Tuesday, January 17, 2006

വധകുശലൻ

വധകുശലനെ കണ്ടത്താനായത് കൊല്ലം ജില്ലാശുപത്രിക്കകത്തെ ത്രീസെല്ല് മിനിയൂളൻ പാറയിൽ.

ചാഴിക്കടിക്കാനുള്ള വച്ച വിഷമെടുത്തടിച്ച ആട്ടോക്കലാധരനെ ധർമ്മാശുപത്രിയിലാക്കിയെന്നു കേട്ട്‌ അവിടെയെത്തിയതായിരുന്നു. വിഷാസക്തൻ‍ ഐ സീ യു എന്ന ഐ ക്യാനോട്ട്‌ സീ മുറിയിൽ‍ ആയെന്നുകേട്ട്‌ തിണ്ണക്കുധർണ്ണ നടത്തുന്ന സംഘത്തിൽ‍ ഞാനും കയറി കുത്തിയിരുന്നു. അപ്പോഴാണോർത്തത്‌ എന്റെ കൂടെ പ്പഠിച്ച ഒരു ശ്രീകുമാർ ഇവിടെ മെന്റൽ സെല്ല് ഗാർഡ് ഡ്യൂട്ടിയുള്ള കാര്യം എന്നോ പറഞ്ഞിരുന്നത്‌. മെന്റാലയം കണ്ടെത്തി. പക്ഷേ ശ്രീകുമാറല്ല ഡ്യൂട്ടിയിൽ അണ്ണാൻ കൂടു വയ്ക്കാൻ ചകിരി എടുത്തുകൊണ്ടു പോകുമ്പോലെ മീശ വച്ച ഒരു വയസ്സൻ പോലീസ്‌. അപ്രതീക്ഷിതമായി ചകിരിസ്സാറിന്റെ മുന്നിൽപ്പെട്ട എന്നെ "ഹൂം?" എന്ന് അദ്ദേഹം ചോദ്യം ചെയ്തു. കുചേലനെപ്പോലെ ഞാനും സതീർത്ഥ്യനെ തപ്പി വന്നെന്നു പറഞ്ഞപ്പോ ശ്രീകുമാർ സ്ഥലം മാറിയെന്നും, ആളിവിടെ ഉണ്ടായിരുന്നെങ്കിൽ എനിക്കു തരാന്‍ സാധ്യതയുള്ള ചായ, കസേര ഒക്കെ തരാൻ താനും തയ്യാറാണെന്നും മീശപ്പോലീസ്‌ പറഞ്ഞു. മൂന്നു സെല്ലുകൾക്ക് മുന്നില്‍ ഇരുന്ന് ഞാനും സാറും ചായ കുടിച്ചു. പ്ലെയിൻന്‍ഗോൾഡ് വലിച്ചു. എൻ പ്രിയതോഴൻ ആട്ടോക്കല വിഷം തീണ്ടലിലിന്റെ മയക്കത്തിൽ നിന്നും ഉടൻ ഉയിർത്തെഴുന്നേല്‍ക്കുമെന്ന് ഒരുമിച്ചു പ്രത്യാശിച്ചു.
മീശച്ചേട്ടന്‍ ഇത്രയും കഴിഞ്ഞ്‌ മനോരമ വീക്കിലി വായന തുടങ്ങിയപ്പോഴാണു ഞാന്‍ സെല്ലിലെ പുള്ളികളെ കാണാനിറങ്ങിയത്‌.

സെല്ല് ഒന്ന്- കാലി
സെല്ല് രണ്ട്‌- ഉറങ്ങുന്ന രോഗി
സെല്ല് മൂന്ന്- രാവിലെ തന്നെ ഉഷാറിലായിരുന്നു അന്തേവാസി.

എന്നോട്‌ ചിരിച്ചു ആരെക്കാണാന്‍ വന്നതാണെന്ന് അന്വേഷിച്ചു. ഞാന്‍ വിഷക്കഥ പറഞ്ഞു. മനോരോഗേട്ടന്‍ "ഇവിടെ ഒരോരുത്തര്‍ ജീവിക്കാൻ പാടുപെടുന്നു, അപ്പോഴാ ഒരാത്മഹത്യക്കാരൻ, കളഞ്ഞേച്ചു പോ അനിയാ, അവൻ ചാകുന്നെൻകിൽ ചാകട്ടെ" എന്നു അഭിപ്രായം പറഞ്ഞു. ഇത്രയും മനോബലമുള്ളയാൾ പ്രാന്തനെന്നോ? ഞാൻ മൂപ്പരെങ്ങനെ ഇവിടെയെത്തിയെന്ന് തിരക്കി. അയാള്‍ പറഞ്ഞുതുടങ്ങി-

"സന്തോഷ്‌ പോളെന്നാണ്‌ എന്റെ പേര്‍. ട്രെയിനില്‍ കാപ്പിക്കച്ചവടമായിരുന്നു - ബാഡ്ജ്‌ ഉണ്ട്‌. നിങ്ങളു വിചാരിക്കുണ്ടാവും ഞാൻ‍ ഭ്രാന്തനാണെന്ന്, എനിക്കൊരു പ്രശ്നവുമില്ല."

ഞാൻ‍ അന്തം വിട്ടു . അയാള്‍ തുടർ‍ന്നു
"എനിക്ക്‌ ഒരു ഭ്രാന്തനെന്ന മെഡിക്കല്‍ രേഖ വേണം അതുകൊണ്ട്‌ മാത്രം ഞാനിവിടെ കിടക്കുകയാണ്‌. കുറച്ചു നാള്‍ കഴിഞ്ഞാല്‍ ഞാനിറങ്ങി പോകും"
ഇരുമ്പു പാട്ടയില്‍ നിന്നും അയാള്‍ വെള്ളമെടുത്തു കുടിച്ചു

"ഭ്രാന്തനെന്നു കേല്‍ക്കാന്‍ കൊതിക്കുന്നെന്നോ ഇതെന്തു തരം ഭ്രാന്തെന്ന് താൻ ആലോചിക്കുകയല്ലേ, പറയാം.15 വയസ്സിൽ‍ തുടങ്ങിയതാ ഞാൻ‍ ചായക്കെറ്റിലും താങ്ങി നടപ്പ്‌. എന്റപ്പൻ‍ ബോട്ടിലു പോയിട്ട്‌ വന്നില്ല, അതേപ്പിന്നെ ഞാനാ വീടു നടത്തിയേ.

പത്തുമുപ്പത്‌ വയസ്സായപ്പോ പെങ്ങളേം കെട്ടിച്ചു വിട്ടു ഞാനും കെട്ടി. എന്റനിയത്തി കണ്ടുപിടിച്ച ബന്ധമാരുന്നു എനിക്ക്‌.

പെങ്ങളെക്കെട്ടിയോന്‍ കളക്റ്റ്രേറ്റില്‍ പോര്‍ട്ടറായിരുന്നു. ഇപ്പഴത്തെകാലത്ത്‌ ഗവര്‍ണ്മെന്റാപ്പീസിലെ ലോഡിംഗ്‌ തൊഴിലാളി പ്ലേറ്റിനു രൂപാ ഒരു ലക്ഷമാ വില. ഡെയിലി പത്തു മുന്നൂറു രൂപേടെ പണീം കിട്ടും. അതൊക്കെ വിചാരിച്ചാ എന്റെ കൊച്ചിനെ കെട്ടിച്ചു കൊടുത്തത്‌. ഇവനാണേല്‍ ചീട്ടുകളി ഇരുപത്തിനാലു മണിക്കൂറും. പണിക്കു പോകത്തില്ല.

കളിച്ചു കളിച്ച്‌ കളിച്ച്‌ എന്തായി?ലോഡിംഗ്‌ തൊഴിലാളി പ്ലേറ്റ്‌ മറിച്ചു വിറ്റു കടം തീര്‍ക്കാന്‍. അവന്റെ വീടു പട്ടിണിയായി, അവന്റെ വയസ്സായ തന്ത മരുന്നു കിട്ടാതെ ശാസം വെലങ്ങി ചത്തുപോയി- മൂപ്പിലാനു വലിവായിരുന്നു. കെളവന്റെ ശവടക്കിനു പോലും കാശില്ലാതെ വന്നപ്പഴാ എന്റെ കൊച്ചു കരഞ്ഞോണ്ട്‌ വീട്ടിക്കേറി വന്നേ. എന്റേലേതാണ്ടിരിക്കുന്നോ. കൊല്ലം പ്ലാറ്റ്ഫോമിലു വടയും വാഴക്കാപ്പവും വില്‍ക്കുന്ന് അ ജോര്‍ജ്ജിനോട്‌ ഞാനൊരു പതിനായിരം രൂപ അഞ്ചുപലിശക്ക്‌ വാങ്ങി അവള്‍ക്ക്‌ കൊടുത്ത്‌ വിട്ടു.

അവിടെന്നാ എല്ലാം തൊടങ്ങിയേ. ജോർജ്ജെനിക്ക് കാശു തന്ന്, പിന്നെ ചോദിക്കാന്‍ വന്ന്, വീട്ടിക്കേറിവന്ന്. എന്തിനു പറയുന്നു, ഞാന്‍ കെട്ടിയ പെണ്ണും അവനുമായി ലയിനായി. അതു ചോദിക്കാന്‍ ചെന്നെന്നു പറഞ്ഞ്‌ അവനും കൊറച്ച്‌ കൂട്ടുകാരുംകൂടെ നമ്മളെ എടുത്തിട്ട്‌ ഇടിച്ച്‌. ഇരുട്ടുവാക്കിനു പതുങ്ങിയിരുന്ന് വണ്ടീടെ ലിവറിനടിച്ചതാ ഇല്ലേല്‍ ഞാന്‍ അപ്പത്തന്നെ തീര്‍ത്തേനേ..

ഇടി കൊണ്ട്‌ ആശുപത്രീല്‍ കിടന്നപ്പോ ആലോചിച്ചെടുത്തതാ ഈ പ്രാന്തിന്റെ പ്ലാന്‍. അനിയനറിയാവല്ലോ, പ്രാന്തമ്മാരെ തൂക്കാന്‍ വിധിക്കത്തില്ല.. അതിനു വകുപ്പില്ലാന്നേ..

ആശുപത്രീന്നിറങ്ങി വീട്ടില്‍ വന്നൌ രണ്ടു ദിവസം കഴിഞ്ഞപ്പോ ഞാന്‍ വെറുതേ സംസാരിച്ചു തുടങ്ങി.. അവളുടെ പേടിയൊക്കെ കണ്ടപ്പോ എനിക്ക്‌ മനസ്സില്‍ ചിരിയാരുന്നനിയാ.. കൊറച്ചു ദിവസം കഴിഞ്ഞപ്പോ ഞാന്‍ വെറുതേ വീട്ടിനുള്ളില്‍ കിടന്നു പാട്ടും കളിയും തൊടങ്ങി. എനിക്കറിയാം അവള്‍ അവനെ വിളിച്ചിവിടെ വരുത്തുമെന്ന്.. അല്ലാതെവിടെപ്പോകാന്‍.. മൂന്നാം ദിവസം അവള്‍ ജോര്‍ജ്ജിനെ വിളിച്ചു കയറ്റി. ആ പട്ടി എന്റെ അടുത്തു വന്നു "സന്തോഷേ, ബാ, നമ്മക്ക് പോയി ഒരു ഡോക്റ്ററെ കണ്ടേമ്മ്ച്ചും വരാം " എന്നൊക്കെ പറഞ്ഞ്‌ അടുത്തു വന്നതും.. ഞാന്‍ ഒറ്റക്കുതിപ്പിന്‌ അവനെക്കേറി പിടിച്ച്‌, പെടച്ചിലു തീരും വരെ ഞെരിച്ചു. അവളു നോക്കി നില്‍ക്കുകയായിരുന്നനിയാ, അതാ എന്റെ സന്തോഷം.. അവന്‍ പെടച്ചു ചാകുന്നത്‌ അവളുടെ മുന്നിക്കെടന്നാ.. എനിക്കതുമതി

അങ്ങനെ എല്ലാരൂടെ എന്നെ ആശുപത്രീലാക്കി.. വെളിവില്ലെന്ന് ഡോക്റ്ററു പേപ്പറും തന്ന്. ഇനിയിപ്പോ ഞാൻ കൊന്നെന്ന് പറഞ്ഞാലെന്താ ഇല്ലെന്നു പറഞ്ഞാലെന്താക്കി"
സന്തോഷ്‌ പിന്നെ മിണ്ടിയില്ല. ദൂരേക്ക്‌ നോക്കിയിരുന്നു. അരമണിക്കൂറോളം വേണ്ടിവന്നു എന്റെ നാവൊന്നു പൊന്താന്‍.

"ചേട്ടന്‍ അയാളുടെ കഴുത്തു ഞെരിച്ചപ്പോള്‍ അയാള്‍ കുതറിയോടാന്‍ നോക്കിയില്ലേ?" അവസാനം ഞാന്‍ ചോദിച്ചു.

"കഴുത്തോ? എടോ, നിനക്കറിയില്ലേ- വട വില്‍ക്കുന്നവരുടെ കഴുത്തില്‍ ഞെക്കിയാല്‍ അവരു ചാകില്ല. ഞാന്‍ അയാളുടെ കാലില്‍ പിടിച്ചു ഞെരിച്ചാ കൊന്നത്‌. വട വില്‍ക്കുന്നവര്‍, പഴമ്പൊരി വില്‍ക്കുന്നവര്‍, ടി ടി ആര്‍, എവരുടെയൊന്നും കഴുത്തു ഞെരിച്ചാല്‍ ചാകത്തില്ലാ, അറിയാമ്മേലേ? ഞാന്‍ ജോര്‍ജ്ജിന്റെ കാലേല്‍ പിടിച്ചു ഞെക്കി ശ്വാസം മുട്ടിച്ചാ .."

ഞാന്‍ പോകാനെഴുന്നേറ്റപ്പോളേക്കൊച്ചയുയര്‍ന്ന സംസാരം കേട്ട്‌ കേട്ട്‌ മീശപ്പോലീസ്‌ വന്നു.
"സാറെ ഇയാളു ആരെയെങ്കിലും കൊന്നിട്ടുണ്ടോ?" ഞാന്‍ ചോദിച്ചു.

മീശ ആസ്വദിച്ചു ചിരിച്ചു
“അപ്പൊ ഇവന്‍ തന്നേയും വഹിച്ചോ? ഈ കഴുത റെയില്‍വേയിൽ‍ കച്ചോടക്കാരനെ കൊന്നെന്നു മൊഴി കൊടുത്ത്‌ ഈസ്റ്റ്‌ പോലീസ്‌ രണ്ടു മാസമാ അന്വേഷിച്ചത്‌. എത്ര പേരുടെ സമയം പാഴായി. ആരും ചത്തിട്ടുമില്ല, എവന്‍ പറയുന്ന പേരില്‍ ഒരാളുമില്ല“
"ഇയാളുടെ പേരു സന്തോഷെന്നാണോ? ഞാന്‍
"സന്തോഷോ? ആരു ഈ പ്രാന്തനോ? ഇവന്റെ പേരു രവീന്നാ"

അപ്പോഴേക്ക്‌ കലയുടെ അനിയന്‍ ഓടി വന്നു"ദേവണ്ണാ കലക്ക്‌ ബോധം വീണു കേട്ടോ.."
ബോധം.. എന്താണത്‌?

(എനിക്കോ അതോ വിഷം കഴിച്ചു ബാലൻസ് പോയ കലക്കോ അതുമല്ല രവിയെന്ന സന്തോഷ് പോളിനോ സത്യത്തിൽ ബോധമുള്ളത് എന്ന കുഴക്കുന്ന ചോദ്യമാണ് പി എം മാത്യു വെല്ലൂർ മനോരമ വീക്കിലിയിൽ എഴുതുന്ന പംക്തി വായിക്കേണ്ട പ്രായത്തിൽ ഞാൻ എറിക്‍ ബേൺ, യൂങ് മുതൽ മോറിസ്സിനെ വരെ അന്വേഷിച്ചറിയാൻ കാരണമായത്. സന്തോഷ് പോളെന്ന രവീ, നന്ദി)

Saturday, January 14, 2006

നാമക്രിയ

വിദേശനാമ സ്വാംശീകരണത്തിന്റെ അവശ്യകതയെന്നോ മറ്റോ തലക്കെട്ടിൽ ജീമെയിൽ സർക്കുലറായി ഒരു സിദ്ധാർത്ഥോപെരിങ്ങോടം നടക്കുന്നത് കണ്ടപ്പോൾ മുതൽ സ്വാഭാവിക സ്വാംശീകരണ നിയമാവലിയെ തപ്പുകയാണു ഞാൻ.

അ(ഡി)ലൈഡ്
കൊല്ലത്ത് ആദ്യമായി വന്ന വിദേശപദങ്ങൾ കമ്പനിപ്പേരുകളായിരുന്നു. ലീല, സരസു, ഉണ്ണൂണ്ണി എന്നിങനെ ഒറ്റപ്പേരുകള് ശീലിച്ച കൊല്ലത്തുകാർക്ക് കമ്പനികളുടെ ക്രിസ്ത്യൻ പേർ- നടുപ്പേർ- വംശപ്പേർ-തണ്ടപ്പേർ സഞ്ചയം തലവേദനയായി. ഓട്ടാപ്പീസ് എന്നു പറയുമ്പോലെ ആസ്പിൻ വാൾ & ക്രോസ്സ് ഫീൽഡ് കാഷ്യൂ ലിമിറ്റെഡ് എൽ എൽ സീ എന്നു പറയാനാകില്ലല്ലോ. ഏറ്റവും അന്യമായ പദത്തെ കൊല്ലത്തുകാർ പ്രൈമറി കീ ആക്കി. ഒരു മനുഷ്യനും മാൻ‍ ജാതിയും ഇല്ലാത്തൊരു പൊന്തക്കാട്ടിൽ ദാസ് പ്രാൺലാൽ എന്നൊരു ഗുജറാത്തി സേഠ് ലക്ഷ്മി സ്റ്റാർച്ച് ഫാക്റ്ററി തുടങ്ങുന്നു- നാട്ടുകാർക്ക് ലക്ഷ്മിയെ അറിയാം, ഫാക്റ്ററിയേയും. അന്യൻ സ്റ്റാർച്ചാണ്. സ്റ്റാർച്ച് മുക്കിൽ അങ്ങനെ ഒരു സ്റ്റാർച്ച് കമ്പനിയുണ്ടായി. ഇതേ നിയമത്താൽ കേരളാ സെറാമിക്സ് എന്നത് വെറും സെറാമിക്സ് ആയി(കേരളമാർക്കാ അറിഞ്ഞുകൂടാത്തത്?). വെയിറ്റേമിനുട്ട്, ഈ നെയിമിങ് കൺവെൻഷൻ ഉൽപ്പന്നത്തിന്റെ പേരിനാൽ കമ്പനി അറിയുന്നുവെന്നും വന്നുകൂടേ? സ്റ്റാർച്ച് ഉണ്ടാക്കുന്ന കമ്പനി സ്റ്റാർച്ച്, സെറാമിക്ക് ഉണ്ടാക്കുന്ന കമ്പനി സെറാമിക്സ് എന്ന്? നൈഷദ്ധം- കുണ്ടറയിലെ Kerala Electricals & allied Industrieസ് Limited എന്ന കമ്പനിയുടെ ലോക്കലൈസ്‍ഡ് പേർ എന്തെന്ന് കണ്ടുപിടിക്കുക : ആദ്യപദം – കേരളാ .. ഓ നമുക്കറിയാവുന്നതാ. രണ്ടാമത്തത് എലക്രട്രിക്ക് – അതു വിളക്ക്-അറിയാം. ആൻഡ്, ഇൻഡസ്റ്റ്ട്രി, ലിമിറ്റഡ് എന്നതൊക്കെ കമ്പനികൾ സാധാരണയായി വയ്ക്കുന്ന പൊടിപ്പും തൊങ്ങലും.. അപ്പോ പിന്നെ അപരിചിതൻ ആർ? അലൈഡ് . അങ്ങനെ ആ കമ്പനിക്കും നാടൻ പേരായി. “പയ്യൻ അലൈഡിലെ ജോലിക്കാരനാ, അലൈഡിനടുത്ത് 5 സെന്റ് വസ്തു.. (അലിൻഡ്, ഐയ്യാറീ തുടങ്ങി പുത്തൻ ചുണ്ടന്മാർക്ക് ഈ നിയമം ബാധകമായില്ല)

സുസ്‍കീ
ഞാൻ വാരസ്സോപ്പിനു പകരം ഇന്ന് സർഫിട്ടു തുണി കഴുകി എന്നും മമ്മൂഞ്ഞിന്റെ മോൻ സിസ്സർ വലിക്കും എന്നും ഒക്കെ വിപണിയിൽ മേൽക്കോയ്മയുള്ളവന്റെ ബ്രാൻഡിനെ ജെനെറിക് പേരാക്കുന്നത് ആഗോള പ്രതിഭാസമാണല്ലോ (സീറോക്സ് കോപ്പി, സെലോഫേൻ ടേപ്, പോസ്റ്റ് ഇറ്റ് പാഡ് മുതൽ വാക്ക്മാൻ വരെ)

എസ്മാരിയോ, യമഹാ, കാവസാക്കി എന്നിവരൊക്കെ കേരളത്തിലെത്തുന്നതിനും വളരെ മുൻപേ Outboard Engine എന്ന യന്ത്ര-വള്ളം തുഴച്ചിൽക്കാരനെ ആദ്യമായി മലയാളിക്കു പരിചയപ്പെടുത്തിയത് സുസുകി എന്ന ജാപ്പ്നീസ് കമ്പനിയായിരുന്നു ആ നന്ദിക്ക് കടാപ്പൊറം ഈ സാധനത്തിനെ “സുസ്കീ“ എന്നു മലയാളത്തിൽ വിളിച്ചു.
കൊല്ലത്ത് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്റ്ററായിരിക്കവേ ശ്രീ. പ്രസാദ് ചന്ദ്രനു കിട്ടിയ ഒരപേക്ഷാ ഫോറത്തിൽ നിന്ന് [ബ്രാക്കറ്റിലുള്ളത് എന്റെ കമന്റ്]

30/11/1988
ബഹുമാനപ്പെട്ട ജായിന്റ് ഡെപ്യൂട്ടി അസ്സിസ്റ്റന്റു ഡയറക്റ്റർക്ക് , [ജായിന്റും അസ്സിസ്റ്റന്റും അപേക്ഷകൻ ബഹുമാനം ഇത്തിരി കൂടാൻ വേണ്ടി കനിഞ്ഞനുവദിച്ച ബഹുമതികൾ] മൂദാക്കര നികർത്തിൽ ആഗസ്തി [ശരിയായ പേരല്ല, ഞാൻ മാറ്റി] എഴുതുന്ന അപേക്ഷാ ഫാറം[ഫാറമൊന്നുമില്ല വെള്ളക്കടലാസിലാണെഴുത്ത്, ഒരു ഗമക്ക് പറഞ്ഞതാ].

വള്ളക്കാർക്ക് കൊടുക്കാൻ ഗവേണ്മെന്റ് അനുവദിച്ച 50 ലക്ഷം രൂപയിൽ നിന്ന് (അരമന രഹസ്യം = അങ്ങാടിപ്പാട്ട് ഫണ്ട് അനുവദിച്ചതിന്റെ എല്ലാ വിവരവും അപേക്ഷകനുണ്ട്) എനിക്കും ഒരു ലാൺ തരാൻ അഭ്യർത്തിക്കുന്നു (രാഷ്ട്രീയക്കാരിൽ നിന്നു കിട്ടിയ വാക്ക്). ആ പണം എനിക്ക് ഒരു യമഹായുടെ സുസ്‍കീ വാങ്ങാനാണ് . (യമഹായും സുസുകിയും അമാൽഗമേറ്റ് ചെയ്തെന്ന് ആരും സംശയിക്കരുതേ, യമഹായുടെ ഔട്ട് ബോർഡ് എഞ്ജിൻ വാങ്ങാൻ എന്നു പച്ചമലയാളത്തിൽ പറഞ്ഞതാ)
വിശ്വസ്തൻ,
ആഗസ്തി നികർത്തിൽ
മൂദാക്കര, കൊല്ലം

കൂ.
ഒരുതരത്തിലൊക്കെ നമ്മൾ ജീവിച്ചുപോകവേ സായിപ്പന്മാർ കൊല്ലത്ത് ക്രൌഥർ മേസണിക്ക് ഹാൾ നിർമ്മിച്ചു:- കീപ്പദമില്ലെന്നതോ പോകട്ടേ, വായിൽക്കൊള്ളാവുന്ന ഒരു പദം പോലുമില്ല. അറ്റ കൈക്ക് പരിഭാഷ തന്നെ . “കൂതറ മിഷ്യൻ ഹാൾ“!! കൊല്ലമെന്ന സുന്ദരൻ പേരിനെ കോയിലോൺ ആക്കിയ വൃത്തികെട്ട സായിപ്പിനെ വെറും കൂതറയാക്കി കൊല്ലത്തുകാർ മധുരമായി പ്രതികാരം ചെയ്തു. [തറ-വൃത്തികെട്ടവൻ എന്ന അർത്ഥത്തിലൂള്ളത്- പോസിറ്റീവ്, കാതറ കമ്പാരറ്റീവ് & കൂതറ സൂപ്പർലേറ്റീവ് എന്ന് ശബ്ദതാരാവലിയിൽ കാണുന്നു.]

ടൂറിസ്റ്റുകൾക്കൊരു ടിപ്പ് :
കൊല്ലം റെയിൽ‍വേ/ബസ് സ്റ്റേഷനുകളിൽ നിന്നും ആട്ടോ വിളിച്ച് ക്രൌഥർ മേസണിക് ഹാളിൽ പോകാൻ ചാർജ്ജ് 25 രൂപയും കൂതറ മിഷ്യൻ വരെ പോകാൻ 10 രൂപയുമാണ് ചാർജ്ജ് – കൂതറ മിഷ്യൻ അറിയാവുന്നവനു കൊല്ലം നഗരം നല്ല പരിചയമാണെന്ന് ആട്ടോക്കാർക്കറിയാം.