങളെ പോലെ പ്രൊആക്റ്റീവും ക്രിയേറ്റീവുമായ ആളുകളാണു ഡിപ്പാര്‍ട്ട്മെന്റിന്റെ സ്വത്ത്, നല്ലകാര്യങ്ങള്‍ക്കും ഈ കഴിവുകള്‍ ഉപയോഗിക്കണം."
"നന്ദി സര്‍. തീര്‍ച്ചയായും സര്‍."

***************************
"മിസ്റ്റര്‍ വാസുദേവന്‍, ദിസ് ഈസ് സി ഐ"
"സര്‍"
"ഞാന്‍ വിളിച്ചത്.... എന്റെ അനുജന്‍ വീട് വയ്ക്കുകയാണ്‌ രണ്ട് ലോഡ് ബ്രിക്സ് ഇറക്കിക്കൊടുക്കണമല്ലോ."
"ശ്രമിക്കാം സാര്‍."
"താന്‍ ശ്രമിച്ചാല്‍ നടക്കുമെന്ന് എനിക്കറിയാം."
"എനിക്കറിയില്ല, ശ്രമിക്കാം സാര്‍."

"ആരാ വാസു വിളിച്ചത്?"
"സി ഐ ആണു എസ്സൈ സാറേ. അങ്ങേരുടെ അനിയനു വീടു വയ്ക്കാന്‍ ചുടുകട്ട ഞാനെറക്കിക്കൊടുക്കണമെന്ന്."
"നിങ്ങളു വിളിച്ചാല്‍ കട്ട സന്തോഷത്തോടെ കൊണ്ടെത്തിക്കാത്ത ചൂളക്കാര്‌ ഇവിടെ ഇല്ലല്ലോ. കൊട്, ആ *** ഒരാര്‍ത്തിപ്പണ്ടാരമാ."
"എസ്സൈ സാറേ, ഞാന്‍ വിളിച്ചുപറഞ്ഞാല്‍ ആളുകട്ടയിറക്കുന്നത് ഇതുവരെ ഞാന്‍ ഇങ്ങനെ ഒന്നും ആരോടും ചോദിച്ചിട്ടില്ലാത്തോണ്ടും പിന്നെ ഭയന്നിട്ടുമല്ലിയോ. അയ്യാക്കു വേണേ തന്നത്താന്‍ തെണ്ടിക്കോട്ട്, എനിക്കു വയ്യ."
"പണി കിട്ടുമേ, ഇത്രയും തറയായൊരു സീഐയ്യെ ഞാന്‍ കണ്ടിട്ടേയില്ല."
"അയ്യാളു തറയായാല്‍ ഞാന്‍ കുഴിത്തറയാകും, സാറു നോക്കിക്കോ."

കട്ടയ്ക്ക് വീണ്ടും രണ്ടുവിളി വന്നു, ശ്രമിക്കുമെന്ന് വാസുവണ്ണം പറയുകയും ചെയ്തു. നാലാം തവണ ആയപ്പോള്‍ "ഞാന്‍ വിളിച്ചിട്ട് ആരും തരുന്നില്ല, പിന്നെയും ഇങ്ങനെ കൈക്കൂലി ചോദിക്കാന്‍ എനിക്കുവയ്യാ സാറേ." എന്നായി. സര്‍ക്കിളിനു അടികിട്ടിയതുപോലെ ആയി.

പ്രതീക്ഷിച്ച മിന്നല്‍ പരിശോധന നടന്നു. വാസുവണ്ണന്‍ ഗേറ്റിലെ തട്ടുകടയില്‍ നിന്നു ചായകുടിക്കുമ്പോഴായിരുന്നു സര്‍ക്കിളിന്റെ ജീപ്പ് അകത്തേക്കു പോയത്. ഇതല്ലെങ്കില്‍ ബൂട്ടിനു പോളിഷ് പോരെന്നോ ബയണറ്റില്‍ തുരുമ്പെന്നോ മഹസ്സര്‍ ഫയലില്‍ പാറ്റയെന്നോ എഴുതിക്കോളും, ചെറ്റ.

ഡി വൈ എസ് പി ഒരു പഴയ ആളാണ്‌, വാസുവണ്ണനെയും സര്‍ക്കിളിനെയും നല്ലതുപോലെ അറിയും, പക്ഷേ റിപ്പോര്‍ട്ട് കിട്ടിയാല്‍ നടപടി എടുക്കേണ്ടേ.
"വാസുദേവാ"
"സാര്‍."
"ഡ്യൂട്ടി സമയത്ത് പുറത്തു പോയി എന്നാണു പരാതി."
"പുറത്തൊന്നും പോയില്ല സാര്‍, ഗേറ്റു വരെയേ പോയുള്ളു, ഒരു ചായ കുടിക്കാന്‍."
"ഗേറ്റുവരെ പോയാല്‍ ഡ്യൂട്ടി ആബ്സന്‍സ് റിപ്പോര്‍ട്ട് വരുമോടോ?"
"വരും സര്‍, സര്‍ക്കിള്‍ ഇന്‍സ്പക്റ്റര്‍ സാര്‍ എന്നോട് കൈക്കൂലി വാങ്ങിക്കൊടുക്കാന്‍ പറഞ്ഞു, ഞാന്‍ അതു ചെയ്യാത്തതിനു എന്നെ മനപ്പൂര്വ്വം ദ്രോഹിക്കുന്നതാണ്‌."
"ഷട്ട് അപ്പ്!. അനാവശ്യം പറയുന്നോ? നിങ്ങളൊരുപാട് സര്വ്വീസുള്ള സ്റ്റാഫല്ലേ? തെളിയിക്കാന്‍ പറ്റാത്ത ആരോപണം ഉന്നയിക്കുന്നത് ഇന്‍ഡിസിപ്ലിന്‍ ആണെന്നറിയില്ലേ? അതും ഒരു ഉയര്‍ന്ന റാങ്കുള്ള ആളെപ്പറ്റി?"
"ഞാന്‍ തെളിവു കൊണ്ടുവന്നിട്ടുണ്ട് സാര്‍."
"കൈക്കൂലി ചോദിച്ചതിനു തെളിവോ? എന്താ തനിക്ക് സി ഐ കത്തെഴുതിയോ? "
"അല്ല സാര്‍. ഇതാ കഴിഞ്ഞ മൂന്നു മാസത്തെ കമ്യൂണിക്കേഷന്‍ ജേര്‍ണല്‍. പതിമൂന്ന്, പതിനാറ്‌ പത്തൊമ്പത് ഇരുപത്താറ്‌ തീയതികളില്‍ സീ ഐയും ഞാനും അദ്ദേഹത്തിന്റെ അനുജന്റെ വീട്ടില്‍ ചുടുകട്ട ഇറക്കിക്കൊടുക്കുന്നതിനെപ്പറ്റി സംസാരിച്ചത് ഞാന്‍ തന്നെ ജേര്‍ണലിലെഴുതിയിട്ടുണ്ട് സാര്‍. എല്ലാ ദിവസത്തെയും ജേ൪ണല്‍ കോപ്പി സര്‍ക്കിളോഫീസിലും ഫാക്സ് ചെയ്യുന്നതല്ലേ സാര്‍, ഇങ്ങനെ ഒരു സം‌ഭാഷണം നടന്നില്ലെങ്കില്‍ അദ്ദേഹം അത് ഒബ്ജെക്റ്റ് ചെയ്യുമായിരുന്നല്ലോ. ഇന്‍സ്പക്ഷന്‍ നടന്ന് അവസാന സംഭാഷണം നടന്ന ഇരുപത്താറാം തീയതി കഴിഞ്ഞ് രണ്ടു ദിവസമായപ്പോഴാണ്‌ സാര്‍"

"വാസൂ?"
"സാറേ?"
"താന്‍ ഫാക്സ് ചെയ്യുന്ന ജേര്‍ണല്‍ കോപ്പിയൊന്നും സി ഐ വായിക്കാറില്ലഎന്ന് ഇത്രയും ധൈര്യത്തില്‍ താനെങ്ങനെ ഉറപ്പിച്ചെടോ?"
"ഓ, അനിയനു ചുടുകട്ടയും അമ്മായിയമ്മയ്ക്ക് അരഞ്ഞാണവും തിരക്കി നടക്കുന്നവര്‍ക്ക് ആപ്പീസു പേപ്പറുകള്‍ വായിക്കാന്‍ സമയം കിട്ടുവോ സാറേ?"
"ഹ ഹ. താന്‍ പോയിക്കോ, മെമ്മോ പുറകേയുണ്ട്."
"എനിക്കല്ലല്ലോ, സി ഐക്കല്ലേ?"
"അതു ചോദിക്കാനുണ്ടോടോ"