Tuesday, June 13, 2006

സ്റ്റാനിന്റെ ഇരുപത്തിനാലാം തവണ

ഒരു ബീര്‍ കൂടി വായിലേക്ക്‌ കമിഴ്ത്തി ലഹരി നനച്ച കണ്ണുകള്‍‍ നീട്ടി കാരൊലിന്‍ ബാര്‍മേശയുടെ എതിര്‍വശം ഈ കോപ്രായങ്ങളൊക്കെ സഹിച്ച്‌ കഥ കേള്‍ക്കാനിരിക്കുന്നവരെ നോക്കി- കടലിനെയും കാറ്റിനെയും ഇരുട്ടിനെയും പറന്നു തോല്‍പ്പിച്ച്‌ അറ്റ്‌ലാന്റിക്കിന്റെ ഭീതിദവും വിജനവും കെണികള്‍ നിറഞ്ഞതുമായ വ്യോമപഥങ്ങളിലൂടെ വാറിയര്‍ എന്നയിനം കുഞ്ഞുവിമാനം ഫെറി നടത്തി അറേബ്യയില്‍ എത്തിച്ച കാരൊലിന്റെ സാഹസിക കഥ കേള്‍ക്കാന്‍കാത്തിരിക്കുന്നവര്‍. ക്യാപ്റ്റന്‍ പാത്രിയാര്‍ക്കീസ്‌ എന്ന ഈ ഗ്രീക്കുകാരനു ട്രാന്‍സ്‌അറ്റ്ലന്റിക്‌ ഫെറി പൈലറ്റ്‌ എന്നാല്‍ കഴിവുറ്റ ഒരു സാഹസിക. ഡേവണ്‍ എന്ന ഈ ഇന്ത്യക്കാരന്റെ കണ്ണില്‍ ഞാന്‍ ന്യൂജേഴ്സിയില്‍ നിന്നും പറന്നെത്തിയ ഒരു അത്ഭുത നായിക.

"N3161P ഫോര്‍ B2" എന്നു കേട്ടതും പാര്‍ക്കിംഗ്‌ ബേ രണ്ടില്‍ സ്വീകരിക്കാനോടിയെത്തിയ ഈ രണ്ടു പേര്‍
‍ ആകാംഷയോടെ കൈ കൊടുക്കാന്‍ കാത്തു നിന്നത്‌ എതെങ്കിലും ഒരു വയസ്സന്‍ പൈലറ്റിനെയാണ്‌. വയസ്സുകാലത്ത്‌ കടക്കെണിയിലായിട്ടോ ഇനിയും ഒന്നും സമ്പാദിക്കാനായില്ല എന്ന നിരാശ കൊണ്ടോ ഒരു പ്രൊപെല്ലര്‍ എഞ്ജിനും നാലു സീറ്റുമുള്ള ചെറു വിമാനത്തെ അറ്റ്ലാന്റിക്ക്‌ മരണക്കെണിക്കു കുറുക്കേ ചാടിച്ച്‌ ക്വിക്ക്‌ മണി ഉണ്ടാക്കാന്‍ തുനിഞ്ഞ ഒരാളിനെ.

ഷഡൌണ്‍ ചെക്ക്‌ നടത്തുന്ന തന്നെ ഇവര്‍ അതിശയത്തോടെ നോക്കി നിന്നു. പിന്നെ ഡെവണ്‍ ചോദിച്ചു . "ഗ്രീന്‍ലന്റില്‍ നിന്നും എറ്റെടുത്തതാണോ അതോ.. ആദ്യം മുതല്‍ക്കേ?"

"നിന്റെ ഈ സുന്ദരി ഫീനിക്സിലെ ഷോപ്പ്‌ വിട്ടതു മുതല്‍ എന്റെ കയ്യിലായിരുന്നു." കാരൊലിന്‍ ചിരിച്ചുകൊണ്ട്‌ താക്കോല്‍ നീട്ടി. "അവളെ ഇനി നീയെടുത്തോ." അവന്റെ കണ്ണുകള്‍ അതിശയം കൊണ്ട്‌ വിടര്‍ന്നിരുന്നു അപ്പോള്‍.

മറ്റൊരു ബീര്‍ ഒഴിഞ്ഞു. മൌനം തികട്ടിയ ലഹരിച്ചിരികള്‍ സഹിക്കാതായപ്പോള്‍ പാത്രിയാര്‍ക്കിസ്‌ ചോദിച്ചു " ട്രാന്‍സ്‌ അറ്റ്‌ലാന്റിക്ക്‌ ഫെറി പുരുഷന്റെ കുത്തകയാണല്ലോ, എന്തുകൊണ്ടാണത്‌? ഒരു സ്ത്രീക്ക്‌ എന്തെങ്കിലും അധികമായ ബുദ്ധിമുട്ട്‌ അനുഭവപ്പെടാറുണ്ടോ?"

"ഉണ്ടല്ലോ. സ്ത്രീക്ക്‌ നിങ്ങളെപ്പോലെ പീ ബാഗില്‍ മൂത്രമൊഴിക്കാന്‍ പറ്റില്ല" കാരൊലിന്‍ വീണ്ടും ചിരിച്ചു. "ഇതുപോലത്തെ ചോദ്യം ചോദിക്കാന്‍ നീ ആരു? റ്റീവീ റിപ്പോര്‍ട്ടറോ?"

"കാരൊലിന്‍, നീ എന്തുകൊണ്ട്‌ എയര്‍ലൈനില്‍ ചേരാതെ ഈ പ്രായത്തില്‍ ജീവന്‍ പണയപ്പെടുത്തുന്ന കളിക്കിറങ്ങി? നിനക്കു വീട്ടില്‍ ആരുമില്ലേ?" ഡേവണ്‍ ചോദിച്ചു.

"അങ്ങനെ ചോദിക്ക്‌." കാരൊലിന്‍ പഴ്സില്‍ നിന്നും മൂന്നു ഫോട്ടോ എടുത്ത്‌ അവര്‍ക്കു നീട്ടി. "ഇത്‌ എന്റെ മകള്‍, ഇത്‌ എന്റെ അമ്മ, ഇത്‌ അമ്മയുടെ അമ്മ.

സ്കൂളില്‍ പഠിക്കുമ്പോള്‍ ഞാനും അമ്മയും മാത്രമായിരുന്നു വീട്ടില്‍. ഞെരുക്കമായിരുന്നു പണത്തിന്‌അമ്മ ഒരിക്കലും പുറത്തൊന്നും പോയിരുന്നില്ല, ഞാനാകട്ടെഎന്നും പുതിയ കാര്യങ്ങള്‍ കാണാന്‍ ആശിച്ചു. അതാ ആ മൂലക്ക്‌ ബീയര്‍ കുടിച്ചിരിക്കുന്ന തടിയന്മാരെ കണ്ടോ? എതു ബാറില്‍ ചെന്നാലും ഇതുപോലെ വയസ്സരെ കാണാം. ഒന്നിനും കൊള്ളാത്ത ഈ കിഴവന്മാര്‍ക്ക്‌ ഒരിക്കലും പെണ്ണുങ്ങളെ കിട്ടില്ല. ചെറുപ്പക്കാരികള്‍ അടുത്തിരിക്കാന്‍ അവര്‍ എന്തും ചെയ്തു തരും. ഞാന്‍ എവിടെപ്പോയാലും ഈ തരം വയസ്സരെ ഉന്നമിട്ടു തുടങ്ങി. പിന്നെ പഠിത്തം സ്കൂളില്‍ തന്നെ നിറുത്തി എപ്പോഴും ഇവരോടൊപ്പമായി. രാവിലെ തുടങ്ങുന്ന കുടി ബോധം കെട്ട്‌ ആരുടെയെങ്കിലും കിടക്കയില്‍ വീഴും വരെ.

അതങ്ങനെ തുടര്‍ന്നു ഒന്നുരണ്ടു വര്‍ഷം.ഒരിക്കല്‍ എനിക്കു വേണ്ടി രണ്ടു കിഴവന്മാര്‍ തല്ലു കൂടി. ഇടയില്‍ പെട്ടു ഞാന്‍ തല്ലു കൊള്ളുന്നതു കണ്ടപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ ഓടി വന്നു, എന്നെ കൂട്ടിക്കൊണ്ട്‌ പോയി. എന്റെ ജീവിതത്തിലെ ആദ്യ സുഹൃത്ത്‌ അയാളായി-സ്റ്റാന്‍.

സ്റ്റാന്‍ എന്നെ വീട്ടിലേക്കു കൂട്ടിക്കൊണ്ട്‌ പോയി.അതുവരത്തേതുപോലെ ഒരൊഴിഞ്ഞ, പുളിച്ച ബീയറും പഴന്തുണിയും നാറുന്ന മുറിയിലേക്കല്ല,അയളുടെ അമ്മയുടെ അടുത്ത്‌. "ഇവളെ നമുക്കു നേരേയാക്കണം" സ്റ്റാന്‍ എപ്പോഴും അങ്ങനെയാണ്‌. ഒന്നോ രണ്ടോ വാക്കുകള്‍ മാത്രം, കുടിക്കും വരെ. കുടിച്ചാലോ പിന്നെ എന്തൊരു സംസാരം. "മിണ്ടാതിരിക്ക്‌" എന്നു പറഞ്ഞു പോകും.

സ്റ്റാന്‍ അരിസോണയിലെ ഒരു ഫ്ലയിംഗ്‌ സ്കൂളില്‍ ഇന്‍സ്ട്രക്റ്റര്‍ ആയിരുന്നു. എനിക്ക്‌ ഫ്രണ്ട്‌ ഓഫീസില്‍ സഹായികയായി ഒരു ജോലി വാങ്ങി തന്നു. ആ പണം കൊണ്ടും സ്റ്റാനിന്റെ ശമ്പളം കൊണ്ടും ഞാന്‍ ആ സ്കൂളില്‍ ഫ്ലൈയിംഗ്‌ പഠിച്ചു, പി പി എലും പിന്നെ അങ്ങോട്ട്‌ trainer റേറ്റിങ്ങും കിട്ടി, ഞാനും ആ സ്കൂളില്‍ഇന്‍സ്ട്രക്റ്റര്‍ ആയി. രണ്ടുവര്‍ഷം കഴിഞ്ഞു.

ഞാന്‍ മോളെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ സ്റ്റാനിന്‌ അവന്റെ സ്വപ്നമായിരുന്ന അറ്റ്ലാന്റിക്ക്‌ ഫെറിക്ക്‌ അവസരം കിട്ടി. ഈസ്റ്റ്‌ യൂറോപ്യന്‍ എയര്‍ റേസിനുള്ള 65 വിമാനങ്ങളെ എത്തിച്ചു കൊടുക്കുന്നവരില്‍ ഒരാള്‍ ആയിട്ടായിരുന്നു വിളിച്ചത്‌. റോളര്‍ കോസ്റ്റര്‍ കണ്ട കുട്ടിയെപ്പോലെ സ്റ്റാന്‍ സന്തോഷത്തിലായി. പ്രസവിക്കാന്‍ അവധിയെടുത്ത്‌ വീട്ടിലിരിക്കുന്ന എന്നെ അവന്‍ നിര്‍ബ്ബന്ധിച്ചു കടയില്‍ വിളിച്ചുകൊണ്ടു പോയി ഇമ്മേര്‍ഷന്‍ സ്യൂട്ടും ജാക്കറ്റും വാങ്ങി. ഫെറിക്കുള്ള സെസ്നാകള്‍ നിരന്നു കിടക്കയിടത്ത്‌ അനേകം ആളുകളുടെ ഇടയില്‍ സ്റ്റാനും വലിയ വയറുമായി ഞാനും പരസഹായമില്ലാതെ ഫെറി ടാങ്കുകള്‍ കൊണ്ടുപോകേണ്ട വിമാനത്തിനു ഘടിപ്പിച്ചു. വീട്ടില്‍ നിന്നും നിറയെ ഭക്ഷണം കഴിച്ചു. രണ്ടു പഴം കൂടി വാങ്ങിയിരുന്നു ഞാന്‍. ക്യാനഡയിലെത്തുമ്പോഴേക്ക്‌ അവനു സുഖ ശോധന കഴിഞ്ഞ്‌ അസ്വസ്ഥതകളില്ലാതെ 'കുളം താണ്ടാന്‍' . കൊച്ചു കാസറോളില്‍ ഒലിവ്‌ ഉപ്പിലിട്ടതും, ഒരു കുപ്പി ഓറഞ്ച്‌ ജ്യൂസും ഇവിടന്നേ പൊതിഞ്ഞു കൊടുത്തു വിട്ടു.

ഗൂസ്‌ ബേയില്‍ നിന്നും സ്റ്റാന്‍ വലിയ ആവേശത്തിലാണ്‌ വിളിച്ചത്‌. "ഡാര്‍ലിംഗ്‌, എന്തു രസം, ഇവിടെ നിറച്ചു വിമാനങ്ങള്‍. ഞങ്ങള്‍ ഒരു വ്യോമസേനാ ഫോര്‍മേഷന്‍ പോലെ തോന്നുന്നു. ഓ, പിന്നെ നിന്റെ സൂത്രം ഫലിച്ചു. വയറ്റില്‍ നിന്നും മുഴുവന്‍ പോയി.ഇമ്മേര്‍ഷന്‍ സ്യൂട്ട്‌ ഇട്ടു നില്‍ക്കുകയാണു ഞാന്‍, ആസകലം ചൊറിയുന്നു ലാറ്റെക്സ്‌ എനിക്കു പിടിക്കുന്നില്ല."

ഗ്രീന്‍ലന്റില്‍ നിന്നു വിളിക്ക്‌ സ്റ്റാന്‍, ഞാന്‍ കാത്തിരിക്കാം..ഞാനന്ന് ഉറങ്ങിയില്ല. ഭയമൊന്നുമില്ലായിരുന്നു. വെറുതേ റ്റീവീ നോക്കി ഇരുന്നു.

ഗ്രീന്‍ലന്റില്‍ നിന്നും കാള്‍ വന്നതും ഓടിപ്പോയി എടുത്തു.തണുത്തു മരവിച്ച ഒരു ശബ്ദം മെല്ലെ പറയുന്നു"അറുപത്തിരണ്ടുപേരേ ഇവിടെ വന്നുള്ളു. അറ്റ്‌ലാന്റിക്ക്‌ കൊണ്ടുപോയ മൂന്നുപേരില്‍ ഒന്ന് നമ്മുടെ സ്റ്റാന്‍ലി ഫ്രീമാന്‍.."

കുറച്ചു നേരം കഴിഞ്ഞ്‌ ഞാന്‍ സ്റ്റാനിന്റെ അമ്മയെ വിളിച്ചു. "അവന്‍ ആറായിരം അടി വെള്ളത്തിനു താഴെ. ശ്വാസം മുട്ടുന്നു കാരൊലിന്‍" അമ്മ വിതുമ്പി.

സ്റ്റാനില്ലാതെ എനിക്കും ജീവിതം ബാക്കി ഒന്നുമില്ലല്ലോ."കരയരുത്‌ അമ്മ, ഞാന്‍ പറഞ്ഞു. ഞാനാണ്‌ ഇനി അമ്മയുടെ സ്റ്റാന്‍. അടുത്തയാഴ്ച്ച അമ്മക്കൊരു പേരക്കുട്ടി ഉണ്ടാവും. പെണ്‍കുട്ടി. അവളുടെ അച്ഛന്‍ ക്യാപ്റ്റന് സ്റ്റാനും ഞാനാണ്‌."

കാരൊലിന്‍ മേശപ്പുറത്തേക്കു ചാഞ്ഞു.

"ഇതു നിന്റെ എത്രാമത്തെ ഫെറി, സുഹൃത്തേ?" പാത്രിയാര്‍ക്കീസ്‌ ചോദിച്ചു.കാരൊലിന്‍ എന്നോ സ്റ്റാന്‍ എന്നോ വിളിക്കേണ്ടൂ എന്ന് തിട്ടമില്ലാതെ സുഹൃത്തേ എന്നവന്‍ വിളിച്ചതാണെന്നു തോന്നുന്നു.

"ഇത്‌ എന്റെഇരുപത്തി നാലാം ഉദ്യമം, ഇരുപത്തി മൂന്നാമത്തെ പൂര്‍ത്തിയായ ഫെറി."

Monday, June 05, 2006

പൈതൃകം

ഭാരതീയ വിദേശമന്ത്രാലയത്തിന്റെ ഇദ്ദേശത്തുള്ള ആപ്പീസില്‍ കുതിരയെടുപ്പു പോലെ ആളുകള്‍ തിക്കുന്നു. എല്ലാ കൌണ്ടറിലും മനുഷ്യച്ചങ്ങല തൂങ്ങിക്കിടപ്പുണ്ട്‌. ചെറുതെന്നു തോന്നിയ ഒരെണ്ണത്തില്‍ ഞാന്‍ കയറി നിന്നതും അടുത്ത ക്യൂ ചെറുതായി, അങ്ങോട്ടുമാറിയപ്പോള്‍ ആദ്യത്തേതു വേഗം നീങ്ങാന്‍ തുടങ്ങി. ഹ. കള; കിട്ടിയേടത്തു നിന്നു.

കൌണ്ടര്‍ അധികാരി ടിപ്പിക്കല്‍ തിരുവല്ലാക്കാരന്‍ ഐപ്പു ചേട്ടന്‍. നരച്ച മീശ. ദേ ഇപ്പോ ഞാന്‍ റിട്ടയര്‍ ചെയ്യും എന്നു പറയുന്ന മുഖം. ആരേയും ശ്രദ്ധിക്കുന്നില്ലെങ്കിലും നാട്ടിലെപ്പോലെ ഉറക്കമല്ല, ഇടക്കൊക്കെ പണിയെടുക്കുന്നുണ്ട്‌.

വല്ലാത്ത മണം. ക്യൂവില്‍ എന്റെ തൊട്ടു മുന്നിലെ കണ്ണിയായി നില്‍ക്കുന്ന സത്വം കോക്‌ ടെയില്‍ പെര്‍ഫ്യൂം അടിച്ചു വന്നിരിക്കുന്നു. കരിയോയില്‍ പുരട്ടി വിട്ട ഹിപ്പോപ്പൊട്ടാമസ്‌ പോലെ സുന്ദരകളേബരം ലെതര്‍ ജാക്ക്റ്റില്‍ പൊതിഞ്ഞ്‌ മുകളിലൂടെപട്ടിച്ചങ്ങല കെട്ടിയിരിക്കുന്നു. നാലഞ്ചു നിറത്തില്‍ മുടി. എന്തൊക്കെ ചെയ്തിട്ടും മുഖത്തെ ആ മലബാര്‍ ടച്ച്‌! അതു മാറില്ലല്ലോ..
ഇവന്‍ എന്തു പണിയെടുത്തു ജീവിക്കുന്നെന്നാലോചിച്ചിട്ട്‌ എനിക്കൊരു കണ്‍ക്ലൂഷനെത്താന്‍ കഴിയും മുന്നേ അവന്‍ ജനാലക്കല്‍ എത്തി.

പേര്‌? പെരിയ കൌണ്ടര്‍ വാഴും ഐപ്പ്‌
എക്സ്യൂസ്‌ മീ? സത്വന്‍
ഓ മലയാളി അല്ലിയോ.
നാം?
ഉം?
ഹിന്ദിയും അല്ലേ, ഐപ്പേട്ടന്‍ ആംഗലേയത്തില്‍ പ്രവേശിച്ചു
നെയിം പ്ലീസ്‌
റോനന്‍
ഇത്തവണ എക്സ്യൂസ്‌ മീ പറഞ്ഞത്‌ ഐപ്പേട്ടന്‍ ആണ്‌.
"റോ-ന-ണ്‍. റോമിയോ , ഓസ്‌കാര്‍, നവംബര്‍, ആല്‍ഫാ, നവംബര്‍" കൂടത്തില്‍ ഇവന്‍ ആരെടാ മന്ദബുദ്ധി എന്ന രീതിയില്‍ ഒരു നോട്ടവും.

ഐപ്പു ചേട്ടന്‍ ഫൊണറ്റിക്ക്‌ ആല്‍ഫബറ്റ്‌ ആദ്യമായി കേട്ടതാണെന്നു തോന്നുന്നു, ഒന്നും മനസ്സിലാകാതെ ചമ്മി. പിന്നെ പാസ്സ്‌ പോര്‍ട്ട്‌ ചോദിച്ചു വാങ്ങി അതു നോക്കി പേരെഴുതി . റോണന്‍ കോണ്‍സുലര്‍ ഓഫീസിനെ പുശ്ച്ചം നിറഞ്ഞ കണ്ണാലെ വട്ടത്തില്‍ ഉഴിഞ്ഞു.

"ഫാദേര്‍സ്‌ നെയിം?" ആത്മ വിശ്വാസം പോയ ഐപ്പേട്ടന്‍ ദുര്‍ബ്ബലമായ ശബ്ദത്തില്‍ ചോദിച്ചു.
"മതുപിലാ"
സോറീ?!
"മതുപിലാ, മൈക്ക്‌, ആല്‍ഫാ, ടാംഗോ, യൂണിഫോം.."
അയ്യോ. ഗുമസ്തേട്ടന്‍ മരിച്ചാല്‍ ഈ ആപ്പീസിനു അവധിയാകും, ഞാന്‍ കണ്ണൂസ്‌ നാട്ടില്‍ നിന്നും ഇത്രയൂം ദൂരം താണ്ടി കുറുമാന്‍ നാടുവരെ നാളെയും വരണം. ഇടപെടണം. റെസ്ക്യൂവര്‍ ആയി ഞാന്‍ ഇടപെട്ടു
"സാറേ മാതുപിള്ള എന്ന ഈ ആള്‍ പറഞ്ഞത്‌"
റോണന്‍ കുത്തു കൊണ്ട പോലെ ഒന്നു പുളഞ്ഞു.
"ആന്നോ? വീട്ടുപേര്‍ എന്താ?" വരമ്പത്തു നിന്നും തേക്കു കണ്ടത്തിലേക്ക്‌ വഴുതിയിറങ്ങിയ വരാലിനെപ്പോലെ ഗുമസ്ത്ജി ജീവിതം ആഞ്ഞുള്‍ക്കൊണ്ടുകൊണ്ട്‌ ചോദിച്ചു
"തണ്ണിത്തൊടി" ഇത്തവണ റോണനു മലയാളവും മനസ്സിലായി അവന്‍ പറഞ്ഞത്‌ ഐപ്പിനും
നല്ലപോലെ മനസ്സിലായി- റേഡിയോ കാള്‍ ഇല്ലാതെ തന്നെ.

റോണന്റെ ഊഴം കഴിഞ്ഞു ഞാന്‍ കൌണ്ടറിലെത്തി. പക്ഷേ, എന്നെ പരിചരിക്കും മുന്നേ ഐപ്പ്‌ മൈക്ക്‌
എടുത്ത്‌ ഒരൊറ്റ അനൌണ്‍സ്‌മന്റ്‌
"തണ്ണിത്തൊടി വീട്ടില്‍ മാതു പിള്ള മകന്‍ റോനന്‍, പ്ലീസ്‌ റിട്ടേണ്‍ റ്റു കൌണ്ടര്‍" ജനക്കൂട്ടം മുഴുവന്‍ റിട്ടേണിയെ നോക്കുമ്പോള്‍ പരസ്യമായി അപ്പനു വിളി കേട്ടമാതിരി അപമാനം കൊണ്ട്‌ മുഖം കുനിച്ച്‌ മാതു പിള്ളക്കു പൊടിച്ച പാഴ്‌ തിരിച്ച്‌ കൌണ്ടറിലെത്തി,
ഐപ്പു പറഞ്ഞ സ്ഥലത്ത്‌ ഒപ്പിട്ടു, പോകാന്‍ പറഞ്ഞതും ആവിയായി മറഞ്ഞു. ഞാന്‍ ചിരിച്ചു പോയി.
എനിക്കത്ര ചിരിയും മറ്റും വരുന്നില്ല, ഐപ്പുസാര്‍ പറഞ്ഞു
അതെന്താ സാറേ?
ആ മാതുപിള്ള മരിച്ചിട്ടില്ലെങ്കില്‍ അയാള്‍ വഴിയിലോ മറ്റോ ആയിരിക്കും. തണ്ണിത്തൊടി വീട്ടില്‍ നിന്നും അയാളെ ഈ ചെറുക്കന്‍ അടിച്ചിറക്കി കാണുംഎന്നത്‌ ഉറപ്പാണ്‌. എതു തന്തക്കും നാളെ ഇതുപോലെ വരാം.

"ആരും മതുപിലയായി ജനിക്കുന്നില്ല സാര്‍, വൃത്തികെട്ട ഈ സമൂഹ..." എന്ന ഡയലോഗ്‌ എനിക്കു വായില്‍ വന്നു. ഐപ്പു ചൂടാകുമെന്ന് ഭയന്ന് പറയാതെ അടക്കിക്കളഞ്ഞു

(അരവിന്നന്‍ കുട്ടി പറയുമ്പോലെ തീരെ നേരമില്ലെങ്കിലും എന്റെ ബ്ലോഗ്ഗെഴുത്ത്‌ മരിച്ചിട്ടില്ലെന്ന് സ്വയം ഒരു ഉറപ്പിനു ഞാന്‍ ഈ
റോണനെ ഇറക്കി വിട്ടോട്ടേ ഇവിടെ)