Tuesday, April 25, 2006

ബിസ്മി

ബസ്സ്‌ അതിന്റെ സ്റ്റോപ്പിലല്ലാതെ നിറുത്തിയത്‌ ഒരു പോലീസ്‌ സബ്‌ ഇന്‍സ്പെക്റ്റര്‍ക്കു കയറാനായിരുന്നു. അയാളെക്കണ്ടതും പേനകള്‍ നിറച്ച ഇരുമ്പു പെട്ടി മാറത്തടുക്കി ബിസ്മിയലി എഴുന്നേറ്റ്‌ തന്റെ ഇരിപ്പിടം സ്വീകരിക്കാന്‍ ആ യൂണിഫോം ധാരിയെ ക്ഷണിച്ചു."യേഷ്‌ ഖമോണ്‍.."

പോലീസുകാരന്‍ സ്റ്റേഷനു മുന്നില്‍ വണ്ടി നിറുത്തിച്ച്‌ ഒരു നന്ദിവാക്കു പോലും പറയാതെ ഇറങ്ങിപ്പോയിക്കഴിഞ്ഞ്‌ ഞങ്ങള്‍ ഈ വൃദ്ധന്‍ അയാള്‍ക്ക്‌ ഇരിക്കാന്‍ ഇരിപ്പിടം ഒഴിഞ്ഞു കൊടുക്കേണ്ടിയിരുന്നില്ലെന്ന് പ്രമേയം പാസ്സാക്കി.
"ഒരു ഏ എസ്‌ ഐ എന്നാല്‍ വെറും ഒരു ക്ലെര്‍ക്ക്‌ അല്ലേ? എന്തിനാണു എഴുപതു വയസ്സായ അലിയാരുകാക്ക പെട്ടിയും കുടുക്കയും താങ്ങി എഴുന്നേറ്റ്‌ എമ്മാനെ ഇരുത്തുന്നത്‌? കെ എസ്‌ ഈ ബിയിലെ ഒരു ക്ലാര്‍ക്കായിരുന്നു വന്നതെങ്കില്‍ ഇങ്ങനെ എഴുന്നേറ്റു കൊടുക്കുമായിരുന്നോ? കാക്കായെപ്പോലുള്ളവരാണീ നാട്ടില്‍ പോലീസിനെ.."

പുള്ളേരേ, ഈ വഴിയോരത്ത്‌ ഓടപ്പുറത്ത്‌ ഞാനെന്റെ കച്ചവടം നടത്തുന്നു. എന്നും കാണുന്ന മുഖങ്ങള്‍ പോലീസുകാര്‍, അവരിലൊരാള്‍ക്ക്‌ എന്റെ മുഖം തിരിച്ചറിയാനായാല്‍.

ചിന്നക്കടയെത്തി. "എല്ലാരും ഇറങ്ങണം." കണ്ടക്റ്റര്‍ അറിയിച്ചു.

"യേഷ്‌ ഖമിംഗ്‌" ബിസ്മിയലി പെട്ടിയെടുത്തു. തുവര്‍ത്ത്‌ തോളിലൊരു ഷാള്‍ പോലെ ഇട്ടു. മുണ്ടു മടക്കി കുത്തി ഇറങ്ങിപ്പോയി.

ബിസ്മി പൌണ്ടന്‍ പേനകള്‍, ഞെക്കുമ്പോ നിബ്ബ്‌ വരികയും വീണ്ടും ഞെക്കുമ്പോളത്‌ ഉള്‍വലിയുകയും ചെയ്യുന്ന ജൂബിലി ആട്ടോമാത്തിക്ക്‌ പേനകള്‍, റീഫില്‍, ക്യാമല്‍ മഷി, ചെല്‍പ്പാര്‍ക്ക്‌ മഷി, റൂളിപ്പെന്‍സില്‍, ഡബ്ബര്‍. എഴുത്തു സാമഗ്രികളെല്ലാം വില്‍പ്പനക്ക്‌ അലിയാരുടെ കയ്യിലുണ്ട്‌. ഒരു ചിലന്തി വല കെട്ടിയിരിക്കുമ്പോലെ ഓടപ്പുറത്തു വിരിച്ച ടാര്‍പ്പാളിനില്‍ ഇതെല്ലാം നിരത്തി തിമിരത്തിന്റെ വെളുത്ത വളയങ്ങള്‍ വീണ കണ്ണാലെ നടന്നു പോകുന്നവരെ നോക്കി ആ കിഴവന്‍ അങ്ങനെ വെയിലിലേക്കു കാല്‍ നീട്ടി കടത്തിണ്ണയിലിരിക്കും.വഴിപോക്കരില്‍ ആരുടെയെങ്കിലും കണ്ണ്‍ പേനകളില്‍ തടഞ്ഞുനിന്നാല്‍ ഉറക്കെ ക്ഷണിക്കും"യേഷ്‌ ഖമോണ്‍!"വിലപേശലൊഴിച്ചാല്‍ അലിയാരുടെ കച്ചവടത്തില്‍ ആര്‍ക്കും കുറ്റമോ കുറവോ കണ്ടുപിടിക്കാനൊന്നുമില്ല.

ചെറുപ്പകാലത്ത്‌ മട്രിക്കുലേഷന്‍ എഴുതാന്‍ താന്‍ അലിയാരുടെ കയ്യില്‍ നിന്നും വാങ്ങിയ അതേ പേന താന്‍ പെന്‍ഷന്‍ മസ്റ്റ്രോള്‍ ഒപ്പിടാനും കൊണ്ടുപോകുന്നെന്നും മറ്റുമുള്ള പഴങ്കഥകള്‍ പറഞ്ഞ്‌ കൊച്ചു മകനു പേനവാങ്ങാന്‍ വരുന്ന സമപ്രായക്കാരെ കാണുമ്പോള്‍ ആ കച്ചവടക്കാരന്‍ സംതൃപ്തിയോടെ പറയും "യേഷ്‌, റൈറ്റ്‌!"

അമ്പതു വര്‍ഷത്തെ റൈറ്റുകളുടെ കഥ ഞങ്ങളോടു പങ്കിടുന്ന ബസ്‌ യാത്രകളിലൊന്നിലാണ്‌ ആദ്യമായി ഒരു റോങ്ങ്‌ കണ്ടെത്തിയതും. ജാസ്മിന്റെ ഫയലില്‍ കുത്തിക്കണ്ട ആ റോങ്ങിനെ താല്‍പ്പര്യപൂര്‍വ്വം ഊരിയെടുത്ത്‌ ബിസ്മിയലി ചോദിച്ചു "പേര്‍ഷ്യേന്നു കൊണ്ടുതന്നതാണോയിത്‌?"

"അല്ല കാക്കാ, ഇതു ബ്യൂട്ടി പാലസില്‍ നിന്നു വാങ്ങിയതാ."

അലി റെയ്നോള്‍ഡ്‌ പേനയെ തുറന്ന് ഗുണപരിശോധന നടത്തി.
യേഷ്‌. ഏറിയാലൊരാറു മാസം. പിന്നെ പിരിച്ചടക്കുന്നയിടത്തുവച്ച്‌ പൊട്ടിപ്പോകും. എത്തര കൊടുത്ത്‌?അഞ്ചു രൂപായോ? യേഷ്‌ ഖമോണ്‍. ആറുമാസത്തേക്കഞ്ചേ .വര്‍ഷത്തേല്‍ പത്ത്‌. മോള്‍ക്ക്‌ അമ്പതു വര്‍ഷം എഴുതണമെങ്കില്‍ അഞ്ഞൂറുരൂപാ. അള്ളോ, ഇതു പറ്റിപ്പാ കച്ചോടം.

ജാസ്മിന്‍ തലയറഞ്ഞു ചിരിച്ചു."പൊന്നലിയാരു കാക്കാ. എന്റെ നാളത്തെക്കാര്യം പോലും എനിക്കറിഞ്ഞൂടാ. അമ്പതു വര്‍ഷത്തേക്കു പേനായോ."

ക്ലാസ്സില്‍ ഞാന്‍ ഒറ്റക്കൊരു ബഞ്ചിലായി . മഞ്ഞ നിറം തുടങ്ങിയ വെയിലിലേക്ക്‌‌ നോക്കി ഉറക്കം തൂങ്ങുമ്പോള്‍ കണ്ണടക്കു മുകളിലൂടെ അലസമായി നോക്കിക്കൊണ്ട്‌ പ്രൊഫസര്‍ വായിച്ചു "hence the decision to s set up a cell to wind up those companies referred to the Board for Industrial and Financial Reconstruction as per the new SICA, for which no viable rehabilitation package could be formulated. Those organizations that cannot keep adrift in the gush of the modern technological.. എഴുന്നേറ്റു. "സര്‍ സുഖമില്ല". ഹാങ്ങോവര്‍ പോലെ ഒരു പരവേശം.

ലേഡി അതലെറ്റ്‌സ്‌ ഹോസ്റ്റല്‍ ജനാലയില്‍ നിന്നും നാലായി മടക്കിയ അരപ്പായ പ്രണയലേഖനം ചിറകുകളാക്കി ഒരു റോട്ടോമാക്ക്‌ പേന താഴെ കൈക്കുമ്പിള്‍ നീട്ടില്‍ നില്‍ക്കുന്ന ചെറുക്കന്റെ നേര്‍ക്ക്‌ പറന്നിറങ്ങി. അവന്‍ ഇതു കണ്ടോടാ ലവ്വ്‌ എന്ന മട്ടില്‍ എന്നെ നോക്കി. എഴുതി എഴുതി പ്രണയം തെളിയട്ടെയെന്ന് രവീണ ഠണ്ടന്‍ അനുഗ്രഹിച്ച കമിതാക്കള്‍.

ഐലണ്ട്‌ എക്സ്‌പ്രസ്സ്‌ വന്നു നിന്നു. പത്തിരുനൂറോളം പേര്‍ ഒരു ജാഥപോലെ ചീനക്കാര്‍ നിര്‍മ്മിച്ച റെയില്‍ച്ചരക്കു പാണ്ടികശാലത്തിണ്ണയിലൂടെ നിരത്തിലെത്തി. എന്നാല്‍ ആരുടെയും കണ്ണുകള്‍ ഓടപ്പുറത്ത്‌ നിരത്തിയ ബിസ്മിയിലും ജൂബിലിയിലും തടഞ്ഞുനില്‍ക്കുന്നില്ല.

"യേഷ്‌ ഖമോണ്‍‍" ബിസ്മിയലി ആശയറ്റ്‌ ആരെയെന്നില്ലാതെ ഉറക്കെ വിളിച്ചു.

തള്ളിവന്ന മഹാജനാവലിയുടെ കീശകള്‍ അലിക്കു നോട്ടുകള്‍ കൊടുക്കാതെ തിരക്കിട്ടു വഴിയിടുക്ക്‌ കടന്നു പുറത്തു പോയി.

വെള്ളിയുടെ നിറമുണ്ടായിരുന്ന വെയില്‍ പെട്ടെന്നു മഞ്ഞയും പിന്നെ ബ്രൌണും ആയി. ബിസ്മിയലി താനറിയാതെ അടച്ചിട്ട കടയുടെ തുരുമ്പു ഷട്ടറിലേക്ക്‌ ചാഞ്ഞു.
"യേഷ്‌?" ഒന്നും കഴിക്കാഞ്ഞിട്ടാവുമോ?

തള്ളി വന്ന ദീര്‍ഘശ്ശ്വാസം പ്രാണവായുവിന്‍ കണികകളൊന്നും അലിക്ക്‌ കൊടുക്കാതെ ‌ നെഞ്ചിന്‍കൂട്‌ കടന്നു പുറത്തു പോയി.
"യേഷ്‌ ഖമിംഗ്‌".ബിസ്മില്ലാഹ്‌.

Tuesday, April 11, 2006

Police Story-3 ഗാന്ധിമാര്‍ഗ്ഗം

ഗാന്ധി ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കാന്‍ തുടങ്ങിയിട്ടു പത്തു മിനുട്ടായി. ബസ്സോ ജീപ്പോ വരുന്നില്ല. നിരാശനായി കയ്യിലിരുന്ന സിഗററ്റ്‌ ബൂട്ടിനടിയിലിട്ടു ഞെരിച്ചണച്ച്‌ വഴിയരുകില്‍ കിടന്ന ആട്ടോയില്‍ കയറി.

"എന്നെ ക്യാമ്പില്‍ വിട്ടേക്കു"

പറ്റെവെട്ടിയ മുടിയും കര്‍ക്കശമായ നോട്ടവുമായി ഒരെണ്ണം വടവി വരുന്നതു കണ്ടപ്പോഴേ ആട്ടോക്കാരന്‍ നിനച്ചതാ പോലീസാണെന്ന്. പിന്നേ, ചില്ലിക്കാശിനു ഇക്കണ്ട ദൂരമത്രേം പോകാന്‍ വട്ടല്ലേ അവന്‌.

"പെട്രോളില്ലല്ലോ സാറേ".

കലി കയറാതെ എന്തു ചെയ്യും?

"പെട്രോളില്ലാതെ ഈ വഴിയരുകില്‍ ഇതെന്തിനാടാ പയലേ? എന്നാ പിന്നെ ഇതൊരു കംഫര്‍ട്ടു സ്റ്റേഷനായി ഉപയോഗിക്കാം" ഒരമ്പതു പൈസാത്തുട്ട്‌ ഡ്രൈവറുടെ നേരേ എറിഞ്ഞ്‌ ഗാന്ധി ആട്ടോയില്‍ മൂത്രമൊഴിച്ചു!

ലേഡീസ്‌ ആന്‍ഡ്‌ ജെന്റില്‍മെന്‍, മീറ്റ്‌ റിസര്‍വ്വ്‌ പോലീസ്‌ കോണ്‍സ്റ്റബിള്‍ മിസ്റ്റര്‍ ഗാന്ധി:- പാവം മഹാത്മാവിനെ ദഹിപ്പിച്ചത്‌ നന്നായി. അടക്കം ചെയ്തതായിരുന്നെങ്കില്‍ ഹേ റാം എന്നു പറഞ്ഞു കിടന്ന രാഷ്ട്രപിതാവ്‌ സ്വന്തം കുടുമ്മപ്പേരു എഴുതി വാങ്ങി കുട്ടിച്ചോറാക്കുന്ന പോലീസുകാരനെ കണ്ട്‌ ഹറാം എന്നു പറഞ്ഞ്‌ എഴുന്നേറ്റോടി വന്നേനെ. എതോ ഗാന്ധിയനു പിറന്ന ഈ തലതെറിച്ചോനും സാക്ഷാല്‍ ഗാന്ധിയുമായി ആകെയുള്ള മലബന്ധം ഇരുവരുടെയും മദ്യവിരോധം മാത്രം.

സര്‍പ്പബലി
3000 ചെറുപ്പക്കാര്‍, അരോഗ ദൃഢഗാത്രര്‍, ജഗജില്ലികള്‍ - മാത്രം വസിക്കുന്നൊരു സ്ഥലം. അവിടെ ഒന്നു വിലസണേല്‍ ചില്ലറ നമ്പരൊന്നും പോരാ കയ്യില്‍. ആട്ടുകല്ലിന്‍ കുഴവി എടുത്ത്‌ മുതുകത്തു വച്ചു 301 പുഷ്‌ അപ്പെടുക്കും എന്നൊക്കെയാ ഓരോരുത്തരുടെ വീരവാദം. എന്നാല്‍ വെറും ഒരാവറേജ്‌ തടിയുടെ ഓണറായ ഗാന്ധിയാണവിടെ ഹീറോ. 2999 പേര്‍ക്കും ഇല്ലാത്ത ഒരു മുതലേ ഗാന്ധിക്കുള്ളൂ. നിഷ്കളങ്കത. അതും ഒറിജിനലല്ല. വെറും കാക്കപ്പൊന്നായ നിഷ്കളങ്കത. അതെടുത്ത്‌ എന്‍ക്യാഷ്‌ ചെയ്ത്‌ ആടിനെ പട്ടിയാക്കിയും പട്ടിയെ ചിക്കനാക്കിയും ഇയാള്‍ ക്യാമ്പില്‍ ആര്‍മ്മാദിച്ചു. അവസരത്തിനൊത്ത്‌ പൊട്ടനായും ചെട്ടിയായും മാറുന്ന ഗാന്ധിയന്‍ തന്ത്രങ്ങള്‍ക്കു മുന്നില്‍ അടിപതറാത്ത പോലീസുകാരനില്ലെന്ന് സര്‍വീസ്‌ ചരിത്രം കാക്കി അക്ഷരങ്ങളില്‍ കുറിച്ചു വച്ചിരിക്കുന്നു.

ട്രെയിനര്‍ നാടാര്‍ക്ക്‌ ചില തുറുപ്പു ചീട്ടുകളുണ്ട്‌, കൂടെ ഭയങ്കര പക്ഷപാതവും. അന്യം നിന്നു പോകുന്ന ചില കളരി മര്‍മ്മ പ്രയോഗങ്ങള്‍- "വെറും കൈ" എന്നൊക്കെ പറയുന്നത്‌- നാടാര്‍ക്കറിയാം. അതില്‍ നിന്നിത്തിരി പഠിക്കണേല്‍ ഗുരു ദക്ഷിണയായി സ്കോച്ചു വിസ്കീ, ട്രിവാന്‍ഡ്രം കോര്‍ണര്‍ ചിക്കന്‍ ഒക്കെ വയ്ക്കണമെന്നു മാത്രം. ബറ്റാലിയനില്‍ കൈയ്യില്‍ കാശുള്ളവന്‍ കളരി പഠിച്ചു, കാശില്ലാത്തവന്‍ കവാത്തും.

ആറരയടി പൊക്കവും നാലടി വീതിയും പോന്ന ഗുരുവിന്റെ ഗുരുകളേബരം മെയിന്റൈന്‍ ചെയ്യാന്‍ മെസ്സിലെ ചോറും ശിഷ്യരുടെ ചട്ടീല്‍ കൈയിട്ടുവാരുന്നതും പോരാത്തതിനാല്‍ അദ്ദേഹം വൈകിട്ട്‌ ഒരു ബൈക്ക്‌ റൈഡ്‌ നടത്താറുണ്ട്‌ - ഒറ്റക്ക്‌. തട്ടുകടയിലെ പോത്തിറച്ചി, അതു ദഹിക്കാന്‍ മൂന്നു പിടി ചാരായവും ഇതിന്റെയെല്ലാം അസിഡിറ്റി പോകണമെങ്കില്‍ രണ്ടു കവര്‍ മില്‍മ ഫുള്‍ ക്രീമിലും, ജീവിതം എന്തൊരു ചിലവാണപ്പോ.

ഈ മനുഷ്യന്‍ എല്ലാ ദിവസവും കള്ളുകുടിയോ? ഗാന്ധിയന്‍ രക്തം തിളച്ചു. നാടാരെ ഉപദേശിച്ചാല്‍ തെറിയും ചോദ്യം ചെയ്താല്‍ മരണവും ഉറപ്പ്‌. പരാതിപ്പെടാന്‍ വകുപ്പുമില്ല. എന്നാലും വെയര്‍ ദെയറീസേ വില്ല് ദെയറീസേ വെയര്‍ എന്നല്ലേ വില്ലടിമച്ചാന്‍പാട്ട്‌.

ഗാന്ധിക്ക്‌ വേ ആയി അവതരിച്ചത്‌ കമാന്‍ഡന്റ്‌ സാക്ഷാല്‍ ജയച്ചന്ദ്ര വര്‍മ്മ. ഹനുമാന്റെ മുഖലക്ഷണം മാത്രമല്ല, ഭക്തിയും ഉള്ളയാള്‍. അണ്ണാന്റെ മുതുകിലെ പോലെ ഭസ്മം കൊണ്ട്‌ അഞ്ചാറു വരയുണ്ടത്രെ മൂപ്പര്‍ക്ക്‌ ( "മൈ വേടക്കമ്മാന്‍ഡ്‌" [my word o' command] എന്ന് ഇടക്കിടക്കു ഗര്‍ജ്ജിക്കാറുള്ള വര്‍മ്മയെ ഗാന്ധി [രഹസ്യമായി]വിളിക്കുന്നത്‌ വേടക്കമാന്‍ഡര്‍ എന്നാണ്‌).

വര്‍മ്മസ്സാര്‍ കയറിവന്നത്‌ ഒരു വൈകുന്നേരം. നാടാര്‍ ഫൂഡ്‌ & ബിവറേജ്‌ സപ്ലിമെന്റിനു പുറത്തുമാറിയ നേരം. ഏ എസ്സ്‌ ഐ പ്രസന്നന്‍ ആരതിയായി നിലംകുലുക്കി സല്യൂട്ടൊരെണ്ണം തന്റെ പരമാവധി ശക്തിയെടുത്ത്‌ അടിച്ചു.

"സീ ഐ ക്യാമ്പിലില്ലേ?" വര്‍മ്മ കുശലം പോലെ തിരക്കി

"നാടാര്‍ സാര്‍ നൂറും പാലും കഴിക്കാന്‍ പോയിരിക്കുകയാണു സാര്‍" ഗാന്ധി ചാടി പറഞ്ഞു.

ഐസുമുട്ടായി വിഴുങ്ങിയപോല്‍ ഭക്തമാനസം കുളിര്‍ത്തു. " ഒരു ക്രിസ്ത്യാനിയായ നാടാര്‍ ശനിയും ഞായറും പള്ളിയില്‍ പോകുന്നതിനു പുറമേ നാഗാരാധനയും നടത്തുന്നുണ്ടല്ലേ? കണ്ടു പഠിക്കുക, ഭക്തി എന്താണെന്ന്, അയാള്‍ക്കു നല്ലതേ വരൂ.എന്നാല്‍ നീയൊക്കെ ഇങ്ങനെ ബീഡിയും വലിച്ച്‌ തേരാപ്പാരാ..ആട്ടേ, എതു കാവിലാ നാടാരു നൂറും പാലും കഴിക്കാന്‍ പോയത്‌?"

"സര്‍. പാലു മില്‍മയുടെ ബൂത്തില്‍ നിന്നാണു പുള്ളി കഴിക്കുക.. നൂറ്‌.. അതു സാറിനറിയാമല്ലോ ഡെയിലി ബാറില്‍ പോകാനുള്ള ശമ്പളമൊന്നും സീ ഐ യുടെ സ്കെയിലില്‍ ഇല്ലല്ലോ സാര്‍.. ഷാപ്പില്‍ നിന്നാ നൂറു കഴിക്കുന്നത്‌. നാടാര്‍ സാര്‍ നല്ല അദ്ധ്വാനിയാണു സര്‍, മൂപ്പര്‍ക്കെന്തെങ്കിലും അഡീഷണല്‍ അലവന്‍സ്‌ കൊടുത്താല്‍ ഷാപ്പൊഴിവാക്കി വല്ല ബാറില്‍ പോയിക്കോളും".

വേടക്കമാന്‍ഡര്‍ "ശിവ ശിവാ" എന്നു വിളിച്ച്‌ വേഗം മഹീന്ദ്ര കമാന്‍ഡര്‍ വണ്ടിയില്‍ സ്ഥലം വിട്ടു. ദീര്‍ഘ സര്‍വീസ്‌ കണക്കിലെടുത്ത്‌ നാടാര്‍ക്ക്‌ കുടിച്ച്‌ വാഹനമോടിച്ചതിനും ക്യാമ്പില്‍ മദ്യപിച്ചു വന്നതിനും അച്ചടിച്ച താക്കീതില്‍ ഒതുങ്ങി ശിക്ഷ.

"എന്തു തന്തയില്ലാഴികയാ ഗാന്ധീ ഈ കാട്ടിയേ?" കിട്ടിയ മെമോ വീശിക്കാട്ടി നാടാര്‍ പല്ലു ഞെരിച്ചു.

"സാറിനു വല്ല അലവന്‍സും കൂട്ടി കിട്ടിയാ സുഖമായി വൈകുന്നേരം ഈ പന്ന ചാരായത്തിനു പകരം വിസ്കിയോ ബ്രാണ്ടിയോ മറ്റോ അടിക്കാമല്ലോ എന്നു കരുതി പറഞ്ഞതാ" നിഷ്കളങ്കത മുഖത്തു വിരിച്ചിട്ട്‌ ഗാന്ധി പറഞ്ഞു "കെട്ടതു ഞാന്‍ നിരുവിക്കത്തില, സത്യം".

സത്യമായിരിക്കുമോ.. അതോ ഇവന്‍ വഹിക്കുകയാണോ? സീ ഐക്കു ഒന്നും മനസ്സിലായില്ല.

നിലംപരിശ്‌
KeraLa Police - Sabarimala Bandobust എന്നടിച്ച കാര്‍ഡ്‌ കയ്യില്‍ കിട്ടിയതും തുടങ്ങി ഗാന്ധിക്കു ഡിപ്രഷന്‍. കട്ടിപ്പണിയാണു ശബരിമലയില്‍- മഞ്ഞ്‌, മല, ആളെ ചുമന്നു പടികയറ്റം ഓട്ടം, ചാട്ടം.. ഇതിനെല്ലാം പുറമേ പോലീസ്‌ ജീവിതവും പറ്റില്ല. വെജിറ്റേറിയന്‍ ശാപ്പാട്‌, നോ സ്മോക്കിംഗ്‌, അശ്ലീലം വിളിക്കാന്‍ തീരെയും പാടില്ല.. ബന്തവസ്സ്‌ പോലീസിന്നു മൃതിയെക്കാള്‍ ഭയാനകം. സര്‍ക്കാര്‍ ശീട്ടു തന്നതല്ലേ, പോകാതെ പറ്റില്ല. സോപ്പിട്ട്‌ മുങ്ങാമെന്നുവച്ചാല്‍ മെമോ സംഭവത്തിനു ശേഷം ട്രെയിനറുമായി തീരെ നല്ല ബന്ധവുമില്ല.

നാടാര്‍ക്കും ചുണക്കുട്ടന്മാര്‍ക്കും ശബരിമല ഡ്യൂട്ടി ട്രെക്കിംഗ്‌ ക്യാമ്പ്‌ പോലെ വലിയ ഇഷ്ടമാണ്‌. അവരവിടെ ഓടിച്ചാടി നടക്കവേ ഒരു മത്സരമായി. ബാക്ക്‌ പാക്‌ (15 കിലോയുണ്ട്‌) സഹിതം പമ്പ മുതല്‍ സന്നിധാരം വരെ നെട്ടനെ കിടക്കുന്ന മല മൂന്നു തവണ നോണ്‍ സ്റ്റോപ്പ്‌ ഓടിക്കയറുകയും ഓടി ഇറങ്ങുകയും ചെയ്യുന്നവര്‍ക്ക്‌ ഒരാഴ്ച്ച ഓഫ്‌. വീട്ടില്‍ പോയി ചുമ്മാ ഉറങ്ങാന്‍ ചുമ്മാ ഓഫ്‌.


14 ആംഡ്‌ പോലീസുകാര്‍ ഓടി. ഇവന്മാര്‍ വഴീല്‍ നില്‍ക്കുന്നില്ലാ എന്ന് പാറാവുകാര്‍ മോണിറ്റര്‍ ചെയ്തു. 5 പേര്‍ പൂര്‍ത്തിയാക്കി കെട്ടും കെട്ടി നാട്ടില്‍ പോയി. പ്രലോഭനം സഹിക്കവയ്യാതെ ഗാന്ധി നാടാരുടെ ടെന്റില്‍ കയറിച്ചെന്നു

"ന്താടോ?" നാടാര്‍ക്ക്‌ പഴേപോലെ ഒരു മൈന്‍ഡ്‌ ഇല്ല മെമ്മോക്കു ശേഷം.

"സര്‍, എനിക്കു ഈ നോണ്‍ സ്റ്റോപ്പൊന്നും ഒക്കില്ല സാര്‍. പക്ഷേ സാറിനു വേണ്ടി ആര്‍ക്കും ഒക്കാത്ത ഒന്നൊപ്പിക്കാനൊക്കും."
" എന്താണത്‌" ഗൌരവം ഇത്തിരി കുറഞ്ഞു.

"എന്റെ നാട്ടില്‍ സ്കോച്ച്‌ തോറ്റുപോകുന്ന വാറ്റുണ്ട്‌ സാര്‍. ഫേയിമസ്‌ സാധനം"
മദ്യവിരുദ്ധരുടെ നേതാവ്‌ സാക്ഷാല്‍ ഗാന്ധിയാണതു പറയുന്നത്‌!. നാടാരു വീണു പോയി. അങ്ങത്തെ ആ വീഴ്ച്ചയില്‍ നിന്നെഴുന്നേല്‍ക്കും മുന്നേ ഗാന്ധി മുങ്ങി. കഥയറിഞ്ഞവര്‍ മൂക്കത്തു വിരല്‍ വച്ചു. പിന്നെ രഹസ്യമായി വാറ്റിന്റെ ഷെയറും ചോദിച്ചു.ശബരിമലയിലെ മഞ്ഞില്‍ സ്മാള്‍ ഇസ്‌ ബ്യൂട്ടിഫുള്‍! മാലാഖയെപ്പോലെ ഗാന്ധി കയ്യില്‍ ചാരായക്കുപ്പീമായി പറന്നു വരുന്നത്‌ സ്വപ്നം കണ്ടാണതേ നാടാരുടെ ബറ്റാലിയന്‍ E മുഴുവന്‍ ഉറങ്ങിയത്‌.

ദിവസം എഴു കഴിഞ്ഞു. ഓട്ടക്കാരും ഗാന്ധിയും അവരവരുടെ വീടുകളില്‍ നിന്നും അച്ചാറും മീന്‍ വറുത്തതുമൊക്കെയായി തിരിച്ചെത്തി. സംഭവം പരസ്യമായിരുന്നെങ്കിലും ചോദിക്കുന്നതു വാറ്റല്ലേ. നാടാര്‍ ടെന്റിന്റെ ഒരരികില്‍ കൊണ്ടു പോയി അടക്കത്തില്‍ ചോദിച്ചു
"സാധനം എന്ത്യേടോ?"

ഗാന്ധി "ഞാനറിഞ്ഞില്ലാ അമ്മേ" എന്നു പറയുമ്പോ കുഞ്ഞിനു മുഖത്തു വരുന്ന ഭാവം എടുത്തണിഞ്ഞു"അതു പിന്നെ സാറേ വാറ്റുകാരന്റെ അമ്മായിയമ്മ മരിച്ചു പോയി. ചാവുപുലയുള്ള വീട്ടില്‍ വാറ്റാന്‍ പാടില്ലാത്രേ. അതുകൊണ്ട്‌ ചത്തവരുടെ 41 കഴിയാതെ സാധനം കിട്ടില്ല. ഞാനിങ്ങു പോന്നു"

പ്രകോപിതമാവുമ്പോള്‍ തേളു വാലു ചുഴറ്റുന്നതുപോലെ സ്വാഭാവികമായൊരു പ്രതികരണമാവാം, നാടാരുടെ മാരകമായ വെറും കൈ ഒരു ലാന്‍സലോട്ടു കഠാരിയുടെ രൂപമെടുത്ത്‌ ഗാന്ധിയുടെ പതക്കരളിനു നേരേ ഉയര്‍ന്നു. "വാറ്റു വാങ്ങി കൊടുക്കാത്തതിനു കോണ്‍സ്റ്റബിളിനെ മേലധികാരി അടിച്ചുകൊന്നു" എന്ന വാര്‍ത്ത പത്രത്തില്‍ വന്നാലുള്ള ഭവിഷ്യത്തോര്‍ത്തപ്പോള്‍ ആ കൈ ഉയര്‍ന്നയത്ര വേഗത്തില്‍ തന്നെ താഴുകയും ചെയ്തു.

Monday, April 03, 2006

Police Story 2- ഉത്തരവുകള്‍

പരമാധികാരത്തിന്റെ പ്രഭവസ്ഥാനത്ത്‌ വെറും നിശബ്ദതയും അടച്ചുറപ്പിച്ചതിന്നുള്ളില്‍ ചുറ്റിത്തിരിയുന്ന ശൈത്യവാതവും പിന്നെ മദ്യശാലയിലേതു പോലെ അശ്ലീലമായ ഒരുതരം അരണ്ട വെളിച്ചവുമാണെന്നത്‌ ക്യാമ്പിലെ ആഞ്ഞിലി മരത്തണലിലിട്ട തുരുമ്പിച്ച ഇരുമ്പു കസേരയിലിരുന്നുകൊണ്ട്‌ വാഹനങ്ങളുടെയും പാത്രം കഴുകുന്നതിന്റേയും ഒച്ചക്കു മുകളിലൂടെ ട്രെയിനര്‍ നാടാര്‍ വിളിച്ചു കൂക്കുക്കുന്ന ആജ്ഞാരൂപമാര്‍ന്ന ഔദ്യോഗികനിര്‍ദ്ദേശങ്ങള്‍ കേട്ടു മാത്രം ശീലിച്ചതിനാലാവാം, കുമാറിനെ വല്ലാതെ അലോസരപ്പെടുത്തി.

ജെന്റില്‍മാന്‍ എന്ന സ്ഥാനപ്പേരു കിട്ടിയ വടക്കേയിന്ത്യക്കാരന്‍ മേധാവി സല്യൂട്ടടിച്ചു നിന്ന അയാളെ ഏറെനേരം മനപ്പൂര്‍വ്വം ശ്രദ്ധിക്കുന്നില്ലെന്ന് നടിച്ച്‌ എത്ര നിസ്സാരനാണെന്ന് നിശബ്ദതകൊണ്ടയാളെ ഓര്‍മ്മപ്പെടുത്തിയ ശേഷം കണ്ണട മുഖത്തു വച്ചു ചെരിഞ്ഞൊന്നു നോക്കി.

കോണ്‍സ്റ്റബിള്‍..
യെസ്‌ സര്?
‍ഹും. 16 വര്‍ഷത്തെ സര്‍വീസിനിടയില്‍ ഞാനാദ്യമായാണ്‌ ഒരു സാധാരണ കോണ്‍സ്റ്റബിളിനെ വിശദീകരണത്തിനു എന്റെ ഓഫീസില്‍ വിളിക്കുന്നത്‌, വടിവൊത്ത ഇംഗ്ലീഷില്‍ അയാള്‍ പറഞ്ഞു. അതില്‍ നിന്നു തന്നെ നീ ചെയ്തത്‌ എത്ര ഗുരുതരമായ കാര്യമെന്ന് നിനക്കു മനസ്സിലായല്ലോ .

ചാക്കു പോലത്തെ പരുത്ത സ്റ്റോര്‍ ഇഷ്യൂ തുണിയിലൂടെ അരിച്ചു കയറുന്ന തണുപ്പില്‍ കുമാറിനു നെഞ്ചു വേദനിച്ചു.

നീ കോടാലികൊണ്ട്‌ ഒരു പൌരന്റെ കാലു വെട്ടി. എത്ര ഹീനമായ പ്രവര്‍ത്തി. അവനവകാശപ്പെട്ട അവന്റെ നാട്ടില്‍ അവന്‍ തരുന്ന ശമ്പളം വാങ്ങിക്കുന്ന നീ അവന്റെ കാലു തന്നെ വെട്ടി! നീ മനുഷ്യനോ മൃഗമോ? ഒരു പട്ടി പോലും മറ്റൊരു പട്ടിയോട്‌ ഇങ്ങനെ ചെയ്യില്ല. ജെന്റില്‍മാന്റെ ശബ്ദം നാടാരുടേതു പോലെ ഉയരുകയോ കയര്‍ക്കുകയോ ചെയ്തില്ല കുമാറിനോട്‌. ഒരു കോടതി വിധി വായനപോലെ അത്‌ സാത്വികതയില്ലതെ നിര്‍വികാരതയും തണുപ്പും നിറഞ്ഞ്‌ അയാളുടെ നേര്‍ക്കെത്തിക്കൊണ്ടിരുന്നു.

സര്‍, വേട്ടിയാളന്‍ ഒരു സാധാരണ പൌരനെന്നതിനെക്കാള്‍ ഗൂണ്ടാത്തലവനെന്ന്..

ഛുപ്പ്‌! വേട്ടിയാളനോ? നായെയെ വിളിക്കുമ്പോലെ ഇരട്ടപ്പേരുകള്‍ പറയാന്‍ നാണമില്ലേ. ആ മനുഷ്യനൊരു പേരുണ്ടെടോ.

ആ മനുഷ്യനൊരു പേരുണ്ട്‌. അയാള്‍ക്ക്‌ ജനാധിപതിയുടെ അളിയനെന്ന വിലാസമുണ്ട്‌. എനിക്ക്‌ വെറുമൊരു നമ്പര്‍. അയാള്‍ക്ക്‌ സിവിലിയന്റെ മനുഷ്യാവകാശങ്ങളുണ്ട്‌.. എനിക്കോ? പീ സീ കുമാര്‍ പറയാന്‍ ആഗ്രഹിച്ചു.

പാമ്പിനെപോലെ തണുപ്പും കാളിമയുമുള്ള അധികാരത്തിന്റെ ഔന്നത്യമേ, ദയവുണ്ടായി കേള്‍ക്കണമിത്‌, വേട്ടിയാളന്‍ മനുഷ്യനല്ല, ഭരണകേന്ദ്രത്തിലിരുന്ന് നിന്റെ നേര്‍ക്കു കാര്‍ക്കിച്ചു തുപ്പുന്നവന്‍ നിനക്കു ദൈവമായതിനാല്‍ അയാളുടെ അളിയനായ രാക്ഷസ്സനെ നിനക്കു മാലാഖയായി തോന്നുന്നുണ്ടാവാം. അസ്സാള്‍ട്ട്‌ റൈഫിളേന്തിയ പാറാവുകാര്‍ പടിപ്പുരയും അകത്തളവും കാക്കുന്ന അന്തപ്പുരത്തിലിരിക്കുന്ന നീ തുരുത്തിയിലെ വാറ്റുകേന്ദ്രവും അതിനെ ഭരിക്കുന്ന ഗൂണ്ടാ സംഘത്തേയും ഇതുവരെ കണ്ടിട്ടില്ല. നീ അവിടത്തെ തെരുവില്‍ ചോര ചിന്തുന്നത്‌ കണ്ടില്ല. ആ നശിച്ച ദിവസം ആ തുറയില്‍ കാലില്‍ പിടിച്ച്‌ പാറയിലടിച്ചു കൊല്ലപ്പെട്ട കുഞ്ഞിന്റെ നിലവിളിയും പോലീസ്‌ ക്ലബിലോ നിന്റെ അന്തപ്പുരത്തിലോ വരെ എത്തിയിട്ടുമുണ്ടാവില്ല.

ഔഗ്യോഗികതവുടെ ചുവന്ന മുദ്രയണിഞ്ഞ നിന്റെ ഫൂള്‍സ്‌ കാപ്പ്‌ പേപ്പര്‍ ഇണ്ടാസ്‌ ഞങ്ങളോടു ആവശ്യപ്പെടുന്നു ഈ ചെയ്തതെല്ലാം ആരുത്തരവിട്ടിട്ടാണെന്ന് എഴുതി ബോധിപ്പിക്കാന്‍.


ആരുത്തരവിട്ടിട്ടായിരുന്നു എസ്‌ ഐ ഹക്കീം തെരുവില്‍ തല തല്ലിക്കീറുന്നവരുടെ നിലവിളിയും കുടിലുകള്‍ കത്തിയുയരുന്ന തീയും കണ്ടതെന്നോ?ദൈവം.

ആരുത്തരവിട്ടിട്ടയിരുന്നു 4 മനുഷ്യരും 2 ലാത്തിയും ഒരു റിവോള്‍വറും മാത്രമുള്ള ഒരു ജീപ്പില്‍ ഹക്കീം അങ്ങോട്ടു പോകാന്‍ തീരുമാനിച്ചതെന്നോ? നീ പഠിച്ചിട്ടില്ലേ, ശിങ്കാരവേലു എഴുതിയ പാഠപുസ്തകം? അതില്‍ പരതുക -മനസ്സാക്ഷി, ചുമതലാബോധം, കൂട്ടായ്മ, അര്‍പ്പണബോധം എന്നീ വാക്കുകള്‍ക്ക്‌. ഹക്കീം എന്തിനു തിരിച്ചെന്നും ഞങ്ങളെന്തിനു കൂടെ പോയെന്നും സ്വയം ബോധ്യപ്പെടുത്തുക.

അടിയും ചവിട്ടും കൊണ്ടു ചോരതുപ്പി എല്ലുകള്‍ നുറുങ്ങി വീണ എസ്‌ ഐ ഹക്കീമിനെ ജീപ്പിലിട്ട്‌ അവിറ്റെന്നിന്നും രക്ഷിക്കാന്‍ പീ സീ ഗോപനോട്‌ ഉത്തരവിട്ടത്‌ അവന്റെ സഹജാവബോധം. വലിയ ലഹളക്കും കൊള്ളിവയ്പ്പിനും പുകയ്ക്കും തീയ്ക്കും നടുവില്‍ ഒറ്റപ്പെട്ടാല്‍ എങ്ങനെയുണ്ടാവുമെന്ന് നീ അനുഭവിച്ചിട്ടില്ലല്ലോ? അനുഭവിച്ചാല്‍ നിനക്കും ആ ബോധമുണരും.

ബാക്കിയായ രണ്ടുപേര്‍- ഞാനും കോണ്‍സ്റ്റബിള്‍ ആന്റണിയും- പുറത്തോടു പുറം ചേര്‍ന്നു നിന്ന് കയ്യില്‍ കിട്ടിയ ലാത്തിയും തടിക്കഷണവുമയി ഇരുവശത്തുകൂടിയും അലറിപ്പാഞ്ഞു വരുന്ന ജനത്തിന്റെ അടിയും വെട്ടും ഏറും തടുക്കാന്‍ ഉത്തരവായത്‌ സ്വരക്ഷക്കു പരതുന്ന ഇരുവരുടെ പ്രാണന്‍.

എന്റെ കഴുത്തിനു നേരേ വീശപ്പെട്ട കോടാലിക്കു മുന്നില്‍ ബുള്ളറ്റ്‌ പ്രൂഫ്‌ ഹെല്‍മറ്റിട്ട തല കാട്ടി എന്റെ ജീവന്‍ രക്ഷിക്കാന്‍ ആന്റണിയോടുത്തരവിട്ടത്‌ വയസ്സുകാലത്ത്‌ ചിത കത്തിക്കാനൊരുത്തന്‍ ബാക്കി കാണണമെന്നാഗ്രഹിക്കുന്ന എന്റെ അമ്മ.

കോടാലിയോങ്ങി നില്‍ക്കുന്ന നേതാവിനോടത്‌ പിടിച്ചു വാങ്ങി ഒരൊറ്റ വെട്ടിനവന്റെ കാലു തുണ്ടമാക്കി ജനത്തെ വിരട്ടിയോടിക്കാനും അങ്ങനെ എനിക്കും ആന്റണിക്കും രക്ഷപ്പെടാനൊരു പഴുത്‌ തെളിക്കാനും എന്നോടുത്തരവിട്ടതോ? ഇനിയും പള്ളിയില്‍ കൊണ്ടു പോയി ഒരു പേരിട്ടിട്ടില്ലാത്ത ആന്റണിയുടെ കുഞ്ഞ്‌. നീ പോയി കാരണം ചോദിക്ക്‌.

കയ്യില്‍ കിട്ടിയ അച്ചടിച്ച കടലാസ്സില്‍ ഡിസ്മിസ്സല്‍ എന്നും ടെര്‍മിനേഷന്‍ എന്നും വാക്കുകളില്ലെന്നു മാത്രം ഉറപ്പു വരുത്തി കുമാര്‍ ഇറങ്ങി വെയിലില്‍ കുറെ നേരം നിന്നു.

"എസ്സൈക്കെങ്ങനെ കുമാറേ, പണിയെടുത്തു ജീവിക്കാന്‍ കഴിയുമോ" എന്നൊരു കുശലം ചോദിച്ച സെന്റ്രിയോട്‌ ഉത്തരമറിയാത്തതുകൊണ്ട്‌ വെറുതേ തലയാട്ടി കാണിച്ചു.

"ഇയാളേ ലോക്കലിലോട്ടു തട്ടിയല്ലേ, ഒരു തരത്തില്‍ നന്നായി സര്‍വീസ്‌ ബെനിഫിറ്റെല്ലാം പോയാലും ജീവഭയമില്ലാതെ ഉറങ്ങാമല്ലോ" അയാള്‍ തുടര്‍ന്നു.

"അതേ, അമ്മ ഒറ്റക്കല്ലേ, എനിക്കവരുടെ കൂടെ നില്‍ക്കുകയും ചെയ്യാം" കുമാര്‍ പുറത്തേക്കു നടന്നു.

"വേട്ടിയാളന്‍ തവളയെപ്പോലെ ചാടി നടന്നുപോകുന്നത്‌ നമുക്കൊരു ദിവസം പോയൊന്നു കാണേണ്ടേ" സെന്റ്രി പിറകില്‍ നിന്നും ഒരനുമോദനം പോലെ വിളിച്ചു പറഞ്ഞു. ഇവരുടെ ഓര്‍മ്മയില്‍ തനിക്കൊരു ഹീറോ ഇമേജ്‌ കിടക്കട്ടെ, കുമാര്‍ വെറുതേ ചിരിച്ചു.

Saturday, April 01, 2006

വിയോഗം ,വിവാഹം,വിരാഗം


1. വിയോഗം
പലതരം റ്റ്യൂബുകളിലും കതീറ്ററുകളിലും ഈ സീ ജീ ലീഡുകളിലും കുരുങ്ങി
മിക്കാവാറും നഗ്നനായിക്കിടക്കുന്ന പ്രതാപ്‌ സിംഗിന്റെ കൈയില്‍ ഞാന്‍
ഭയപ്പാടോടെയാണ്‌ തൊട്ടത്‌, അതും എന്റെ കൈയില്‍ നഴ്സ്‌ ഒരു പോളിത്തീന്‍ കൈയുറഇടുവിച്ചതിന്റെ ധൈര്യത്തില്‍ . തലമുതല്‍ കാല്‍ വരെ നുറുങ്ങിപ്പോയിരിക്കുന്നു. എന്റെ കരം പതിഞ്ഞപ്പോള്‍ ഒരു തുണിയുലയുന്നയത്ര ദുര്‍ബ്ബലമായൊരു ശബ്ദത്തില്‍ പ്രതാപ്‌ വിളിച്ചു "ആഷാ?"


ഈശ്വരാ. ആരാണീ ആഷ? ഭാര്യ സംഗീതയെ ഓമനിച്ചു വിളിച്ചിരുന്ന പേരാണോ? അതോ മകള്‍ മേഘനയുടെ ചെല്ലപ്പേരോ? അപകടത്തില്‍ അവര്‍ രണ്ടും മരിച്ചെന്നും കുറഞ്ഞ പരിക്കുകളോടെ അതതിജീവിച്ച മകന്‍ ഇരുവരുടെയും ചിതക്ക്‌ ജബല്‍ അലി ഖബര്‍ സ്ഥാനില്‍ അന്ത്യ പൂജകള്‍ നടത്തുകയാണെന്നും അറിയുന്നതിനു മുന്നെ ഈ മനുഷ്യന്‍ മരിക്കുന്നതായിരിക്കും അയാള്‍ക്ക്‌ സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യമെന്ന് എനിക്കു തോന്നി.തൊട്ടരുകില്‍ നില്‍ക്കുന്ന മാസ്കണിഞ്ഞ വൃദ്ധന്‍ നാട്ടില്‍ നിന്ന് മകന്റെ കുടുംബത്തിനു സംഭവിച്ച അപകടമറിഞ്ഞെത്തിയ ഡോ. റാണാ സിംഗ്‌ ആണെന്ന് മുഖച്ഛായയാല്‍ തിരിച്ചറിഞ്ഞ എനിക്ക്‌ ഡ്യൂട്ടി ഡോക്റ്ററോട് ഈ സഹപ്രവ്ര്ത്തകന്‍ മരിക്കുകയാണോ എന്ന് ചോദിക്കാനായില്ല. ഞാന്‍ മെല്ലെ കൈ എടുക്കവേ അതിശക്തമായ ലഹരിമരുന്നുകളുടെ മയക്കത്തെയും തോല്‍പ്പിച്ച്‌ പ്രതാപിന്റെ ബോധം വീണ്ടുമൊരിക്കല്‍ക്കൂടി ആഷയെത്തിരഞ്ഞു.

2. വിവാഹം
ഒരാണ്ടു പിന്നിട്ടപ്പോഴൊരു ദിവസം അപ്രതീക്ഷിതമായി പ്രതാപും വധുവും വീട്ടിലെത്തി. അയാള്‍ ആശുപത്രി വിട്ടിറങ്ങി ഏറെ താമസിയാതെ വീണ്ടും വിവാഹിതനായെന്നും ചടങ്ങുകളൊന്നുമില്ലാതെയിരുന്നതിനാല്‍ ആരെയും ക്ഷണിച്ചില്ലെന്നും ഞാനറിഞ്ഞിരുന്നു. എങ്കിലും ഒരു വല്ലായ്ക തോന്നി, എന്നും സംഗീതയും മേഘനയുമൊത്ത്‌ ഓടിക്കയറി വന്നിരുന്ന കൊച്ചു റാണാസിംഗ്‌ അച്ഛനെയും നവവധുവിനെയും വിട്ട്‌ ഇത്തിരി പിറകില്‍ മാറി അധോമുഖനായി നടന്നു വരുന്നതു‌ കണ്ടപ്പോള്‍. നിറയെ ചിരിച്ച്‌ പ്രതാപ്‌ എനിക്ക്‌ വധുവിനെ പരിചയപ്പെടുത്ത്‌ - ഇതെന്റെ ഭാര്യ, ആഷ.

ആഷയും പ്രതാപും ഒരേ സ്കൂളില്‍ പഠിച്ചു. പിന്നെ ഒരു കോളേജിലും. കുഞ്ഞു നാളിലേ പ്രണയബദ്ധരായി അവര്‍. തമിഴ്‌ വംശജയായ ആഷയെ വിവാഹം കഴിക്കാന്‍ ശ്രമിച്ചാല്‍ തന്നിലോടുന്ന രാജ രക്തം അത്‌ പൊറുക്കില്ലെന്നും അപമാനത്തില്‍ നിന്നു രക്ഷപെടാന്‍ വേറേ വഴിയില്ലെങ്കില്‍ മകനേയും ഭാര്യയേയും കൊന്ന് ആത്മഹത്യ ചെയ്യുകയേയുള്ളുവെന്നും ഡോ. റാണാ വ്യക്തമാക്കി. രജപുത്രനു വാക്കൊന്നേയുള്ളു, അതു പറഞ്ഞു കഴിഞ്ഞു.

പ്രതാപ്‌ അച്ഛന്‍ കണ്ടുപിടിച്ച കുട്ടിയെ വിവാഹം കഴിച്ചു. ആഷയെ മറക്കാന്‍ എളുപ്പവഴി നാടുവിടല്‍ ആയിരുന്നു. അയാളും സംഗീതയും ദുബായില്‍ ചേക്കേറി. ഇരുപതു വര്‍ഷം ഒരുമിച്ചു ജീവിച്ചു.രണ്ടു കുട്ടികളെ വളര്‍ത്തി. റാണക്കു പത്തും മേഘനക്ക് പതിനേഴും വയസ്സായ സമയത്താണ്‌ ബുറൈമിയില്‍ വച്ച്‌ കുടുംബത്തിന്റെ സ്ത്രീ പ്രജകളെയത്രയും കൊണ്ടുപോയ വാഹനാപകടമുണ്ടായത്‌.

ആശുപത്രിയില്‍ അര്‍ദ്ധബോദ്ധാവസ്ഥയില്‍ അമ്മയെയൊ മകനെയോ ഭാര്യയേയോ തിരയാതെ ആഷയെ വിളിക്കുന്ന മകനും കാമുകന്റെ വിവാഹം കഴിഞ്ഞ്‌ ഇരുപതു വര്‍ഷമായിട്ടും വിവാഹം കഴിക്കാതെ ഡോ. റാണാ ക്ലിനിക്കിനു സമീപത്തു തന്നെ താമസിച്ച്‌ തന്നെ ഇഞ്ചിഞ്ചായി കുറ്റബോധത്തില്‍ മുക്കിക്കൊല്ലുന്ന അവന്റെ പെണ്ണും ചേരേണ്ടത്‌ ദൈവഹിതമാണെന്ന് കരുതി ഡോ. റാണ ആഷയെ ദുബായില്‍ വിളിച്ചു വരുത്തി അവരുടെ വിവാഹം കോടതിയില്‍ നടത്തിക്കൊടുക്കുകയായിരുന്നു.

ആഷയും പ്രതാപും ഈ കഥയുടെ അവസാനഭാഗങ്ങള്‍ പറയുമ്പോള്‍ അതു കേട്ട്‌ എന്റെ ഭാര്യ കരഞ്ഞു.
"ഫെയറി ടെയില്‍ എന്‍ഡിംഗ്‌" എന്നത്രേ ഇത്തരം പുനസ്സമാഗമങ്ങള്‍ക്കു പറയുക.




3. വിരാഗം

വര്‍ഷം വീണ്ടുമൊന്നു കഴിഞ്ഞു. പ്രതാപൊരിക്കല്‍ എന്റെ ഓഫീസില്‍ തല
കാട്ടി.

സാബ്രിയ ഉണ്ടോ?

ഇല്ല, അവള്‍ സ്ഥിരമായി പ്രസവാവധിയാണ്, പ്രതാപിനെന്താ വേണ്ടത്, ഞാന്‍ ചെയ്യാം.

എന്റെ എം‌പ്ലോയീ ഇന്‍ഫോ അപ്ഡേറ്റ് ചെയ്യണം.

അതു ചെയ്തു കഴിഞ്ഞതല്ലേ? ആഷയുടേ പേരു തന്റെ കുടുംബത്തില്‍ എന്നേ ചേര്‍ത്തു. മറന്നോ?


“എന്റെ കുടുംബത്തില്‍ ആഷയെന്ന പേര്‍ കളയണം ദേവ്.“

“എന്ത്? “


“ഞങ്ങള്‍ ബന്ധം വേര്‍പെടുത്തി . എനിക്കെന്നും വിരഹിയായിരിക്കാനാണു വിധി.“ ശരിയാണ്, ഇരുപതു കൊല്ലമൊക്കെ കാത്തിരുന്നാല്‍ പിന്നെ എന്തെങ്കിലും ഇവരുടെ പ്രതീക്ഷക്കൊത്തുയരുമോ? അവരുടെ വിധി.


ആഷയും പ്രതാപും പിരിയാന്‍ കാരണമെന്തെന്നു ഞാന്‍ തിരക്കിയില്ല. നിസ്സാരമായൊരു എന്തെങ്കിലും ഒരു കാരണം മതിയല്ലോ അവര്‍ പിരിയാന്‍- ടോയിലറ്റ് സീറ്റ് താഴ്തി വയ്ക്കാന്‍ അയാള്‍ മറന്നെന്നോ അവള്‍ കറിക്കുപ്പിട്ടില്ലെന്നോ ടൈയില്‍ കറ പുരണ്ടിരുന്നത്ചൂണ്ടിക്കാട്ടിയില്ലെന്നോ ആവും.