Saturday, September 18, 2010

ലോകം

അണ്ണാച്ചിയുടെ ബാര്‍ബര്‍ഷോപ്പിനും നവധാര ലൈബ്രറിക്കും നടുവിലായിരുന്നെന്ന് തോന്നുന്നു ബാലന്‍ സാറിന്റെ പ്രസ്. നല്ല ഓര്‍മ്മയില്ല.

നിരയിട്ട ഒരു മുറി കട. അവിടെ വൈദ്യുതിയൊന്നുമില്ല, ബാലന്‍ സാര്‍ എപ്പോഴും ഇരുട്ടത്താണ്‌. എന്തെങ്കിലും പണിയുണ്ടെങ്കില്‍ രണ്ടു മൂന്നു നിര മാറ്റി വയ്ക്കും. രാത്രി ജോലിയുണ്ടെങ്കില്‍ മെഴുകുതിരി കത്തിച്ചു വയ്ക്കും. ബാലന്‍ സാര്‍ ഒറ്റയ്ക്കാണ്‌. ആരോടും സംസാരിച്ചു കണ്ട ഓര്‍മ്മയില്ല.

മില്ലില്‍ നെല്ലു കുത്താന്‍ പോയ പൊന്നന്‍ ആണ്‌ ഒരു ദിവസം പുസ്തകം വാങ്ങി വന്നത്. പൊന്നനു എഴുത്തും വായനയും അറിയാത്തതുകാരണം വീട്ടില്‍ കൊണ്ടു വന്നു. ബാലന്‍ സാറിന്റെ പാട്ടുപുസ്തകം വാങ്ങിച്ച്, ഒന്ന് വായിച്ചു കേള്‍പ്പിക്കാമോ.

ക്വാര്‍ട്ടര്‍ സൈസില്‍ നൂലുകൊണ്ട് തുന്നിക്കെട്ടിയ എട്ടു പത്ത് പേജ് "ലോകം- തിരുനെല്ലൂര്‍ ബാലന്‍, വില ഇരുപത്തഞ്ചു പൈ."

ചുവന്ന മഷിയില്‍ അച്ചടിച്ച പുസ്തകം. അതിലെ വരികളും ഓര്‍മ്മയില്ല. എനിക്കഞ്ചാറു വയസ്സു കാണുമായിരിക്കും അന്ന്, പൊന്നന്റെ ഹെര്‍ക്കുലീസ് സൈക്കിളും അതില്‍ ബാലന്‍സ് ചെയ്ത വലിയൊരു ചാക്ക് അരിയുമാണ്‌ കൂടുതല്‍ വ്യക്തമായി ഓര്‍ക്കുന്നത്.

ഇത്തവണ നാട്ടില്‍ പോയപ്പോള്‍ ചേട്ടനോട് ചോദിച്ചു. ബാലന്‍ സാറിന്റെ കവിത ഓര്‍ക്കുന്നോ?
"അക്ഷരഹീനന്‍ ദൈവമിരുട്ടത്ത് അച്ചു നിരത്തും ലോകം
.... മിശിഹാപുത്രന്മാരുടെ ലോകം
.....
ചുട്ടിത്തോര്‍ത്തിന്‍ പഴുതുകളെണ്ണും നഗ്നന്മാരുടെ ലോകം...
....
കരിമീന്‍ കുഴിയില്‍ മുങ്ങി കൈപ്പന്‍ പരലു പിടിക്കും ലോകം..."

മറന്നെടാ. ബാലന്‍‌സാറിന്റെ ലോകം അധികമാര്‍ക്കും അറിയില്ല. മരുന്നുവാങ്ങാന്‍ വേണ്ടി പ്രസ് ആക്രിക്കാര്‍ക്ക് വിറ്റെന്ന് തോന്നുന്നു. ആ മുറിയില്‍ തന്നെ മരിച്ചെന്നാണോ അതോ വേറെവിടെയോ.

ബാലന്‍ സാറിനു വീടുണ്ടായിരുന്നോ?
ഉവ്വ്. തിരുനെല്ലൂര്‍ കരുണാകരന്റെ ജ്യോഷ്ഠന്‍ ആയിരുന്നു. വേറൊന്നും അറിയില്ല. പണ്ടേ മരിച്ചില്ലേ.

Wednesday, September 08, 2010

സ്മരണിക

ഡേ, നില്ല്, പറയട്ട്.
എന്തുവാ?

നമ്മടെ അയ്യങ്കാരു മരിച്ചു, ഇന്ന് രാവിലേ.
ഹാവൂ, സോറി, അയ്യോ.

ബുള്ളറ്റിനില്‍ കൊടുക്കണ്ടേ, ഇവിടത്തെ ഒരു പഴേ അന്തേവാസിയല്ലേ?
വേണം, ചരമക്കോളം തന്നായിക്കോട്ട് ഫോട്ടോ സഹിതം.

അതല്ല, ഒരു കുറിപ്പു വേണം, മക്കളൊക്കെ കളഞ്ഞിട്ട് പോയെങ്കിലും അയ്യങ്കാരു കോളനീല്‍ പത്തെഴുപത് കൊല്ലം ജീവിച്ച ഒരു സഹജീവിയല്ലേ, മരണക്കുറിപ്പ് ഒരു സ്മരണക്കുറിപ്പ് മാതിരി.
അയ്യങ്കാര്‍ സ്മരണയോ? സോറി, മരിച്ചവരെക്കുറിച്ച് മോശമായി എഴുതുന്നത് ശരിയല്ലല്ലോ.

നല്ലത് ഒന്നുമില്ലേ, ആര്‍ക്കും?
നിനക്ക് അയ്യങ്കാരെ അറിയത്തില്ലെന്നുണ്ടോടേ?

ഓക്കെ. എല്ലാരും വട്ടം കൂടിയിരി, ഉള്ള സ്മരണകള്‍ കുടഞ്ഞിട്, ദാ വാദ്ധ്യാരും വരുന്നുണ്ട്, സമപ്രായന്‍ അല്ലേ അങ്ങേര്‍ക്ക് കൂടുതല്‍ സ്മരണ കാണുമായിരിക്കും.

സ്റ്റാര്‍ട്ട്.

അതിപ്പം... അയ്യങ്കാര്‍ ഇവിടങ്ങളില്‍ ഒക്കെ ഇംഗ്ലീഷ് ട്യൂഷന്‍ എടുത്തിരുന്നു. രാവിലേ തന്നെ കുളിച്ചു ചാരോം വാരിത്തേച്ച് അമ്പലത്തില്‍ വരും എന്നിട്ട് അവിടൊക്കെ ചുറ്റി നിന്ന് തൊഴാന്‍ വരുന്നവരെ ഒക്കെ ഇങ്ങനെ ഇടത്തേ കൈ- അയ്യങ്കാര്‍ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് ആയിരുന്നു- കാട്ടി വിളിക്കും.

"ഡേ, നിന്റെ പൊണ്ണ് ഇപ്പ അഞ്ചാം ക്ലാസ്സിലല്ലേ? ഞാന്‍ ഈ മാസം 'നോട്ട് ഒണ്‍ളീ ബട്ട് ആള്‍സോ', 'ഇഫ് ദെന്‍ എല്‍സ്' ഒക്കെയാണു പഠിപ്പിക്കുന്നത്, കണ്ടിപ്പായിട്ടും എന്റെ ക്ലാസ്സില്‍ വിടണം" എന്നോ മറ്റോ പറയും. പഠിച്ചിട്ടില്ലാത്ത ആ സാധുക്കക്കള്‍ ഇതൊക്കെ എന്തോ വലിയ ഇംഗ്ലീഷ് സാഹിത്യ പുസ്തകങ്ങള്‍ ആണെന്നു കരുതി അയ്യങ്കാരുടെ അടുത്ത് ട്യൂഷനു പറഞ്ഞയക്കും. "

ഓക്കേ, ഒന്നാമത്തെ പോയിറ്റ് നോട്ടഡ്- അയ്യങ്കാര്‍ ഇംഗ്ലീഷ് ഭാഷാ പണ്ഡിതനും തന്റെ അറിവ് അടുത്ത തലമുറയ്ക്കു പകര്‍ന്നുകൊടുക്കുന്നതില്‍ ഉത്സുകനും ആയിരുന്നു.


അടുത്തയാള്‍ പങ്കു വയ്ക്കു ഓര്‍മ്മ.

ഹും. നമ്മള്‍ ഇങ്ങനെ വഴിയേ നടന്നു പോകുമ്പോള്‍ ഞണ്ട് മാളത്തിന്റെ വക്കില്‍ ഇരിക്കുന്നതുപോലെ വീട്ടിന്റെ വാതില്പ്പടിയില്‍ ഇരുന്നിട്ട് അയ്യങ്കാര്‍ ഇടം കൈ കൊണ്ട് മാടി വിളിക്കും. എന്തോ അത്യാവശ്യം എന്നു കരുതി നമ്മളു കഷ്ടപ്പെട്ട് റോഡും ക്രോസ് ചെയ്ത് ചെല്ലുമ്പോള്‍ ഇങ്ങേര്‍
"നിന്റെ അയലത്തെ സരസ്വതീടെ മകള്‍ ഒരു ഓട്ടോ ഡ്രൈവറുമായി പ്രേമത്തിലാണെന്നു കേട്ടത് ഉള്ളത് തന്നേ?" " നിന്റെ മാമന്‍ ഉണ്ടല്ലോ ആ കുടികാരന്‍, അയ്യാള്‍ ഇപ്പോഴും ബാറില്‍ തല്ലു പിടി ഉണ്ടാക്കാറുണ്ടോ" എന്നിങ്ങനെ വീക്കു വച്ചു കൊടുക്കാന്‍ തോന്നുന്ന തരം ചോദ്യങ്ങള്‍ ചോദിക്കും

റൈറ്റ്. കോളനിയില്‍ എല്ലാവരെയും സ്വന്തം ബന്ധുക്കളെപ്പോലെ കണ്ടിരുന്ന അയ്യങ്കാര്‍ അവരുടെ വിശേഷങ്ങള്‍ തിരക്കി അറിയാന്‍ പ്രത്യേക താല്പ്പര്യം കാണിച്ചിരുന്നു.

പിള്ളേരേ, എനിക്കു തിരക്കുണ്ട് പോകണം, എനിക്കു പറയാനുള്ളത് വേഗം കുറിച്ചോ.
പറഞ്ഞോ വാദ്ധ്യാരങ്കിളേ.

എഴുതിക്കോ. അയ്യങ്കാര്‍ വലിയ സംഗീതപ്രേമിയും ആയിരുന്നു. ഇദ്ദേഹത്തിന്റെ താളബോധത്തെക്കുറിച്ച് ചെമ്പൈ കച്ചേരിക്കിടെ പരാമര്ച്ച്ചിട്ടുണ്ട്.

അങ്കിളു രാവിലേ സിസ്സറിനു പകരം വേറേ വല്ലോം ആണോ വലിച്ചത്? നമ്മടെ അയ്യങ്കാരെക്കുറിച്ച് ചെമ്പൈ, അതും കച്ചേരിക്കിടെ? ഇമ്പോസ്സിബിള്‍.
ഇത് എഴുതാനുള്ള മാറ്റര്‍ അല്ലേടേ.

അപ്പോ ശരിക്കും എന്തായിരുന്നു?
ആനന്ദ വല്ലീശ്വരം അമ്പലത്തില്‍ പണ്ട് ചെമ്പൈയുടെ കച്ചേരി. അയ്യങ്കാരു മുന്നറ്റത്തു വന്നു സ്ഥാനം പിടിച്ചു. ലെഫ്റ്റ് ഹാന്‍ഡ് കൊണ്ട് ഒരേയടി താളം, ഓച്ചറക്കളിക്ക് തുടയില്‍ അടിക്കുന്ന പോലെ.

എന്നിട്ട്?
ചെമ്പൈ യേലാ നീ ദയ റാദു പാടി വരികയായിരുന്നു, ഒറ്റ നിര്‍ത്ത്- എന്നിട്ട് കൈ ചൂണ്ടി പാലക്കാടന്‍ തമിഴില്‍ "യോ, താളം തൊലൈത്ത് വിടാമല്‍ ദയവ് ശെയ്ത് ഇറങ്കി പോങ്കയ്യാ."